ഉള്ളടക്കത്തിലേക്ക് പോകുക

ഇയ്യോബ്16

ഇയ്യോബ് ദയനീയരായ ആശ്വാസകരെ നിരസിക്കുന്നു

1
അതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാൽ:
2
ഞാൻ ഈവക പലതും കേട്ടിട്ടുണ്ടു; നിങ്ങൾ എല്ലാവരും വ്യസനിപ്പിക്കുന്ന ആശ്വാസകന്മാർ.
3
വ്യൎത്ഥവാക്കുകൾക്കു അവസാനം ഉണ്ടാകുമോ? അല്ല, പ്രതിവാദിപ്പാൻ നിന്നെ ചൊടിപ്പിക്കുന്നതു എന്തു?
4
നിങ്ങളെപ്പോലെ ഞാനും സംസാരിക്കാം; എനിക്കുള്ള അനുഭവം നിങ്ങൾക്കുണ്ടായിരുന്നുവെങ്കിൽ എനിക്കും നിങ്ങളുടെ നേരെ മൊഴികളെ യോജിപ്പിക്കയും നിങ്ങളെക്കുറിച്ചു തല കുലുക്കുകയും ചെയ്യാമായിരുന്നു.
5
ഞാൻ വായികൊണ്ടു നിങ്ങളെ ധൈൎയ്യപ്പെടുത്തുകയും അധരസാന്ത്വനംകൊണ്ടു നിങ്ങളെ ആശ്വസിപ്പിക്കയും ചെയ്യുമായിരുന്നു.

ദൈവം എന്നെ തളർത്തിയിരിക്കുന്നു

6
ഞാൻ സംസാരിച്ചാലും എന്റെ വേദന ശമിക്കുന്നില്ല; ഞാൻ അടങ്ങിയിരുന്നാലും എനിക്കെന്തു ആശ്വാസമുള്ളു?
7
ഇപ്പോഴോ അവൻ എന്നെ ക്ഷീണിപ്പിച്ചിരിക്കുന്നു; നീ എന്റെ ബന്ധുവൎഗ്ഗത്തെയൊക്കെയും ശൂന്യമാക്കിയിരിക്കുന്നു.
8
നീ എന്നെ പിടിച്ചിരിക്കുന്നു; അതു എന്റെ നേരെ സാക്ഷ്യമായിരിക്കുന്നു; എന്റെ മെലിച്ചൽ എനിക്കു വിരോധമായെഴുന്നേറ്റു എന്റെ മുഖത്തു നോക്കി സാക്ഷ്യം പറയുന്നു.
9
അവൻ കോപത്തിൽ എന്നെ കീറി ഉപദ്രവിക്കുന്നു; അവൻ എന്റെ നേരെ പല്ലു കടിക്കുന്നു; ശത്രു എന്റെ നേരെ കണ്ണു കൂൎപ്പിക്കുന്നു.
10
അവർ എന്റെ നേരെ വായ്പിളൎക്കുന്നു; നിന്ദയോടെ അവർ എന്റെ ചെകിട്ടത്തടിക്കുന്നു; അവർ എനിക്കു വിരോധമായി കൂട്ടം കൂടുന്നു.
11
ദൈവം എന്നെ അഭക്തന്റെ പക്കൽ ഏല്പിക്കുന്നു; ദുഷ്ടന്മാരുടെ കയ്യിൽ എന്നെ അകപ്പെടുത്തുന്നു.
12
ഞാൻ സ്വൈരമായി വസിച്ചിരുന്നു; അവനോ എന്നെ ചതെച്ചുകളഞ്ഞു; അവൻ എന്നെ പിടരിക്കു പിടിച്ചു തകൎത്തുകളഞ്ഞു; എന്നെ തനിക്കു ലാക്കാക്കി നിൎത്തിയിരിക്കുന്നു.
13
അവന്റെ അസ്ത്രങ്ങൾ എന്റെ ചുറ്റും വീഴുന്നു; അവൻ ആദരിക്കാതെ എന്റെ അന്തൎഭാഗങ്ങളെ പിളൎക്കുന്നു; എന്റെ പിത്തത്തെ നിലത്തു ഒഴിച്ചുകളയുന്നു.
14
അവൻ എന്നെ ഇടിച്ചിടിച്ചു തകൎക്കുന്നു; മല്ലനെപ്പോലെ എന്റെ നേരെ പായുന്നു.
15
ഞാൻ രട്ടു എന്റെ ത്വക്കിന്മേൽ കൂട്ടിത്തുന്നി, എന്റെ കൊമ്പിനെ പൊടിയിൽ ഇട്ടിരിക്കുന്നു.
16
കരഞ്ഞു കരഞ്ഞു എന്റെ മുഖം ചുവന്നിരിക്കുന്നു; എന്റെ കണ്ണിന്മേൽ അന്ധതമസ്സു കിടക്കുന്നു.

നിഷ്കളങ്കത പ്രഖ്യാപിച്ച് വാദിക്ക് അപേക്ഷ

17
എങ്കിലും സാഹസം എന്റെ കൈകളിൽ ഇല്ല. എന്റെ പ്രാൎത്ഥന നിൎമ്മലമത്രേ.
18
അയ്യോ ഭൂമിയേ, എന്റെ രക്തം മൂടരുതേ; എന്റെ നിലവിളി എങ്ങും തടഞ്ഞുപോകരുതേ.
19
ഇപ്പോഴും എന്റെ സാക്ഷി സ്വൎഗ്ഗത്തിലും എന്റെ ജാമ്യക്കാരൻ ഉയരത്തിലും ഇരിക്കുന്നു.
20
എന്റെ സ്നേഹിതന്മാർ എന്നെ പരിഹസിക്കുന്നു; എന്റെ കണ്ണോ ദൈവത്തിങ്കലേക്കു കണ്ണുനീർ പൊഴിക്കുന്നു.
21
അവൻ മനുഷ്യന്നു വേണ്ടി ദൈവത്തോടും മനുഷ്യപുത്രന്നു വേണ്ടി അവന്റെ കൂട്ടുകാരനോടും ന്യായവാദം കഴിക്കും.
22
ചില ആണ്ടു കഴിയുമ്പോഴേക്കു ഞാൻ മടങ്ങിവരാത്ത പാതെക്കു പോകേണ്ടിവരുമല്ലോ.
Use arrow keys to navigate
Settings

Reading Style

Typeface

Font Size 19px

Reading Width 45 chars

Options