Skip to content
ആവര്‍ത്തനം 2:1-25

ആവര്‍ത്തനം 2:1-25

1
അനന്തരം യഹോവ എന്നോടു കല്പിച്ചതുപോലെ നാം തിരിഞ്ഞു ചെങ്കടൽവഴിയായി മരുഭൂമിയിലേക്കു യാത്രപുറപ്പെട്ടു; നാം ഏറിയനാൾ സേയീർപൎവ്വതത്തെ ചുറ്റിനടന്നു.
2
പിന്നെ യഹോവ എന്നോടു കല്പിച്ചതു:
3
നിങ്ങൾ ഈ പൎവ്വതം ചുറ്റിനടന്നതു മതി; വടക്കോട്ടു തിരിവിൻ.
4
നീ ജനത്തോടു കല്പിക്കേണ്ടതു എന്തെന്നാൽ: സേയീരിൽ കുടിയിരിക്കുന്ന ഏശാവിന്റെ മക്കളായ നിങ്ങളുടെ സഹോദരന്മാരുടെ അതിരിൽകൂടി നിങ്ങൾ കടപ്പാൻ പോകുന്നു. അവർ നിങ്ങളെ പേടിക്കും; ആകയാൽ ഏറ്റവും സൂക്ഷിച്ചുകൊള്ളേണം.
5
നിങ്ങൾ അവരോടു പടയെടുക്കരുതു; അവരുടെ ദേശത്തു ഞാൻ നിങ്ങൾക്കു ഒരു കാൽ വെപ്പാൻപോലും ഇടം തരികയില്ല; സേയീർപൎവ്വതം ഞാൻ ഏശാവിന്നു അവകാശമായി കൊടുത്തിരിക്കുന്നു.
6
നിങ്ങൾ അവരോടു ആഹാരം വിലെക്കു വാങ്ങി കഴിക്കേണം; വെള്ളവും വിലെക്കു വാങ്ങി കുടിക്കേണം.
7
നിന്റെ ദൈവമായ യഹോവ നിന്റെ കൈകളുടെ സകലപ്രവൃത്തിയിലും നിന്നെ അനുഗ്രഹിച്ചിരിക്കുന്നു; ഈ മഹാമരുഭൂമിയിൽ നീ സഞ്ചരിക്കുന്നതു അവൻ അറിഞ്ഞിരിക്കുന്നു; ഈ നാല്പതു സംവത്സരം നിന്റെ ദൈവമായ യഹോവ നിന്നോടുകൂടെ ഇരുന്നു; നിനക്കു യാതൊന്നിന്നും മുട്ടും വന്നിട്ടില്ല.
8
അങ്ങനെ നാം സേയീരിൽ കുടിയിരുന്ന ഏശാവിന്റെ മക്കളായ നമ്മുടെ സഹോദരന്മാരെ ഒഴിച്ചു അരാബവഴിയായി ഏലാത്തിന്റെയും എസ്യോൻ-ഗേബെരിന്റെയും അരികത്തുകൂടി കടന്നിട്ടു തിരിഞ്ഞു മോവാബ് മരുഭൂമിയിലേക്കുള്ള വഴിയായി കടന്നുപോന്നു.
9
അപ്പോൾ യഹോവ എന്നോടു കല്പിച്ചതു: മോവാബ്യരെ ഞെരുക്കരുതു; അവരോടു പടയെടുക്കയും അരുതു; ഞാൻ അവരുടെ ദേശത്തു നിനക്കു ഒരു അവകാശം തരികയില്ല; ആർദേശത്തെ ഞാൻ ലോത്തിന്റെ മക്കൾക്കു അവകാശമായി കൊടുത്തിരിക്കുന്നു -
10
വലിപ്പവും പെരുപ്പവും അനാക്യരെപ്പോലെ പൊക്കവുമുള്ള ജാതിയായ ഏമ്യർ പണ്ടു അവിടെ പാൎത്തിരുന്നു.
11
ഇവരെ അനാക്യരെപ്പോലെ മല്ലന്മാർ എന്നു വിചാരിച്ചുവരുന്നു; മോവാബ്യരോ അവൎക്കു ഏമ്യർ എന്നു പേർ പറയുന്നു.
12
ഹോൎയ്യരും പണ്ടു സേയീരിൽ പാൎത്തിരുന്നു; എന്നാൽ ഏശാവിന്റെ മക്കൾ അവരെ തങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളകയും സംഹരിക്കയും അവൎക്കു പകരം കുടിപാൎക്കയും ചെയ്തു; യിസ്രായേലിന്നു യഹോവ കൊടുത്ത അവകാശദേശത്തു അവർ ചെയ്തതുപോലെ തന്നേ. -
13
ഇപ്പോൾ എഴുന്നേറ്റു സേരെദ് തോടു കടപ്പിൻ എന്നു കല്പിച്ചതുപോലെ നാം സേരെദ് തോടു കടന്നു;
14
നാം കാദേശ് ബൎന്നേയയിൽനിന്നു പുറപ്പെട്ടതുമുതൽ സേരെദ് തോടു കടക്കുംവരെയുള്ള കാലം മുപ്പത്തെട്ടു സംവത്സരം ആയിരുന്നു; അതിന്നിടയിൽ യോദ്ധാക്കളായിരുന്ന തലമുറ ഒക്കെയും യഹോവ അവരോടു സത്യം ചെയ്തതുപോലെ പാളയത്തിൽനിന്നു മുടിഞ്ഞുപോയി.
15
അവർ മുടിഞ്ഞുതീരുംവരെ യഹോവയുടെ കൈ അവരെ പാളയത്തിൽനിന്നു നശിപ്പിപ്പാൻ തക്കവണ്ണം അവൎക്കു വിരോധമായിരുന്നു.
16
ഇങ്ങനെ യോദ്ധാക്കൾ ഒക്കെയും ജനത്തിന്റെ ഇടയിൽനിന്നു മരിച്ചു ഒടുങ്ങിയശേഷം
17
യഹോവ എന്നോടു കല്പിച്ചതു:
18
നീ ഇന്നു ആർ എന്ന മോവാബ്യദേശത്തുകൂടി കടപ്പാൻ പോകുന്നു.
19
അമ്മോന്യരോടു അടുത്തുചെല്ലുമ്പോൾ അവരെ ഞെരുക്കരുതു; അവരോടു പടയെടുക്കയും അരുതു; ഞാൻ അമ്മോന്യരുടെ ദേശത്തു നിനക്കു അവകാശം തരികയില്ല; അതു ഞാൻ ലോത്തിന്റെ മക്കൾക്കു അവകാശമായി കൊടുത്തിരിക്കുന്നു. --
20
-അതും മല്ലന്മാരുടെ ദേശമെന്നു വിചാരിച്ചുവരുന്നു; മല്ലന്മാർ പണ്ടു അവിടെ പാൎത്തിരുന്നു; അമ്മോന്യർ അവരെ സംസുമ്മ്യർ എന്നു പറയുന്നു.
21
അവർ വലിപ്പവും പെരുപ്പവും അനാക്യരെപ്പോലെ പൊക്കവുമുള്ള ജാതിയായിരുന്നു; എങ്കിലും യഹോവ അവരെ അവരുടെ മുമ്പിൽനിന്നു നശിപ്പിച്ചു; ഇങ്ങനെ അവർ അവരുടെ ദേശം കൈവശമാക്കി അവരുടെ സ്ഥലത്തു കുടിപാൎത്തു.
22
അവൻ സേയീരിൽ പാൎക്കുന്ന ഏശാവിന്റെ മക്കൾക്കുവേണ്ടി ചെയ്തതുപോലെ തന്നേ, അവൻ ഹോൎയ്യരെ അവരുടെ മുമ്പിൽനിന്നു നശിപ്പിച്ചിട്ടു അവർ അവരുടെ ദേശം കൈവശമാക്കി അവരുടെ സ്ഥലത്തു ഇന്നുവരെയും പാൎക്കുന്നു.
23
കഫ്തോരിൽനിന്നു വന്ന കഫ്തോൎയ്യരും ഗസ്സാവരെയുള്ള ഊരുകളിൽ പാൎത്തിരുന്ന അവ്യരെ നശിപ്പിച്ചു അവരുടെ സ്ഥലത്തു കുടിപാൎത്തു -
24
നിങ്ങൾ എഴുന്നേറ്റു യാത്രപുറപ്പെട്ടു അൎന്നോൻതാഴ്വര കടപ്പിൻ; ഇതാ, ഞാൻ ഹെശ്ബോനിലെ അമോൎയ്യരാജാവായ സീഹോനെയും അവന്റെ ദേശത്തെയും നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; അവനോടു പടവെട്ടി അതു കൈവശമാക്കുവാൻ തുടങ്ങുക.
25
നിന്നെയുള്ള പേടിയും ഭീതിയും ആകാശത്തിങ്കീഴെങ്ങും ഉള്ള ജാതികളുടെമേൽ വരുത്തുവാൻ ഞാൻ ഇന്നുതന്നേ തുടങ്ങും; അവർ നിന്റെ ശ്രുതി കേട്ടു നിന്റെ നിമിത്തം വിറെക്കുകയും നടുങ്ങുകയും ചെയ്യും.
Settings

Reading Style

Typeface

Font Size 19px

Options