യിരെമ്യാവ്2
Listen to this chapter
0:00
0:00
യിസ്രായേലിന്റെ ആദ്യസ്നേഹം ദൈവം ഓർക്കുന്നു
1
യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
2
നീ ചെന്നു യെരൂശലേം കേൾക്കെ വിളിച്ചുപറയേണ്ടതു; യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മരുഭൂമിയിൽ, വിതെക്കാത്ത ദേശത്തു തന്നേ, നീ എന്നെ അനുഗമിച്ചു നടന്ന നിന്റെ യൌവനത്തിലെ ഭക്തിയും വിവാഹം നിശ്ചയിച്ച കാലത്തിലെ സ്നേഹവും ഞാൻ ഓൎക്കുന്നു.
3
യിസ്രായേൽ യഹോവെക്കു വിശുദ്ധവും അവന്റെ വിളവിന്റെ ആദ്യഫലവും ആകുന്നു; അവനെ തിന്നുകളയുന്നവരൊക്കെയും കുറ്റക്കാരായ്തീരും; അവൎക്കു ദോഷം വന്നു ഭവിക്കും എന്നായിരുന്നു യഹോവയുടെ അരുളപ്പാടു.
യിസ്രായേൽ യഹോവയെ ഉപേക്ഷിച്ചിരിക്കുന്നു
4
യാക്കോബ് ഗൃഹവും യിസ്രായേൽ ഗൃഹത്തിലെ സകലവംശങ്ങളും ആയുള്ളോരേ, യഹോവയുടെ അരുളപ്പാടു കേട്ടുകൊൾവിൻ.
5
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ പിതാക്കന്മാർ എന്നെ വിട്ടകന്നു മിത്ഥ്യാമൂൎത്തികളോടു ചേൎന്നു വ്യൎത്ഥന്മാർ ആയിത്തീരുവാൻ തക്കവണ്ണം അവർ എന്നിൽ എന്തൊരു അന്യായം കണ്ടു?
6
ഞങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു, പാഴ്നിലവും കുഴികളും ഉള്ള ദേശമായി വരൾചയും കൂരിരുളും ഉള്ള ദേശമായി മനുഷ്യസഞ്ചാരമോ ആൾപാൎപ്പോ ഇല്ലാത്ത ദേശമായ മരുഭൂമിയിൽകൂടി ഞങ്ങളെ നടത്തി കൊണ്ടുവന്ന യഹോവ എവിടെ എന്നു അവർ ചോദിച്ചില്ല.
7
ഞാൻ നിങ്ങളെ ഫലവത്തായോരു ദേശത്തു അതിന്റെ ഫലവും ഗുണവും അനുഭവിപ്പാൻ കൂട്ടിക്കൊണ്ടുവന്നു; എന്നാൽ അവിടെ എത്തിയ ശേഷം നിങ്ങൾ എന്റെ ദേശത്തെ അശുദ്ധമാക്കി എന്റെ അവകാശത്തെ അറെപ്പാക്കിക്കളഞ്ഞു.
8
യഹോവ എവിടെ എന്നു പുരോഹിതന്മാർ അന്വേഷിച്ചില്ല; ന്യായപ്രമാണജ്ഞന്മാർ എന്നെ അറിഞ്ഞില്ല; ഇടയന്മാർ എന്നോടു അതിക്രമം ചെയ്തു: പ്രവാചകന്മാർ ബാൽമുഖാന്തരം പ്രവചിച്ചു, പ്രയോജനമില്ലാത്തവയോടു ചേൎന്നുനടന്നു.
യിസ്രായേലിന്റെ പാപത്തിന്റെ അതുല്യത
9
അതുകൊണ്ടു ഞാൻ ഇനിയും നിങ്ങളോടു വ്യവഹരിക്കും; നിങ്ങളുടെ മക്കളുടെ മക്കളോടും ഞാൻ വ്യവഹരിക്കും എന്നു യഹോവയുടെ അരുളപ്പാടു.
10
നിങ്ങൾ കിത്തീയരുടെ ദ്വീപുകളിലേക്കു കടന്നുചെന്നു നോക്കുവിൻ; കേദാരിലേക്കു ആളയച്ചു നല്ലവണ്ണം അന്വേഷിച്ചു, ഇതുപോലെ സംഭവിച്ചിട്ടുണ്ടോ എന്നു നോക്കുവിൻ.
11
ഒരു ജാതി തന്റെ ദേവന്മാരെ മാറ്റീട്ടുണ്ടോ? അവ ദേവന്മാരല്ലതാനും; എന്നാൽ എന്റെ ജനം തന്റെ മഹത്വമായവനെ പ്രയോജനമില്ലാത്തതിന്നു പകരം മാറ്റിക്കളഞ്ഞിരിക്കുന്നു.
12
ആകാശമേ, ഇതിങ്കൽ വിസ്മയിച്ചു ഭ്രമിച്ചു ഏറ്റവും സ്തംഭിച്ചുപോക എന്നു യഹോവയുടെ അരുളപ്പാടു.
13
എന്റെ ജനം രണ്ടു ദോഷം ചെയ്തിരിക്കുന്നു: അവർ ജീവജലത്തിന്റെ ഉറവായ എന്നെ ഉപേക്ഷിച്ചു, വെള്ളമില്ലാത്ത കിണറുകളെ, പൊട്ടക്കിണറുകളെ തന്നേ, കുഴിച്ചിരിക്കുന്നു.
പാപം സ്വന്തം ശിക്ഷ വരുത്തുന്നു
14
യിസ്രായേൽ ദാസനോ? വീട്ടിൽ പിറന്ന അടിമയോ? അവൻ കവൎച്ചയായി തീൎന്നിരിക്കുന്നതെന്തു?
15
ബാലസിംഹങ്ങൾ അവന്റെ നേരെ അലറി നാദം കേൾപ്പിച്ചു അവന്റെ ദേശത്തെ ശൂന്യമാക്കി; അവന്റെ പട്ടണങ്ങൾ വെന്തു നിവാസികൾ ഇല്ലാതെയായിരിക്കുന്നു.
16
നോഫ്യരും തഹ്പനേസ്യരും നിന്റെ നെറുകയെ തകൎത്തു കളഞ്ഞിരിക്കുന്നു.
17
നിന്റെ ദൈവമായ യഹോവ നിന്നെ വഴിനടത്തിയപ്പോൾ അവനെ ഉപേക്ഷിക്കകൊണ്ടല്ലയോ നീ ഇതു സമ്പാദിച്ചതു?
18
ഇപ്പോഴോ, മിസ്രയീമിലേക്കുള്ള യാത്ര എന്തിന്നു? ശീഹോരിലെ വെള്ളം കുടിപ്പാനോ? അശ്ശൂരിലേക്കുള്ള യാത്ര എന്തിന്നു? ആ നദിയിലെ വെള്ളം കുടിപ്പാനോ?
19
നിന്റെ ദുഷ്ടത തന്നേ നിനക്കു ശിക്ഷയും നിന്റെ വിശ്വാസത്യാഗങ്ങൾ നിനക്കു ദണ്ഡനവുമാകും; അതുകൊണ്ടു നീ നിന്റെ ദൈവമായ യഹോവയെ ഉപേക്ഷിച്ചതും എന്റെ ഭയം നിനക്കു ഇല്ലാതിരിക്കുന്നതും എത്ര ദോഷവും കൈപ്പും ആയുള്ളതെന്നു അറിഞ്ഞു കണ്ടുകൊൾക എന്നു സൈന്യങ്ങളുടെ യഹോവയായ കൎത്താവിന്റെ അരുളപ്പാടു.
ലജ്ജാകരവും ശാഠ്യപരവുമായ വിഗ്രഹാരാധന
20
പണ്ടു തന്നേ നീ നുകം തകൎത്തു നിന്റെ കയറു പൊട്ടിച്ചു: ഞാൻ അടിമവേല ചെയ്കയില്ല എന്നു പറഞ്ഞു; ഉയൎന്ന കുന്നിന്മേൽ ഒക്കെയും പച്ചയായ വൃക്ഷത്തിൻ കീഴൊക്കെയും നീ വേശ്യയായി കിടന്നു.
21
ഞാൻ നിന്നെ വിശിഷ്ടമുന്തിരിവള്ളിയായി, നല്ല തൈയായി തന്നേ നട്ടിരിക്കെ നീ എനിക്കു കാട്ടുമുന്തിരിവള്ളിയുടെ തൈയായ്തീൎന്നതു എങ്ങനെ?
22
നീ ധാരാളം ചവൎക്കാരം തേച്ചു ചാരവെള്ളംകൊണ്ടു കഴുകിയാലും നിന്റെ അകൃത്യം എന്റെ മുമ്പിൽ മലിനമായിരിക്കുന്നു എന്നു യഹോവയായ കൎത്താവിന്റെ അരുളപ്പാടു.
23
ഞാൻ മലിനയായിട്ടില്ല; ഞാൻ ബാൽവിഗ്രഹങ്ങളോടു ചെന്നു ചേൎന്നിട്ടില്ല എന്നു നിനക്കു എങ്ങനെ പറയാം? താഴ്വരയിലെ നിന്റെ നടപ്പു വിചാരിക്ക; നീ ചെയ്തതു ഓൎക്കുക; വഴിയിൽ അങ്ങോട്ടും ഇങ്ങോട്ടും വിരെഞ്ഞോടുന്ന പെണ്ണൊട്ടകമല്ലയോ നീ?
24
നീ മരുഭൂമി ശീലിച്ചു അതിമോഹം പൂണ്ടു കിഴെക്കുന്ന കാട്ടുകഴുത തന്നേ; അതിന്റെ മദപ്പാടിൽ അതിനെ തടുക്കാകുന്നവൻ ആർ? ആരും അതിനെ അന്വേഷിച്ചു തളരുകയില്ല; അതിന്റെ മാസത്തിൽ അതിനെ കണ്ടെത്തും;
25
ചെരിപ്പു ഊരിപ്പോകാതവണ്ണം നിന്റെ കാലും വരണ്ടു പോകാതവണ്ണം തൊണ്ടയും സൂക്ഷിച്ചുകൊൾക; നീയോ അതു വെറുതെ; അങ്ങനെയല്ല; ഞാൻ അന്യന്മാരെ സ്നേഹിക്കുന്നു; അവരുടെ പിന്നാലെ ഞാൻ പോകും എന്നു പറഞ്ഞു.
26
കള്ളനെ കണ്ടുപിടിക്കുമ്പോൾ അവൻ ലജ്ജിച്ചുപോകുന്നതുപോലെ യിസ്രായേൽഗൃഹം ലജ്ജിച്ചുപോകും; അവരും അവരുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പുരോഹിതന്മാരും പ്രവാചകന്മാരും തന്നേ.
27
അവർ മരത്തോടു: നീ എന്റെ അപ്പൻ എന്നും കല്ലിനോടു: നീ എന്നെ പ്രസവിച്ചവൾ എന്നും പറയുന്നു; അവർ മുഖമല്ല മുതുകത്രേ എങ്കലേക്കു തിരിച്ചിരിക്കുന്നതു; എന്നാൽ കഷ്ടകാലത്തു അവർ: നീ എഴുന്നേറ്റു ഞങ്ങളെ രക്ഷിക്കേണമേ എന്നു പറയും.
28
നീ ഉണ്ടാക്കീട്ടുള്ള നിന്റെ ദേവന്മാർ എവിടെ? കഷ്ടകാലത്തു നിന്നെ രക്ഷിപ്പാൻ അവൎക്കു കഴിവുണ്ടെങ്കിൽ അവർ എഴുന്നേല്ക്കട്ടെ; അയ്യോ യെഹൂദയേ, നിന്റെ പട്ടണങ്ങളുടെ എണ്ണത്തോളം നിനക്കു ദേവന്മാരും ഉണ്ടല്ലോ!
കുറ്റം നിഷേധിക്കലും അന്തിമമുന്നറിയിപ്പും
29
നിങ്ങൾ എന്നോടു വാദിക്കുന്നതു എന്തു? നിങ്ങൾ എല്ലാവരും എന്നോടു ദ്രോഹിച്ചിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.
30
ഞാൻ നിങ്ങളുടെ മക്കളെ അടിച്ചതു വ്യൎത്ഥം; അവർ ബുദ്ധി പഠിച്ചില്ല; നശിപ്പിക്കുന്ന സിംഹത്തെപ്പോലെ നിങ്ങളുടെ വാൾ തന്നേ നിങ്ങളുടെ പ്രവാചകന്മാരെ തിന്നുകളഞ്ഞു.
31
ഇപ്പോഴത്തെ തലമുറയായുള്ളോവേ, യഹോവയുടെ അരുളപ്പാടു കേൾപ്പിൻ: ഞാൻ യിസ്രായേലിന്നു ഒരു മരുഭൂമി ആയിരുന്നുവോ? അന്ധകാരപ്രദേശമായിരുന്നുവോ? ഞങ്ങൾ കെട്ടഴിഞ്ഞു നടക്കുന്നു; ഇനി നിന്റെ അടുക്കൽ വരികയില്ല എന്നു എന്റെ ജനം പറയുന്നതു എന്തു?
32
ഒരു കന്യക തന്റെ ആഭരണങ്ങളും ഒരു മണവാട്ടി തന്റെ അരക്കച്ചയും മറക്കുമോ? എന്നാൽ എന്റെ ജനം എണ്ണമില്ലാത്ത നാളായി എന്നെ മറന്നിരിക്കുന്നു.
33
പ്രേമം അന്വേഷിക്കേണ്ടതിന്നു നീ നിന്റെ വഴി എത്ര ചേലാക്കുന്നു! അതുകൊണ്ടു നീ ദുൎന്നടപ്പുകാരത്തികളെയും നിന്റെ വഴികൾ അഭ്യസപ്പിച്ചിരിക്കുന്നു.
34
നിന്റെ ഉടുപ്പിന്റെ വിളുമ്പിലും കുറ്റമില്ലാത്ത സാധുക്കളുടെ രക്തം കാണുന്നു; ഭവന ഭേദനത്തിലല്ല നീ അവരെ പിടിച്ചതു. ഇവയെക്കുറിച്ചു ഒക്കെയും ഞാൻ ന്യായവാദം കഴിക്കും.
35
നീയോ: ഞാൻ കുറ്റമില്ലാത്തവൾ; അവന്റെ കോപം എന്നെ വിട്ടുമാറിയിരിക്കുന്നു സത്യം എന്നു പറയുന്നു; ഞാൻ പാപം ചെയ്തിട്ടില്ല എന്നു നീ പറയുന്നതുകൊണ്ടു ഞാൻ നിന്നോടു വ്യവഹരിക്കും.
36
നിന്റെ വഴിയെ മാറ്റേണ്ടതിന്നു നീ ഇത്ര തെണ്ടിനടക്കുന്നതെന്തു? അശ്ശൂരിങ്കൽ നീ ലജ്ജിച്ചതുപോലെ മിസ്രയീമിങ്കലും ലജ്ജിച്ചുപോകും.
37
അവിടെനിന്നും നീ തലയിൽ കൈ വെച്ചുംകൊണ്ടു ഇറങ്ങിപ്പോരേണ്ടിവരും; നീ ആശ്രയിച്ചവരെ യഹോവ തള്ളിക്കളഞ്ഞിരിക്കുന്നു; അവരെക്കൊണ്ടു നിനക്കു ഒരു ഗുണവും വരികയില്ല.
Use ← → arrow keys to navigate
Settings
Reading Style
Typeface
Font Size px
Reading Width chars
Options
Study Note