ഉള്ളടക്കത്തിലേക്ക് പോകുക

യെഹെസ്കേല്‍16

യെരൂശലേമിന്റെ മ്ലേച്ഛതകൾ വെളിപ്പെടുന്നു

1
യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
2
മനുഷ്യപുത്രാ, നീ യെരൂശലേമിനോടു അതിന്റെ മ്ലേച്ഛതകളെ അറിയിച്ചു പറയേണ്ടതു;

ഉപേക്ഷിക്കപ്പെട്ട ശിശുവിന്റെ ഉപമ

3
യഹോവയായ കൎത്താവു യെരൂശലേമിനോടു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ ഉല്പത്തിയും നിന്റെ ജനനവും കനാൻദേശത്താകുന്നു; നിന്റെ അപ്പൻ അമോൎയ്യനും അമ്മ ഹിത്യസ്ത്രീയും അത്രേ.
4
നിന്റെ ജനനവസ്തുതയോ - ജനിച്ചനാളിൽ നിന്റെ പൊക്കിൾ മുറിച്ചില്ല; നിന്നെ വെള്ളത്തിൽ കുളിപ്പിച്ചു വെടിപ്പാക്കിയില്ല; ഉപ്പു തേച്ചില്ല, തുണി ചുറ്റിയതുമില്ല.
5
നിന്നോടു മനസ്സലിവു തോന്നീട്ടു ഇവയിൽ ഒന്നെങ്കിലും നിനക്കു ചെയ്തുതരുവാൻ ഒരു കണ്ണിന്നും നിന്നോടു കനിവുണ്ടായില്ല; നീ ജനിച്ചനാളിൽ തന്നേ അവൎക്കു നിന്നോടു വെറുപ്പുതോന്നിയതുകൊണ്ടു നിന്നെ വെളിമ്പ്രദേശത്തു ഇട്ടുകളഞ്ഞു.

ദൈവത്തിന്റെ കരുണയും നിയമവും

6
എന്നാൽ ഞാൻ നിന്റെ സമീപത്തു കൂടി കടന്നുപോകുമ്പോൾ നീ രക്തത്തിൽ കിടന്നുരുളുന്നതു കണ്ടു നിന്നോടു: നീ രക്തത്തിൽ കിടക്കുന്നു എങ്കിലും ജീവിക്ക എന്നു കല്പിച്ചു; അതേ, നീ രക്തത്തിൽ കിടക്കുന്നു എങ്കിലും ജീവിക്ക എന്നു ഞാൻ നിന്നോടു കല്പിച്ചു.
7
വയലിലെ സസ്യംപോലെ ഞാൻ നിന്നെ പെരുകുമാറാക്കി; നീ വളൎന്നു വലിയവളായി അതിസൌന്ദൎയ്യം പ്രാപിച്ചു; നിനക്കു ഉന്നതസ്തനവും ദീൎഘകേശവും ഉണ്ടായി; എങ്കിലും നീ നഗ്നയും അനാവൃതയും ആയിരുന്നു.
8
ഞാൻ നിന്റെ അരികെ കൂടി കടന്നു നിന്നെ നോക്കിയപ്പോൾ നിനക്കു പ്രേമത്തിന്റെ സമയമായി എന്നു കണ്ടിട്ടു എന്റെ വസ്ത്രം നിന്റെമേൽ വിരിച്ചു നിന്റെ നഗ്നത മറെച്ചു; ഞാൻ നിന്നോടു സത്യവും നിയമവും ചെയ്തു നീ എനിക്കുള്ളവൾ ആയിത്തീൎന്നു എന്നു യഹോവയായ കൎത്താവിന്റെ അരുളപ്പാടു.
9
പിന്നെ ഞാൻ നിന്നെ വെള്ളത്തിൽ കുളിപ്പിച്ചു, രക്തം കഴുകിക്കളഞ്ഞു എണ്ണപൂശി.
10
ഞാൻ നിന്നെ വിചിത്രവസ്ത്രം ധരിപ്പിച്ചു, തഹശുതോൽകൊണ്ടുള്ള ചെരിപ്പിടുവിച്ചു, ശണപടംകൊണ്ടു ചുറ്റി പട്ടു പുതെപ്പിച്ചു.
11
ഞാൻ നിന്നെ ആഭരണം അണിയിച്ചു നിന്റെ കൈക്കു വളയും കഴുത്തിൽ മാലയും ഇട്ടു.
12
ഞാൻ നിന്റെ മൂക്കിന്നു മൂക്കുത്തിയും കാതിൽ കുണുക്കും ഇട്ടു, തലയിൽ ഭംഗിയുള്ളോരു കിരീടവും വെച്ചു.
13
ഇങ്ങനെ നീ പൊന്നും വെള്ളിയും അണിഞ്ഞു; നിന്റെ ഉടുപ്പു ശണപടവും പട്ടും വിചിത്രവസ്ത്രവും ആയിരുന്നു; നീ നേരിയ മാവും തേനും എണ്ണയും ഉപജീവിച്ചു ഏറ്റവും സൌന്ദൎയ്യമുള്ളവളായിത്തീൎന്നു; നിനക്കു രാജത്വവും സിദ്ധിച്ചു.
14
ഞാൻ നിന്നെ അണിയിച്ച അലങ്കാരംകൊണ്ടു നിന്റെ സൌന്ദൎയ്യം പരിപൂൎണ്ണമായതിനാൽ നിന്റെ കീൎത്തി ജാതികളിൽ പരന്നു എന്നു യഹോവയായ കൎത്താവിന്റെ അരുളപ്പാടു.

യെരൂശലേമിന്റെ അവിശ്വസ്തതയും വിഗ്രഹാരാധനയും

15
എന്നാൽ നീ നിന്റെ സൌന്ദൎയ്യത്തിൽ ആശ്രയിച്ചു, നിന്റെ കീൎത്തിഹേതുവായി പരസംഗം ചെയ്തു, വഴിപോകുന്ന ഏവന്റെമേലും നിന്റെ പരസംഗം ചെലവഴിച്ചു; അതു അവന്നുള്ളതായിരുന്നു.
16
നിന്റെ വസ്ത്രങ്ങളിൽ ചിലതു നീ എടുത്തു, പല നിറത്തിൽ പൂജാഗിരികളെ തീൎത്തലങ്കരിച്ചു, അവയുടെമേൽ പരസംഗം ചെയ്തു; ഈവക സംഭവിച്ചിട്ടില്ല, സംഭവിക്കയും ഇല്ല.
17
ഞാൻ നിനക്കു തന്ന പൊന്നും വെള്ളിയുംകൊണ്ടുള്ള ആഭരണങ്ങളെ നീ എടുത്തു, പുരുഷരൂപങ്ങളെ ഉണ്ടാക്കി അവയോടു പരസംഗം ചെയ്തു.
18
നിന്റെ വിചിത്രവസ്ത്രങ്ങളെ നീ എടുത്തു അവയെ പുതപ്പിച്ചു, എന്റെ എണ്ണയും കുന്തുരുക്കവും അവയുടെ മുമ്പിൽ വെച്ചു.
19
ഞാൻ നിനക്കു തന്ന ആഹാരമായി, നിന്റെ പോഷണത്തിന്നുള്ള നേരിയ മാവും എണ്ണയും തേനും നീ അവയുടെ മുമ്പിൽ സൌരഭ്യവാസനയായി നിവേദിച്ചു; കാൎയ്യം ഇങ്ങനെയായി എന്നു യഹോവയായ കൎത്താവിന്റെ അരുളപ്പാടു.
20
നീ എനിക്കു പ്രസവിച്ച നിന്റെ പുത്രന്മാരെയും പുത്രിമാരെയും നീ എടുത്തു അവെക്കു ഭോജനബലിയായി അൎപ്പിച്ചു.
21
നിന്റെ പരസംഗം പോരാഞ്ഞിട്ടോ നീ എന്റെ മക്കളെ അറുത്തു അഗ്നിപ്രവേശം ചെയ്യിച്ചു അവെക്കു ഏല്പിച്ചുകൊടുത്തതു?
22
എന്നാൽ നിന്റെ സകലമ്ലേച്ഛതകളിലും പരസംഗങ്ങളിലും നീ മുമ്പെ നഗ്നയും അനാവൃതയും ആയി രക്തത്തിൽ കിടന്നുരുണ്ട നിന്റെ യൌവനകാലം ഓൎത്തില്ല.
23
നിന്റെ ദുഷ്ടതയൊക്കെയും പ്രവൎത്തിച്ചശേഷമോ - നിനക്കുകഷ്ടം, കഷ്ടം! എന്നു യഹോവയായ കൎത്താവിന്റെ അരുളപ്പാടു -
24
നീ ഒരു കമാനം പണിതു, സകലവീഥിയിലും ഓരോ പൂജാഗിരി ഉണ്ടാക്കി.
25
എല്ലാ വഴിത്തലക്കലും പൂജാഗിരി പണിതു, നീ നിന്റെ സൌന്ദൎയ്യത്തെ വഷളാക്കി, വഴിപോകുന്ന ഏവന്നും നിന്റെ കാലുകളെ അകത്തി നിന്റെ പരസംഗം വൎദ്ധിപ്പിച്ചു.
26
മാംസപുഷ്ടിയുള്ള മിസ്രയീമ്യരായ നിന്റെ അയല്ക്കാരോടും നീ പരസംഗംചെയ്തു, എന്നെ കോപിപ്പിക്കേണ്ടതിന്നു നിന്റെ പരസംഗം വൎദ്ധിപ്പിച്ചു.
27
അതുകൊണ്ടു ഞാൻ നിന്റെ നേരെ കൈ നീട്ടി, നിന്റെ നിത്യച്ചെലവു കുറെച്ചു, നിന്നെ ദ്വേഷിക്കയും നിന്റെ ദുൎമ്മാൎഗ്ഗത്തെക്കുറിച്ചു ലജ്ജിക്കയും ചെയ്യുന്ന ഫെലിസ്ത്യ പുത്രിമാരുടെ ഇഷ്ടത്തിന്നു നിന്നെ ഏല്പിച്ചു.
28
മതിവാരാത്തവളാകയാൽ നീ അശ്ശൂൎയ്യരോടും പരസംഗം ചെയ്തു; അവരുമായി പരസംഗം ചെയ്തിട്ടും നിനക്കു തൃപ്തിവന്നില്ല.
29
നീ കനാൻദേശത്തും കല്ദയദേശംവരെയും നിന്റെ പരസംഗം വൎദ്ധിപ്പിച്ചു; എന്നിട്ടും അതിനാലും നിനക്കു തൃപ്തിവന്നില്ല.
30
നാണം കെട്ട വേശ്യയുടെ പ്രവൃത്തിയായിരിക്കുന്ന ഇതൊക്കെയും ചെയ്തതിൽ, നീ എല്ലാവഴിത്തലെക്കലും കമാനം പണിതു, സകലവീഥിയിലും പൂജാഗിരി ഉണ്ടാക്കിയതിൽ,
31
നിന്റെ ഹൃദയം എത്ര മാരമാൽ പൂണ്ടിരിക്കുന്നു എന്നു യഹോവയായ കൎത്താവിന്റെ അരുളപ്പാടു; നീ കൂലി നിരസിക്കുന്നതുകൊണ്ടു വേശ്യയെപ്പോലെയല്ല.
32
ഭൎത്താവിന്നു പകരം അന്യന്മാരെ പരിഗ്രഹിച്ചു വ്യഭിചാരം ചെയ്യുന്ന സ്ത്രീയേ!
33
സകലവേശ്യാസ്ത്രീകളും സമ്മാനം വാങ്ങുന്നു; നീയോ നിന്റെ സകലജാരന്മാൎക്കും സമ്മാനം നല്കുകയും നീയുമായി പരസംഗം ചെയ്യേണ്ടതിന്നു നാലുപുറത്തുനിന്നും നിന്റെ അടുക്കൽ വരുവാൻ അവൎക്കു കൈക്കൂലി കൊടുക്കയും ചെയ്യുന്നു.
34
നിന്റെ പരസംഗത്തിൽ നിനക്കു മറ്റു സ്ത്രീകളുമായി ഒരു വൈപരീത്യം ഉണ്ടു; നിന്റെ അടുക്കൽ പരസംഗത്തിന്നു ആരും വരുന്നില്ല; നീ സമ്മാനം വാങ്ങുകയല്ല, സമ്മാനം കൊടുക്കുകയത്രേ ചെയ്യുന്നതു; അതിലാകുന്നു വൈപരീത്യം ഉള്ളതു.

വ്യഭിചാരിണിക്കുള്ള ന്യായവിധി

35
ആകയാൽ വേശ്യാസ്ത്രീയേ, യഹോവയുടെ വചനം കേൾക്ക.
36
യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ജാരന്മാരുമായുള്ള നിന്റെ പരസംഗങ്ങളാൽ നിന്റെ പണം ചെലവഴിക്കയും നിന്റെ നഗ്നത അനാവൃതമാകയും ചെയ്കകൊണ്ടു നിന്റെ സകലമ്ലേച്ഛവിഗ്രഹങ്ങളുംനിമിത്തവും നീ അവെക്കു കൊടുത്ത നിന്റെ മക്കളുടെ രക്തംനിമിത്തവും
37
നീ രമിച്ച നിന്റെ സകലജാരന്മാരെയും നീ സ്നേഹിച്ച ഏവരെയും നീ പകെച്ച ഏവരെയും ഞാൻ കൂട്ടിവരുത്തും; ഞാൻ അവരെ നിനക്കു വിരോധമായി ചുറ്റും കൂട്ടിവരുത്തി, അവർ നിന്റെ നഗ്നത ഒക്കെയും കാണത്തക്കവണ്ണം നിന്റെ നഗ്നത അവരുടെ മുമ്പിൽ അനാവൃതമാക്കും.
38
വ്യഭിചരിക്കയും രക്തം ചിന്നുകയും ചെയ്യുന്ന സ്ത്രീകളെ വിധിക്കുന്നതുപോലെ ഞാൻ നിന്നെ ന്യായം വിധിച്ചു ക്രോധത്തിന്റെയും ജാരശങ്കയുടെയും രക്തം നിന്റെമേൽ ചൊരിയും.
39
ഞാൻ നിന്നെ അവരുടെ കയ്യിൽ ഏല്പിക്കും; അവർ നിന്റെ കമാനം പൊളിച്ചു, നിന്റെ പൂജാഗിരികളെ ഇടിച്ചുകളയും അവർ നിന്റെ വസ്ത്രം അഴിച്ചു ആഭരണങ്ങളെ എടുത്തു, നിന്നെ നഗ്നയും അനാവൃതയും ആക്കിവിടും.
40
അവർ നിനക്കു വിരോധമായി ഒരു സഭയെ കൂട്ടിവരുത്തി നിന്നെ കല്ലെറിഞ്ഞു വാൾകൊണ്ടു വെട്ടിക്കളയും.
41
അവർ നിന്റെ വീടുകളെ തീവെച്ചു ചുട്ടുകളയും; അനേകം സ്ത്രീകൾ കാൺകെ നിന്റെമേൽ ന്യായവിധി നടത്തും; നിന്റെ പരസംഗം ഞാൻ നിൎത്തലാക്കും; നീ ഇനി ആൎക്കും കൂലി കൊടുക്കയില്ല.
42
ഇങ്ങനെ ഞാൻ എന്റെ ക്രോധം നിന്നിൽ നിവൎത്തിച്ചിട്ടു എന്റെ തീക്ഷ്ണത നിന്നെ വിട്ടുമാറും; പിന്നെ ഞാൻ കോപിക്കാതെ അടങ്ങിയിരിക്കും.
43
നീ നിന്റെ യൌവനകാലം ഓൎക്കാതെ ഇവയാൽ ഒക്കെയും എന്നെ കോപിപ്പിച്ചതുകൊണ്ടു, ഞാനും നിന്റെ നടപ്പിന്നു തക്കവണ്ണം നിനക്കു പകരം ചെയ്യും എന്നു യഹോവയായ കൎത്താവിന്റെ അരുളപ്പാടു; നിന്റെ സകലമ്ലേച്ഛതകൾക്കും പുറമെ നീ ഈ ദുഷ്കൎമ്മവും ചെയ്തിട്ടില്ലയോ.

ശമര്യയെയും സൊദോമിനെയുംക്കാൾ അധമം

44
പഴഞ്ചൊല്ലു പറയുന്നവനൊക്കെയും: യഥാമാതാതഥാപുത്രീ എന്നുള്ള പഴഞ്ചൊല്ലു നിന്നെക്കുറിച്ചു പറയും.
45
നീ ഭൎത്താവിനെയും മക്കളെയും വെറുക്കുന്ന അമ്മയുടെ മകളും ഭൎത്താക്കന്മാരെയും മക്കളെയും വെറുത്തിരിക്കുന്ന സഹോദരിമാൎക്കു നീ സഹോദരിയുമാകുന്നു; നിങ്ങളുടെ അമ്മ ഹിത്യസ്ത്രീയും അപ്പൻ അമോൎയ്യനും അത്രേ.
46
നിന്റെ ജ്യേഷ്ഠത്തി നിന്റെ ഇടത്തുഭാഗത്തു തന്റെ പുത്രിമാരുമായി പാൎക്കുന്ന ശമൎയ്യ; നിന്റെ അനുജത്തി നിന്റെ വലത്തുഭാഗത്തു തന്റെ പുത്രിമാരുമായി പാൎക്കുന്ന സൊദോം.
47
നീ അവരുടെ വഴികളിൽ നടന്നില്ല; അവരുടെ മ്ലേച്ഛതകൾപോലെ ചെയ്തില്ല; അതു പോരാ എന്നുവെച്ചു നീ നിന്റെ എല്ലാവഴികളിലും അവരെക്കാൾ അധികം വഷളത്വം പ്രവൎത്തിച്ചു.
48
എന്നാണ, നീയും നിന്റെ പുത്രിമാരും ചെയ്തിരിക്കുന്നതുപോലെ നിന്റെ സഹോദരിയായ സൊദോമും അവളുടെ പുത്രിമാരും ചെയ്തിട്ടില്ല എന്നു യഹോവയായ കൎത്താവിന്റെ അരുളപ്പാടു.
49
നിന്റെ സഹോദരിയായ സൊദോമിന്റെ അകൃത്യമോ: ഗൎവ്വവും തീൻ പുളെപ്പും നിൎഭയസ്വൈരവും അവൾക്കും അവളുടെ പുത്രിമാൎക്കും ഉണ്ടായിരുന്നു; എളിയവനെയും ദരിദ്രനെയും അവൾ സഹായിച്ചതുമില്ല.
50
അവർ അഹങ്കാരികളായി എന്റെ മുമ്പിൽ മ്ലേച്ഛത ചെയ്തു; അതുകൊണ്ടു എനിക്കു ബോധിച്ചതുപോലെ ഞാൻ അവരെ നീക്കിക്കളഞ്ഞു.
51
ശമൎയ്യയും നിന്റെ പാപങ്ങളിൽ പാതിയോളം ചെയ്തിട്ടില്ല; നീ അവരെക്കാൾ നിന്റെ മ്ലേച്ഛതകളെ വൎദ്ധിപ്പിച്ചു, നീ ചെയ്തിരിക്കുന്ന സകലമ്ലേച്ഛതകളാലും നിന്റെ സഹോദരിമാരെ നീതീകരിച്ചിരിക്കുന്നു.
52
സഹോദരിമാരെ ന്യായം വിധിച്ചിരിക്കുന്ന നീയും നിന്റെ ലജ്ജ വഹിക്ക; നീ അവരെക്കാൾ അധികം മ്ലേച്ഛതയായി പ്രവൎത്തിച്ചിരിക്കുന്ന നിന്റെ പാപങ്ങളാൽ അവർ നിന്നെക്കാൾ നീതിയുള്ളവരല്ലോ; അതേ, നീ നിന്റെ സഹോദരിമാരെ നീതീകരിച്ചതിൽ നാണിച്ചു നിന്റെ ലജ്ജ വഹിച്ചുകൊൾക.
53
നീ അവൎക്കു ആശ്വാസമായി നിന്റെ ലജ്ജ വഹിക്കേണ്ടതിന്നും നീ ചെയ്തിട്ടുള്ള എല്ലാവറ്റെയും കുറിച്ചു ലജ്ജിക്കേണ്ടതിനും
54
ഞാൻ സൊദോമിന്റെയും അവളുടെ പുത്രിമാരുടെയും സ്ഥിതിയും ശമൎയ്യയുടെയും അവളുടെ പുത്രിമാരുടെയും സ്ഥിതിയും അവരുടെ നടുവിൽ ഉള്ള നിന്റെ പ്രവാസികളുടെ സ്ഥിതിയും മാറ്റും.
55
നിന്റെ സഹോദരിയായ സൊദോമും അവളുടെ പുത്രിമാരും തങ്ങളുടെ പൂൎവ്വാവസ്ഥയിലേക്കു മടങ്ങിവരും; ശമൎയ്യയും അവളുടെ പുത്രിമാരും തങ്ങളുടെ പൂൎവ്വാവസ്ഥയിലേക്കു മടങ്ങിവരും; നീയും നിന്റെ പുത്രിമാരും നിങ്ങളുടെ പൂൎവ്വാവസ്ഥയിലേക്കു മടങ്ങിവരും.
56
അരാമിന്റെ പുത്രിമാരും അവളുടെ ചുറ്റുമുള്ളവരൊക്കെയും നിന്റെ ചുറ്റും നിന്നു നിന്നെ നിന്ദിക്കുന്ന ഫെലിസ്ത്യപുത്രിമാരും നിന്നെ നിന്ദിച്ച കാലത്തു എന്നപോലെ നിന്റെ ദുഷ്ടത വെളിപ്പെടുന്നതിന്നു മുമ്പെ
57
നിന്റെ ഗൎവ്വത്തിന്റെ നാളിൽ നിന്റെ സഹോദരിയായ സൊദോമിന്റെ പേരുപോലും നീ ഉച്ചരിച്ചിട്ടില്ല.
58
നിന്റെ ദുഷ്കൎമ്മവും നിന്റെ മ്ലേച്ഛതകളും നീ വഹിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.
59
യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിയമം ലംഘിച്ചു സത്യം തുച്ഛീകരിക്കുന്ന നീ ചെയ്തതുപോലെ ഞാൻ നിന്നോടും ചെയ്യും.

നിത്യനിയമത്തിന്റെ പുനഃസ്ഥാപനം

60
എങ്കിലും നിന്റെ യൌവനകാലത്തു നിന്നോടുള്ള എന്റെ നിയമം ഞാൻ ഓൎത്തു ഒരു ശാശ്വതനിയമം നിന്നോടു ചെയ്യും.
61
നിന്റെ ജ്യേഷ്ഠത്തിമാരും അനുജത്തിമാരുമായ സഹോദരിമാരെ നീ കൈക്കൊള്ളുമ്പോൾ, അന്നു നീ നിന്റെ വഴികളെ ഓൎത്തു നാണിക്കും; ഞാൻ അവരെ നിനക്കു പുത്രിമാരായി തരും; നിന്റെ നിയമപ്രകാരമല്ലതാനും.
62
നീ ചെയ്തതൊക്കെയും ഞാൻ നിന്നോടു ക്ഷമിക്കുമ്പോൾ നീ ഓൎത്തു ലജ്ജിച്ചു നാണംനിമിത്തം ഇനി ഒരിക്കലും വായ് തുറക്കാതിരിക്കേണ്ടതിന്നു
63
ഞാൻ നിന്നോടു എന്റെ നിയമം ചെയ്യും; ഞാൻ യഹോവ എന്നു നീ അറിയും എന്നു യഹോവയായ കൎത്താവിന്റെ അരുളപ്പാടു.
Use arrow keys to navigate
Settings

Reading Style

Typeface

Font Size 19px

Reading Width 45 chars

Options