യിരെമ്യാവ്4
Listen to this chapter
0:00
0:00
യഥാർത്ഥ മാനസാന്തരത്തിനുള്ള ആഹ്വാനം
1
യിസ്രായേലേ, നീ മനംതിരിയുമെങ്കിൽ എന്റെ അടുക്കലേക്കു മടങ്ങി വന്നുകൊൾക എന്നു യഹോവയുടെ അരുളപ്പാടു; നിന്റെ മ്ലേച്ഛവിഗ്രഹങ്ങളെ എന്റെ മുമ്പിൽനിന്നു നീക്കിക്കളയുമെങ്കിൽ നീ അലഞ്ഞു നടക്കേണ്ടിവരികയില്ല.
2
യഹോവയാണ എന്നു നീ പരമാൎത്ഥമായും ന്യായമായും നീതിയായും സത്യം ചെയ്കയും ജാതികൾ അവനിൽ തങ്ങളെത്തന്നെ അനുഗ്രഹിച്ചു അവനിൽ പുകഴുകയും ചെയ്യും.
3
യെഹൂദാപുരുഷന്മാരോടും യെരൂശലേമ്യരോടും യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ മുള്ളുകളുടെ ഇടയിൽ വിതെക്കാതെ തരിശുനിലം ഉഴുവിൻ.
4
യെഹൂദാപുരുഷന്മാരും യെരൂശലേംനിവാസികളും ആയുള്ളോരേ, നിങ്ങളുടെ ദുഷ്പ്രവൃത്തികൾനിമിത്തം എന്റെ കോപം തീപോലെ ജ്വലിച്ചു ആൎക്കും കെടുത്തുകൂടാതവണ്ണം കത്താതിരിക്കേണ്ടതിന്നു നിങ്ങളെത്തന്നേ യഹോവെക്കായി പരിച്ഛേദന ചെയ്തു നിങ്ങളുടെ ഹൃദയത്തിന്റെ അഗ്രചൎമ്മം നീക്കിക്കളവിൻ.
വടക്കുനിന്നുള്ള ആസന്നഭീഷണി
5
യെഹൂദയിൽ അറിയിച്ചു യെരൂശലേമിൽ പ്രസിദ്ധമാക്കി ദേശത്തു കാഹളം ഊതുവാൻ പറവിൻ; കൂടിവരുവിൻ; നമുക്കു ഉറപ്പുള്ള പട്ടണങ്ങളിലേക്കു പോകാം എന്നു ഉറക്കെ വിളിച്ചുപറവിൻ.
6
സീയോന്നു കൊടി ഉയൎത്തുവിൻ; നില്ക്കാതെ ഓടിപ്പോകുവിൻ; ഞാൻ വടക്കുനിന്നു അനൎത്ഥവും വലിയ നാശവും വരുത്തും.
7
സിംഹം പള്ളക്കാട്ടിൽ നിന്നു ഇളകിയിരിക്കുന്നു; ജാതികളുടെ സംഹാരകൻ ഇതാ, നിന്റെ ദേശത്തെ ശൂന്യമാക്കുവാൻ തന്റെ സ്ഥലം വിട്ടു പുറപ്പെട്ടിരിക്കുന്നു; അവൻ നിന്റെ പട്ടണങ്ങളെ നിവാസികൾ ഇല്ലാതവണ്ണം നശിപ്പിക്കും.
8
ഇതുനിമിത്തം രട്ടുടുപ്പിൻ; വിലപിച്ചു മുറയിടുവിൻ; യഹോവയുടെ ഉഗ്രകോപം നമ്മെ വിട്ടുമാറീട്ടില്ലല്ലോ.
9
അന്നാളിൽ രാജാവിന്റെ ധൈൎയ്യവും പ്രഭുക്കന്മാരുടെ ധൈൎയ്യവും ക്ഷയിക്കും; പുരോഹിതന്മാർ ഭ്രമിച്ചും പ്രവാചകന്മാർ സ്തംഭിച്ചും പോകും എന്നു യഹോവയുടെ അരുളപ്പാടു.
10
അതിന്നു ഞാൻ: അയ്യോ, യഹോവയായ കൎത്താവേ, പ്രാണനിൽ വാൾ കടന്നിരിക്കെ നിങ്ങൾക്കു സമാധാനം എന്നു പറഞ്ഞു നീ ഈ ജനത്തെയും യെരൂശലേമിനെയും ഏറ്റവും വഞ്ചിച്ചുവല്ലോ എന്നു പറഞ്ഞു.
11
ആ കാലത്തു ഈ ജനത്തോടും യെരൂശലേമിനോടും പറവാനുള്ളതെന്തെന്നാൽ: മരുഭൂമിയിലെ മൊട്ടക്കുന്നുകളിൽനിന്നു ഒരു ഉഷ്ണക്കാറ്റു പേറ്റുവാനല്ല കൊഴിപ്പാനുമല്ല എന്റെ ജനത്തിന്റെ പുത്രിക്കു നേരെ ഊതും.
12
ഇതിലും കൊടുതായൊരു കാറ്റു എന്റെ കല്പനയാൽ വരും; ഞാൻ ഇപ്പോൾ തന്നേ അവരോടു ന്യായവാദം കഴിക്കും.
13
ഇതാ, അവൻ മേഘങ്ങളെപ്പോലെ കയറിവരുന്നു; അവന്റെ രഥങ്ങൾ ചുഴലിക്കാറ്റുപോലെ ആകുന്നു; അവന്റെ കുതിരകൾ കഴുക്കളെക്കാളും വേഗതയുള്ളവ; അയ്യോ കഷ്ടം; നാം നശിച്ചല്ലോ.
14
യെരൂശലേമേ, നീ രക്ഷിക്കപ്പെടേണ്ടതിന്നു നിന്റെ ഹൃദയത്തിന്റെ ദുഷ്ടത കഴുകിക്കളക; നിന്റെ ദുഷ്ടവിചാരങ്ങൾ എത്രത്തോളം നിന്റെ ഉള്ളിൽ ഇരിക്കും.
15
ദാനിൽനിന്നു ഉറക്കെ ഘോഷിക്കുന്നു; എഫ്രയീംമലയിൽനിന്നു അനൎത്ഥത്തെ പ്രസിദ്ധമാക്കുന്നു.
16
ജാതികളോടു പ്രസ്താവിപ്പിൻ; ഇതാ, കോട്ട വളയുന്നവർ ദൂരദേശത്തുനിന്നു വന്നു യെഹൂദാപട്ടണങ്ങൾക്കു നേരെ ആൎപ്പുവിളിക്കുന്നു എന്നു യെരൂശലേമിനോടു അറിയിപ്പിൻ.
17
അവൾ എന്നോടു മത്സരിച്ചിരിക്കകൊണ്ടു അവർ വയലിലെ കാവല്ക്കാരെപ്പോലെ അവളുടെ നേരെ വന്നു ചുറ്റും വളഞ്ഞിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.
18
നിന്റെ നടപ്പും പ്രവൃത്തികളും ഹേതുവായിട്ടത്രേ ഇവ നിനക്കു വന്നതു; ഇത്ര കൈപ്പായിരിപ്പാനും നിന്റെ ഹൃദയത്തിന്നു തട്ടുവാനും കാരണം നിന്റെ ദുഷ്ടത തന്നേ.
പ്രവാചകന്റെ വേദനയും സാർവത്രിക ന്യായവിധിയും
19
അയ്യോ എന്റെ ഉദരം, എന്റെ ഉദരം! എനിക്കു നോവു കിട്ടിയിരിക്കുന്നു; അയ്യോ എന്റെ ഹൃദയഭിത്തികൾ! എന്റെ നെഞ്ചിടിക്കുന്നു; എനിക്കു മിണ്ടാതെ ഇരുന്നുകൂടാ; എന്റെ ഉള്ളം കാഹളനാദവും യുദ്ധത്തിന്റെ ആൎപ്പുവിളിയും കേട്ടിരിക്കുന്നു.
20
നാശത്തിന്മേൽ നാശം വിളിച്ചു പറയുന്നു; ദേശമൊക്കെയും ശൂന്യമായി പെട്ടെന്നു എന്റെ കൂടാരങ്ങളും ഒരു ക്ഷണത്തിൽ എന്റെ തിരശ്ശീലകളും കവൎച്ചയായ്പോയി.
21
എത്രത്തോളം ഞാൻ കൊടി കണ്ടു കാഹളധ്വനി കേൾക്കേണ്ടിവരും?
22
എന്റെ ജനം ഭോഷന്മാർ; അവർ എന്നെ അറിയുന്നില്ല; അവർ ബുദ്ധികെട്ട മക്കൾ; അവൎക്കു ഒട്ടും ബോധമില്ല; ദോഷം ചെയ്‌വാൻ അവർ സമർത്ഥന്മാർ; നന്മ ചെയ്‌വാനോ അവൎക്കു അറിഞ്ഞുകൂടാ.
23
ഞാൻ ഭൂമിയെ നോക്കി അതിനെ പാഴും ശൂന്യമായി കണ്ടു; ഞാൻ ആകാശത്തെ നോക്കി; അതിന്നു പ്രകാശം ഇല്ലാതെയിരുന്നു.
24
ഞാൻ പൎവ്വതങ്ങളെ നോക്കി; അവ വിറെക്കുന്നതു കണ്ടു; കുന്നുകൾ എല്ലാം ആടിക്കൊണ്ടിരുന്നു.
25
ഞാൻ നോക്കി, ഒരു മനുഷ്യനെയും കണ്ടില്ല; ആകാശത്തിലെ പക്ഷികൾ ഒക്കെയും പറന്നു പോയിരുന്നു.
26
ഞാൻ നോക്കി ഉദ്യാനം മരുഭൂമിയായ്തീൎന്നിരിക്കുന്നതു കണ്ടു; അതിലെ പട്ടണങ്ങളൊക്കെയും യഹോവയാൽ അവന്റെ ഉഗ്രകോപം ഹേതുവായി ഇടിഞ്ഞുപോയിരിക്കുന്നു.
27
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ദേശമൊക്കെയും ശൂന്യമാകും; എങ്കിലും ഞാൻ മുഴുവനായി മുടിച്ചുകളകയില്ല.
28
ഇതുനിമിത്തം ഭൂമി വിലപിക്കും; മീതെ ആകാശം കറുത്തുപോകും; ഞാൻ നിൎണ്ണയിച്ചു അരുളിച്ചെയ്തിരിക്കുന്നു; ഞാൻ അനുതപിക്കയില്ല, പിൻമാറുകയുമില്ല.
29
കുതിരച്ചേവകരുടെയും വില്ലാളികളുടെയും ആരവംഹേതുവായി സകല നഗരവാസികളും ഓടിപ്പോകുന്നു; അവർ പള്ളക്കാടുകളിൽ ചെന്നു പാറകളിന്മേൽ കയറുന്നു; സകലനഗരവും ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു; ആരും അവിടെ പാൎക്കുന്നതുമില്ല.
30
ഇങ്ങനെ ശൂന്യമായ്പോകുമ്പോൾ നീ എന്തു ചെയ്യും? നീ രക്താംബരം ധരിച്ചാലും പൊന്നാഭരണം അണിഞ്ഞാലും നിന്റെ കണ്ണിൽ മഷി എഴുതിയാലും വ്യൎത്ഥമായി നിനക്കു സൌന്ദൎയ്യം വരുത്തുന്നു; നിന്റെ ജാരന്മാർ നിന്നെ നിരസിച്ചു നിനക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നു.
31
ഈറ്റുനോവു കിട്ടിയവളുടെ ഒച്ചപോലെയും കടിഞ്ഞൂൽകുട്ടിയെ പ്രസവിക്കുന്നവളുടെ ഞരക്കംപോലെയും ഒരു ശബ്ദം ഞാൻ കേട്ടു; നെടുവീൎപ്പിട്ടും കൈമലൎത്തിയുംകൊണ്ടു: അയ്യോ കഷ്ടം! എന്റെ പ്രാണൻ കുലപാതകന്മാരുടെ മുമ്പിൽ ക്ഷയിച്ചുപോകുന്നു എന്നു പറയുന്ന സീയോൻ പുത്രിയുടെ ശബ്ദം തന്നേ.
Use ← → arrow keys to navigate
Settings
Reading Style
Typeface
Font Size px
Reading Width chars
Options
Study Note