ഉള്ളടക്കത്തിലേക്ക് പോകുക

ഇയ്യോബ്33

എലീഹൂ ഇയ്യോബിനോടു അപേക്ഷിക്കുന്നു

1
എങ്കിലോ ഇയ്യോബേ, എന്റെ ഭാഷണം കേട്ടുകൊൾക; എന്റെ സകലവാക്കുകളും ശ്രദ്ധിച്ചുകൊൾക.
2
ഇതാ, ഞാൻ ഇപ്പോൾ എന്റെ വായ്തുറക്കുന്നു; എന്റെ വായിൽ എന്റെ നാവു സംസാരിക്കുന്നു.
3
എന്റെ വചനങ്ങൾ എന്റെ ഉള്ളിലെ നേർ ഉച്ചരിക്കും. എന്റെ അധരങ്ങൾ അറിയുന്നതു അവ പരമാൎത്ഥമായി പ്രസ്താവിക്കും.
4
ദൈവത്തിന്റെ ആത്മാവു എന്നെ സൃഷ്ടിച്ചു; സൎവ്വശക്തന്റെ ശ്വാസം എനിക്കു ജീവനെ തരുന്നു.
5
നിനക്കു കഴിയുമെങ്കിൽ എന്നോടു പ്രതിവാദിക്ക; സന്നദ്ധനായി എന്റെ മുമ്പാകെ നിന്നുകൊൾക.
6
ഇതാ, നിന്നെപ്പോലെ ഞാനും ദൈവത്തിന്നുള്ളവൻ; എന്നെയും മണ്ണുകൊണ്ടു നിൎമ്മിച്ചിരിക്കുന്നു.
7
എന്റെ ഭീഷണി നിന്നെ ഭയപ്പെടുത്തുകയില്ല; എന്റെ ഘനം നിനക്കു ഭാരമായിരിക്കയുമില്ല.

നിഷ്കളങ്കതയെക്കുറിച്ചുള്ള ഇയ്യോബിന്റെ അവകാശവാദം എലീഹൂ ഖണ്ഡിക്കുന്നു

8
ഞാൻ കേൾക്കെ നീ പറഞ്ഞതും നിന്റെ വാക്കു ഞാൻ കേട്ടതും എന്തെന്നാൽ:
9
ഞാൻ ലംഘനം ഇല്ലാത്ത നിൎമ്മലൻ; ഞാൻ നിൎദ്ദോഷി; എന്നിൽ അകൃത്യവുമില്ല.
10
അവൻ എന്റെ നേരെ വിരുദ്ധങ്ങളെ കണ്ടുപിടിക്കുന്നു; എന്നെ തനിക്കു ശത്രുവായി വിചാരിക്കുന്നു.
11
അവൻ എന്റെ കാലുകളെ ആമത്തിൽ ഇടുന്നു; എന്റെ പാതകളെ ഒക്കെയും സൂക്ഷിച്ചുനോക്കുന്നു.

ദൈവത്തിന്റെ നീതിയും ആശയവിനിമയവും

12
ഇതിന്നു ഞാൻ നിന്നോടു ഉത്തരം പറയാം: ഇതിൽ നീ നീതിമാൻ അല്ല; ദൈവം മനുഷ്യനെക്കാൾ വലിയവനല്ലോ.
13
നീ അവനോടു എന്തിന്നു വാദിക്കുന്നു? തന്റെ കാൎയ്യങ്ങളിൽ ഒന്നിന്നും അവൻ കാരണം പറയുന്നില്ലല്ലോ.
14
ഒന്നോ രണ്ടോ വട്ടം ദൈവം അരുളിച്ചെയ്യുന്നു; മനുഷ്യൻ അതു കൂട്ടാക്കുന്നില്ലതാനും.
15
ഗാഢനിദ്ര മനുഷ്യൎക്കുണ്ടാകുമ്പോൾ, അവർ ശയ്യമേൽ നിദ്രകൊള്ളുമ്പോൾ, സ്വപ്നത്തിൽ, രാത്രിദൎശനത്തിൽ തന്നേ,
16
അവൻ മനുഷ്യരുടെ ചെവി തുറക്കുന്നു; അവരോടുള്ള പ്രബോധനെക്കു മുദ്രയിടുന്നു.
17
മനുഷ്യനെ അവന്റെ ദുഷ്കൎമ്മത്തിൽനിന്നു അകറ്റുവാനും പുരുഷനെ ഗൎവ്വത്തിൽനിന്നു രക്ഷിപ്പാനും തന്നേ.
18
അവൻ കുഴിയിൽനിന്നു അവന്റെ പ്രാണനെയും വാളാൽ നശിക്കാതവണ്ണം അവന്റെ ജീവനെയും കാക്കുന്നു.

പുനഃസ്ഥാപനത്തിനുള്ള മാർഗമായി കഷ്ടത

19
തന്റെ കിടക്കമേൽ അവൻ വേദനയാൽ ശിക്ഷിക്കപ്പെടുന്നു; അവന്റെ അസ്ഥികളിൽ ഇടവിടാതെ പോരാട്ടം ഉണ്ടു.
20
അതുകൊണ്ടു അവന്റെ ജീവൻ അപ്പവും അവന്റെ പ്രാണൻ സ്വാദുഭോജനവും വെറുക്കുന്നു.
21
അവന്റെ മാംസം ക്ഷയിച്ചു കാണ്മാനില്ലാതെയായിരിക്കുന്നു; കാണ്മാനില്ലാതിരുന്ന അവന്റെ അസ്ഥികൾ പൊങ്ങിനില്ക്കുന്നു.
22
അവന്റെ പ്രാണൻ ശവക്കുഴിക്കും അവന്റെ ജീവൻ നാശകന്മാൎക്കും അടുത്തിരിക്കുന്നു.
23
മനുഷ്യനോടു അവന്റെ ധൎമ്മം അറിയിക്കേണ്ടതിന്നു ആയിരത്തിൽ ഒരുത്തനായി മദ്ധ്യസ്ഥനായോരു ദൂതൻ അവന്നു വേണ്ടി ഉണ്ടെന്നുവരികിൽ
24
അവൻ അവങ്കൽ കൃപ വിചാരിച്ചു: കുഴിയിൽ ഇറങ്ങാതവണ്ണം ഇവനെ രക്ഷിക്കേണമേ; ഞാൻ ഒരു മറുവില കണ്ടിരിക്കുന്നു എന്നു പറയും
25
അപ്പോൾ അവന്റെ ദേഹം യൌവനചൈതന്യത്താൽ പുഷ്ടിവെക്കും; അവൻ ബാല്യപ്രായത്തിലേക്കു തിരിഞ്ഞുവരും.
26
അവൻ ദൈവത്തോടു പ്രാൎത്ഥിക്കും; അവൻ അവങ്കൽ പ്രസാദിക്കും; തിരുമുഖത്തെ അവൻ സന്തോഷത്തോടെ കാണും; അവൻ മനുഷ്യന്നു അവന്റെ നീതിയെ പകരം കൊടുക്കും.
27
അവൻ മനുഷ്യരുടെ മുമ്പിൽ പാടി പറയുന്നതു: ഞാൻ പാപം ചെയ്തു നേരായുള്ളതു മറിച്ചുകളഞ്ഞു; അതിന്നു എന്നോടു പകരം ചെയ്തിട്ടില്ല.
28
അവൻ എന്റെ പ്രാണനെ കുഴിയിൽ ഇറങ്ങാതവണ്ണം രക്ഷിച്ചു; എന്റെ ജീവൻ പ്രകാശത്തെ കണ്ടു സന്തോഷിക്കുന്നു.
29
ഇതാ, ദൈവം രണ്ടു മൂന്നു പ്രാവശ്യം ഇവയൊക്കെയും മനുഷ്യനോടു ചെയ്യുന്നു.
30
അവന്റെ പ്രാണനെ കുഴിയിൽനിന്നു കരേറ്റേണ്ടതിന്നും ജീവന്റെ പ്രകാശംകൊണ്ടു അവനെ പ്രകാശിപ്പിക്കേണ്ടതിന്നും തന്നേ.

പ്രതികരിക്കാനുള്ള അവസാന ആഹ്വാനം

31
ഇയ്യോബേ, ശ്രദ്ധവെച്ചു കേൾക്ക; മിണ്ടാതെയിരിക്ക; ഞാൻ സംസാരിക്കാം.
32
നിനക്കു ഉത്തരം പറവാനുണ്ടെങ്കിൽ പറക; സംസാരിക്ക; നിന്നെ നീതീകരിപ്പാൻ ആകുന്നു എന്റെ താല്പൎയ്യം.
33
ഇല്ലെന്നുവരികിൽ, നീ എന്റെ വാക്കു കേൾക്ക; മിണ്ടാതിരിക്ക; ഞാൻ നിനക്കു ജ്ഞാനം ഉപദേശിച്ചുതരാം.
Use arrow keys to navigate
Settings

Reading Style

Typeface

Font Size 19px

Reading Width 45 chars

Options