ഉള്ളടക്കത്തിലേക്ക് പോകുക

ഇയ്യോബ്14

മനുഷ്യജീവിതത്തിന്റെ ക്ഷണികതയും ദുരിതവും

1
സ്ത്രീ പ്രസവിച്ച മനുഷ്യൻ അല്പായുസ്സുള്ളവനും കഷ്ടസമ്പൂൎണ്ണനും ആകുന്നു.
2
അവൻ പൂപോലെ വിടൎന്നു പൊഴിഞ്ഞുപോകുന്നു; നിലനില്ക്കാതെ നിഴൽപോലെ ഓടിപ്പോകുന്നു.
3
അവന്റെ നേരെയോ തൃക്കണ്ണു മിഴിക്കുന്നതു? എന്നെയോ നീ ന്യായവിസ്താരത്തിലേക്കു വരുത്തുന്നതു?
4
അശുദ്ധനിൽനിന്നു ജനിച്ച വിശുദ്ധൻ ഉണ്ടോ? ഒരുത്തനുമില്ല.
5
അവന്റെ ജീവകാലത്തിന്നു അവധി ഉണ്ടല്ലോ; അവന്റെ മാസങ്ങളുടെ എണ്ണം നിന്റെ പക്കൽ; അവന്നു ലംഘിച്ചുകൂടാത്ത അതിർ നീ വെച്ചിരിക്കുന്നു
6
അവൻ ഒരു കൂലിക്കാരനെപ്പോലെ വിശ്രമിച്ചു തന്റെ ദിവസത്തിൽ തൃപ്തിപ്പെടേണ്ടതിന്നു നിന്റെ നോട്ടം അവങ്കൽനിന്നു മാറ്റിക്കൊള്ളേണമേ.

മനുഷ്യന്റെ മരണവും പ്രകൃതിയുടെ പ്രത്യാശയും

7
ഒരു വൃക്ഷമായിരുന്നാൽ പ്രത്യാശയുണ്ടു; അതിനെ വെട്ടിയാൽ പിന്നെയും പൊട്ടി കിളുൎക്കും; അതു ഇളങ്കൊമ്പുകൾ വിടാതിരിക്കയില്ല.
8
അതിന്റെ വേർ നിലത്തു പഴകിയാലും അതിന്റെ കുറ്റി മണ്ണിൽ കെട്ടുപോയാലും
9
വെള്ളത്തിന്റെ ഗന്ധംകൊണ്ടു അതു കിളുൎക്കും ഒരു തൈപോലെ തളിർ വിടും.
10
പുരുഷനോ മരിച്ചാൽ ദ്രവിച്ചുപോകുന്നു; മനുഷ്യൻ പ്രാണനെ വിട്ടാൽ പിന്നെ അവൻ എവിടെ?
11
സമുദ്രത്തിലെ വെള്ളം പോയ്പോകുമ്പോലെയും ആറു വറ്റി ഉണങ്ങിപ്പോകുമ്പോലെയും
12
മനുഷ്യൻ കിടന്നിട്ടു എഴുന്നേല്ക്കുന്നില്ല; ആകാശം ഇല്ലാതെയാകുംവരെ അവർ ഉണരുന്നില്ല; ഉറക്കത്തിൽനിന്നു ജാഗരിക്കുന്നതുമില്ല;

താൽക്കാലിക അഭയത്തിനും ഭാവിപ്രത്യാശയ്ക്കുമുള്ള അപേക്ഷ

13
നീ എന്നെ പാതാളത്തിൽ മറെച്ചുവെക്കയും നിന്റെ കോപം കഴിയുവോളം എന്നെ ഒളിപ്പിക്കയും എനിക്കു ഒരവധി നിശ്ചയിച്ചു എന്നെ ഓൎക്കുകയും ചെയ്തുവെങ്കിൽ കൊള്ളായിരുന്നു.
14
മനുഷ്യൻ മരിച്ചാൽ വീണ്ടും ജീവിക്കുമോ? എന്നാൽ എനിക്കു മാറ്റം വരുവോളം എന്റെ യുദ്ധകാലമൊക്കെയും കാത്തിരിക്കാമായിരുന്നു.
15
നീ വിളിക്കും; ഞാൻ നിന്നോടു ഉത്തരം പറയും; നിന്റെ കൈവേലയോടു നിനക്കു താല്പൎയ്യമുണ്ടാകും.
16
ഇപ്പോഴോ നീ എന്റെ കാലടികളെ എണ്ണുന്നു; എന്റെ പാപത്തിന്മേൽ നീ ദൃഷ്ടിവെക്കുന്നില്ലയോ?
17
എന്റെ അതിക്രമം ഒരു സഞ്ചിയിലാക്കി മുദ്രയിട്ടിരിക്കുന്നു; എന്റെ അകൃത്യം നീ കെട്ടി പറ്റിച്ചിരിക്കുന്നു.

മനുഷ്യന്റെ പ്രത്യാശയെ ദൈവം നിരന്തരം നശിപ്പിക്കുന്നു

18
മലപോലും വീണു പൊടിയുന്നു; പാറയും സ്ഥലം വിട്ടു മാറിപ്പോകുന്നു.
19
വെള്ളം കല്ലുകളെ തേയുമാറാക്കുന്നതും അതിന്റെ പ്രവാഹം നിലത്തെ പൊടിയെ ഒഴുക്കിക്കളയുന്നതുംപോലെ നീ മനുഷ്യന്റെ പ്രത്യാശയെ നശിപ്പിക്കുന്നു.
20
നീ എപ്പോഴും അവനെ ആക്രമിച്ചിട്ടു അവൻ കടന്നുപോകുന്നു; നീ അവന്റെ മുഖം വിരൂപമാക്കി അവനെ അയച്ചുകളയുന്നു.
21
അവന്റെ പുത്രന്മാൎക്കു ബഹുമാനം ലഭിക്കുന്നതു അവൻ അറിയുന്നില്ല; അവൎക്കു താഴ്ച ഭവിക്കുന്നതു അവൻ ഗ്രഹിക്കുന്നതുമില്ല.
22
തന്നേപ്പറ്റി മാത്രം അവന്റെ ദേഹം വേദനപ്പെടുന്നു; തന്നേക്കുറിച്ചത്രേ അവന്റെ ഉള്ളം ദുഃഖിക്കുന്നു.
Use arrow keys to navigate
Settings

Reading Style

Typeface

Font Size 19px

Reading Width 45 chars

Options