ഉള്ളടക്കത്തിലേക്ക് പോകുക
യെശയ്യാവ് 37:21-35

യെശയ്യാവ് യഹോവയുടെ പ്രവചനം അറിയിക്കുന്നു

യെശയ്യാവ് 37:21-35
21
ആമോസിന്റെ മകനായ യെശയ്യാവു ഹിസ്കീയാവിന്റെ അടുക്കൽ പറഞ്ഞയച്ചതു എന്തെന്നാൽ: യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ അശ്ശൂർരാജാവായ സൻഹേരീബ് നിമിത്തം എന്നോടു പ്രാൎത്ഥിച്ചതുകൊണ്ടു,
22
അവനെക്കുറിച്ചു യഹോവ അരുളിച്ചെയ്ത വചനം ആവിതു: സീയോൻ പുത്രിയായ കന്യക നിന്നെ നിന്ദിച്ചു പരിഹസിക്കുന്നു; യെരൂശലേംപുത്രി നിന്റെ പിന്നാലെ തല കുലുക്കുന്നു.
23
നീ ആരെയാകുന്നു നിന്ദിച്ചു ദുഷിച്ചതു? ആൎക്കു വിരോധമായിട്ടാകുന്നു നീ ഒച്ച പൊക്കുകയും തല ഉന്നതമായി ഉയൎത്തുകയും ചെയ്തതു? യിസ്രായേലിന്റെ പരിശുദ്ധന്നു വിരോധമായിട്ടു തന്നെയല്ലോ?
24
നിന്റെ ഭൃത്യന്മാർമുഖാന്തരം നീ കൎത്താവിനെ നിന്ദിച്ചു; എന്റെ അസംഖ്യരഥങ്ങളോടു കൂടെ ഞാൻ മലമുകളിലും ലെബാനോന്റെ ശിഖരങ്ങളിലും കയറിയിരിക്കുന്നു; അതിലെ പൊക്കമുള്ള ദേവദാരുക്കളും വിശേഷമായ സരളവൃക്ഷങ്ങളും ഞാൻ മുറിക്കും; അതിന്റെ അറ്റത്തെ കൊടുമുടിവരെയും അതിന്റെ ചെഴിപ്പുള്ള കാടുവരെയും ഞാൻ കടന്നുചെല്ലും;
25
ഞാൻ വെള്ളം കുഴിച്ചെടുത്തു കുടിക്കും; എന്റെ കാലടികളാൽ മിസ്രയീമിലെ സകലനദികളെയും വറ്റിക്കും എന്നു പറഞ്ഞു.
26
ഞാൻ പണ്ടുപണ്ടേ അതിനെ ഉണ്ടാക്കി; പൂൎവ്വകാലത്തു തന്നേ അതിനെ നിൎമ്മിച്ചു എന്നു നീ കേട്ടിട്ടില്ലയോ? നീ ഉറപ്പുള്ള പട്ടണങ്ങളെ മുടിച്ചു ശൂന്യകൂമ്പാരങ്ങളാക്കുവാൻ ഞാൻ ഇപ്പോൾ സംഗതി വരുത്തിയിരിക്കുന്നു.
27
അതുകൊണ്ടു അവയിലെ നിവാസികൾ ദുൎബ്ബലന്മാരായി വിരണ്ടു അമ്പരന്നുപോയി; അവർ വയലിലെ പുല്ലും പച്ചച്ചെടിയും പുരപ്പുറങ്ങളിലെ പുല്ലും വളരുംമുമ്പെ കരിഞ്ഞുപോയ ധാന്യവുംപോലെ ആയിത്തീൎന്നു.
28
എന്നാൽ നിന്റെ ഇരിപ്പും നിന്റെ ഗമനവും ആഗമനവും എന്റെ നേരെയുള്ള നിന്റെ കോപഭ്രാന്തും ഞാൻ അറിയുന്നു.
29
എന്റെ നേരെയുള്ള നിന്റെ കോപഭ്രാന്തുകൊണ്ടും നിന്റെ അഹങ്കാരം എന്റെ ചെവിയിൽ എത്തിയിരിക്കകൊണ്ടും ഞാൻ എന്റെ കൊളുത്തു നിന്റെ മൂക്കിലും എന്റെ കടിഞ്ഞാൺ നിന്റെ അധരങ്ങളിലും ഇട്ടു നീ വന്ന വഴിക്കു തന്നേ നിന്നെ മടക്കി കൊണ്ടുപോകും.
30
എന്നാൽ ഇതു നിനക്കു അടയാളമാകും: നിങ്ങൾ ഈ ആണ്ടിൽ പടുവിത്തു വിളയുന്നതും രണ്ടാം ആണ്ടിൽ താനേ കിളുൎത്തുവിളയുന്നതും തിന്നും; മൂന്നാം ആണ്ടിൽ നിങ്ങൾ വിതെച്ചു കൊയ്യുകയും മുന്തിരിത്തോട്ടങ്ങൾ ഉണ്ടാക്കി അവയുടെ പഴം തിന്നുകയും ചെയ്യും.
31
യെഹൂദാഗൃഹത്തിൽ രക്ഷപ്പെട്ട ഒരു ശേഷിപ്പു വീണ്ടും താഴേ വേരൂന്നി മീതെ ഫലം കായിക്കും.
32
ഒരു ശേഷിപ്പു യെരൂശലേമിൽനിന്നും ഒരു രക്ഷിതഗണം സീയോൻ പൎവ്വതത്തിൽ നിന്നും പുറപ്പെട്ടുവരും; സൈന്യങ്ങളുടെ യഹോവയുടെ തീക്ഷ്ണത അതിനെ അനുഷ്ഠിക്കും.
33
ആകയാൽ യഹോവ അശ്ശൂർരാജാവിനെക്കുറിച്ചു ഇപ്രകാരം അരുളിച്ചെയ്യുന്നു: അവൻ ഈ നഗരത്തിലേക്കു വരികയില്ല; ഒരു അമ്പു അവിടെ എയ്കയുമില്ല; അതിന്റെ നേരെ പരിചയോടുകൂടെ വരികയില്ല; അതിന്നെതിരെ വാട കോരുകയുമില്ല.
34
അവൻ വന്ന വഴിക്കുതന്നേ മടങ്ങിപ്പോകും; ഈ നഗരത്തിലേക്കു വരികയുമില്ല;
35
എന്റെ നിമിത്തവും എന്റെ ദാസനായ ദാവീദിന്റെ നിമിത്തവും ഞാൻ ഈ നഗരത്തെ പാലിച്ചു രക്ഷിക്കും എന്നു യഹോവയുടെ അരുളപ്പാടു.
Settings

Reading Style

Typeface

Font Size 19px

Options