Skip to content
ന്യായാധിപന്മാര്‍ 20:1-16

ന്യായാധിപന്മാര്‍ 20:1-16

1
അനന്തരം യിസ്രായേൽമക്കൾ ഒക്കെയും പുറപ്പെട്ടു ദാൻമുതൽ ബേർ-ശേബവരെയും ഗിലെയാദ്‌ദേശത്തും ഉള്ള സഭയൊക്കെയും ഏകമനസ്സോടെ മിസ്പയിൽ യഹോവയുടെ സന്നിധിയിൽ വന്നുകൂടി.
2
യിസ്രായേലിന്റെ സകലഗോത്രങ്ങളുമായ സൎവ്വജനത്തിന്റെയും പ്രധാനികളും ആയുധപാണികളായ നാലുലക്ഷം കാലാളും ദൈവത്തിന്റെ ജനസംഘത്തിൽ വന്നുനിന്നു-
3
യിസ്രായേൽ മക്കൾ മിസ്പയിലേക്കു പോയി എന്നു ബെന്യാമീന്യർ കേട്ടു.- അപ്പോൾ യിസ്രായേൽമക്കൾ: ഈ ദോഷം എങ്ങിനെ സംഭവിച്ചു എന്നു പറവിൻ എന്നു പറഞ്ഞതിന്നു
4
കൊല്ലപ്പെട്ട സ്ത്രീയുടെ ഭൎത്താവായ ലേവ്യൻ ഉത്തരം പറഞ്ഞതു: ഞാനും എന്റെ വെപ്പാട്ടിയും ബെന്യാമീൻ ദേശത്തു ഗിബെയയിൽ രാപാൎപ്പാൻ ചെന്നു.
5
എന്നാറെ ഗിബെയാനിവാസികൾ എന്റെ നേരെ എഴുന്നേറ്റു രാത്രിയിൽ എന്റെ നിമിത്തം വീടുവളഞ്ഞു എന്നെ കൊല്ലുവാൻ ഭാവിച്ചു; എന്റെ വെപ്പാട്ടിയെ അവർ ബലാല്ക്കാരം ചെയ്തതിനാൽ അവൾ മരിച്ചുപോയി.
6
അവർ യിസ്രായേലിൽ ദുഷ്കൎമ്മവും വഷളത്വവും പ്രവൎത്തിച്ചതുകൊണ്ടു ഞാൻ എന്റെ വെപ്പാട്ടിയെ ഖണ്ഡംഖണ്ഡമാക്കി യിസ്രായേലിന്റെ അവകാശദേശത്തൊക്കെയും കൊടുത്തയച്ചു.
7
നിങ്ങൾ എല്ലാവരും യിസ്രായേല്യരല്ലോ; ഇതിൽ നിങ്ങളുടെ അഭിപ്രായവും ആലോചനയും പറവിൻ.
8
അപ്പോൾ സൎവ്വജനവും ഒന്നായിട്ടു എഴുന്നേറ്റു പറഞ്ഞതു: നമ്മിൽ ആരും തന്റെ കൂടാരത്തിലേക്കു പോകരുതു; ആരും വീട്ടിലേക്കു തിരികയുമരുതു.
9
നാം ഇപ്പോൾ ഗിബെയയോടു ചെയ്യേണ്ടുന്ന കാൎയ്യമാവിതു: നാം അതു സംബന്ധിച്ചു ചീട്ടിടേണം;
10
അവർ യിസ്രായേലിൽ പ്രവൎത്തിച്ച സകലവഷളത്വത്തിന്നും പകരം ചെയ്യേണ്ടതിന്നു ജനം ഗിബെയയിലേക്കു ചെല്ലുമ്പോൾ അവൎക്കു വേണ്ടി ഭക്ഷണസാധനങ്ങൾ പോയി കൊണ്ടുവരുവാൻ യിസ്രായേൽഗോത്രങ്ങളിൽ നൂറ്റിൽ പത്തുപേരെയും ആയിരത്തിൽ നൂറുപേരെയും പതിനായിരത്തിൽ ആയിരംപേരെയും എടുക്കേണം.
11
അങ്ങനെ യിസ്രായേല്യർ ഒക്കെയും ആ പട്ടണത്തിന്നു വിരോധമായി ഏകമനസ്സോടെ യോജിച്ചു.
12
പിന്നെ യിസ്രായേൽഗോത്രങ്ങൾ ബെന്യാമീൻ ഗോത്രത്തിലെങ്ങും ആളയച്ചു: നിങ്ങളുടെ ഇടയിൽ ഇങ്ങനെ ഒരു ദോഷം നടന്നതു എന്തു?
13
ഗിബെയയിലെ ആ നീചന്മാരെ ഞങ്ങൾ കൊന്നു യിസ്രായേലിൽനിന്നു ദോഷം നീക്കിക്കളയേണ്ടതിന്നു അവരെ ഏല്പിച്ചു തരുവിൻ എന്നു പറയിച്ചു. ബെന്യാമീന്യരോ യിസ്രായേൽമക്കളായ തങ്ങളുടെ സഹോദരന്മാരുടെ വാക്കു കേട്ടനുസരിപ്പാൻ മനസ്സില്ലാതെ യിസ്രായേൽമക്കളോടു
14
യുദ്ധത്തിന്നു പുറപ്പെടത്തക്കവണ്ണം തങ്ങളുടെ പട്ടണങ്ങളിൽനിന്നു ഗിബെയയിൽ വന്നുകൂടി.
15
അന്നു ഗിബെയാനിവാസികളിൽ എണ്ണിത്തിരിച്ച എഴുനൂറു വിരുതന്മാരെ കൂടാതെ പട്ടണങ്ങളിൽനിന്നു വന്ന ബെന്യാമീന്യർ ഇരുപത്താറയിരം ആയുധപാണികൾ ഉണ്ടെന്നു എണ്ണം കണ്ടു.
16
ഈ ജനത്തിലെല്ലാം ഇടത്തു കയ്യന്മാരായ എഴുനൂറു വിരുതന്മാർ ഉണ്ടായിരുന്നു; അവർ എല്ലാവരും ഒരു രോമത്തിന്നുപോലും ഏറുപിഴെക്കാത്ത കവിണക്കാർ ആയിരുന്നു.
Settings

Reading Style

Typeface

Font Size 19px

Options