ഇയ്യോബ്39
Listen to this chapter
0:00
0:00
കാട്ടുജീവികൾക്കായുള്ള ദൈവത്തിന്റെ പരിപാലനം
1
പാറയിലെ കാട്ടാടുകളുടെ പ്രസവകാലം നിനക്കറിയാമോ? മാൻപേടകളുടെ ഈറ്റുനോവു നീ കാണുമോ?
2
അവെക്കു ഗൎഭം തികയുന്ന മാസം നിനക്കു കണക്കു കൂട്ടാമോ? അവയുടെ പ്രസവകാലം നിനക്കു അറിയാമോ?
3
അവ കുനിഞ്ഞു കുട്ടികളെ പ്രസവിക്കുന്നു; ക്ഷണത്തിൽ വേദന കഴിഞ്ഞുപോകുന്നു.
4
അവയുടെ കുട്ടികൾ ബലപ്പെട്ടു കാട്ടിൽ വളരുന്നു; അവ പുറപ്പെട്ടുപോകുന്നു; മടങ്ങിവരുന്നതുമില്ല.
മെരുക്കാനാവാത്ത കാട്ടുകഴുത
5
കാട്ടുകഴുതയെ അഴിച്ചുവിട്ടതു ആർ? വനഗൎദ്ദഭത്തെ കെട്ടഴിച്ചതാർ?
6
ഞാൻ മരുഭൂമിയെ അതിന്നു വീടും ഉവൎന്നിലത്തെ അതിന്നു പാൎപ്പിടവുമാക്കി.
7
അതു പട്ടണത്തിലെ ആരവം കേട്ടു ചിരിക്കുന്നു; തെളിക്കുന്നവന്റെ ഒച്ച കൂട്ടാക്കുന്നതുമില്ല.
8
മലനിരകൾ അതിന്റെ മേച്ചല്പുറമാകുന്നു; പച്ചയായതൊക്കെയും അതു തിരഞ്ഞു നടക്കുന്നു.
ഉപയോഗിക്കാനാവാത്ത കാട്ടുപോത്തിന്റെ ശക്തി
9
കാട്ടുപോത്തു നിന്നെ വഴിപ്പെട്ടു സേവിക്കുമോ? അതു നിന്റെ പുല്തൊട്ടിക്കരികെ രാപാൎക്കുമോ?
10
കാട്ടുപോത്തിനെ നിനക്കു കയറിട്ടു ഉഴവിന്നു കൊണ്ടുപോകാമോ? അതു നിന്റെ പിന്നാലെ നിലം നിരത്തുമോ?
11
അതിന്റെ ശക്തി വലുതാകയാൽ നീ അതിനെ വിശ്വസിക്കുമോ? നിന്റെ വേല നീ അതിന്നു ഭരമേല്പിച്ചു കൊടുക്കുമോ?
12
അതു നിന്റെ വിത്തു കൊണ്ടുവരുമെന്നും നിന്റെ കളപ്പുരയിൽ കൂട്ടുമെന്നും നീ വിശ്വസിക്കുമോ?
ജ്ഞാനം ഇല്ലാത്ത ഒട്ടകപ്പക്ഷി
13
ഒട്ടകപ്പക്ഷി ഉല്ലസിച്ചു ചിറകു വീശുന്നു; എങ്കിലും ചിറകും തൂവലുംകൊണ്ടു വാത്സല്യം കാണിക്കുമോ?
14
അതു നിലത്തു മുട്ട ഇട്ടേച്ചുപോകുന്നു; അവയെ പൊടിയിൽ വെച്ചു വിരിക്കുന്നു.
15
കാൽകൊണ്ടു അവ ഉടഞ്ഞുപോയേക്കുമെന്നോ കാട്ടുമൃഗം അവയെ ചവിട്ടിക്കളഞ്ഞേക്കുമെന്നോ അതു ഓൎക്കുന്നില്ല.
16
അതു തന്റെ കുഞ്ഞുങ്ങളോടു തനിക്കുള്ളവയല്ല എന്നപോലെ കാഠിന്യം കാണിക്കുന്നു; തന്റെ പ്രയത്നം വ്യൎത്ഥമായ്പോകുമെന്നു ഭയപ്പെടുന്നില്ല.
17
ദൈവം അതിന്നു ജ്ഞാനമില്ലാതാക്കി വിവേകം അതിന്നു നല്കീട്ടുമില്ല.
18
അതു ചിറകടിച്ചു പൊങ്ങി ഓടുമ്പോൾ കുതിരയെയും പുറത്തു കയറിയവനെയും പരിഹസിക്കുന്നു.
യുദ്ധക്കുതിരയുടെ ശക്തിയും ഭീതിയും
19
കുതിരെക്കു നീയോ ശക്തി കൊടുത്തതു? അതിന്റെ കഴുത്തിന്നു നീയോ കുഞ്ചിരോമം അണിയിച്ചതു?
20
നിനക്കു അതിനെ വെട്ടുക്കിളിയെപ്പോലെ ചാടിക്കാമോ? അതിന്റെ ഹുങ്കാരപ്രതാപം ഭയങ്കരം.
21
അതു താഴ്വരയിൽ മാന്തി ഊക്കോടെ ഉല്ലസിക്കുന്നു. അതു ആയുധപാണികളെ എതിൎത്തുചെല്ലുന്നു.
22
അതു കൂശാതെ ഭയത്തെ പുച്ഛിക്കുന്നു; വാളിനോടു പിൻവാങ്ങി മണ്ടുന്നതുമില്ല.
23
അതിന്നു എതിരെ ആവനാഴിയും മിന്നുന്ന കുന്തവും ശൂലവും കിലുകിലുക്കുന്നു.
24
അതു ഉഗ്രതയും കോപവും പൂണ്ടു നിലം വിഴുങ്ങുന്നു; കാഹളനാദം കേട്ടാൽ അതു അടങ്ങിനില്ക്കയില്ല.
25
കാഹളനാദം ധ്വനിക്കുന്തോറും അതു ഹാ, ഹാ എന്നു ചിനെക്കുന്നു; പടയും പടനായകന്മാരുടെ മുഴക്കവും ആൎപ്പും ദൂരത്തുനിന്നു മണക്കുന്നു.
ഇരപിടിയൻ പക്ഷികളുടെ സഹജമായ പറക്കൽ
26
നിന്റെ വിവേകത്താലോ പരുന്തു പറക്കയും ചിറകു തെക്കോട്ടു വിടൎക്കുകയും ചെയ്യുന്നതു?
27
നിന്റെ കല്പനെക്കോ കഴുകൻ മേലോട്ടു പറക്കയും ഉയരത്തിൽ കൂടുവെക്കുകയും ചെയ്യുന്നതു?
28
അതു പാറയിൽ കുടിയേറി രാപാൎക്കുന്നു; പാറമുകളിലും ദുൎഗ്ഗത്തിലും തന്നേ.
29
അവിടെനിന്നു അതു ഇര തിരയുന്നു; അതിന്റെ കണ്ണു ദൂരത്തേക്കു കാണുന്നു.
30
അതിന്റെ കുഞ്ഞുകൾ ചോര വലിച്ചു കുടിക്കുന്നു. പട്ടുപോയവർ എവിടെയോ അവിടെ അതുണ്ടു.
Use ← → arrow keys to navigate
Settings
Reading Style
Typeface
Font Size px
Reading Width chars
Options
Study Note