Skip to content
ന്യായാധിപന്മാര്‍ 20:18-48

ന്യായാധിപന്മാര്‍ 20:18-48

18
അനന്തരം യിസ്രായേൽമക്കൾ പുറപ്പെട്ടു ബേഥേലിലേക്കു ചെന്നു: ബെന്യാമീന്യരോടു പടവെട്ടുവാൻ ഞങ്ങളിൽ ആർ മുമ്പനായി ചെല്ലേണ്ടു എന്നു ദൈവത്തോടു അരുളപ്പാടു ചോദിച്ചു. യെഹൂദാ മുമ്പനായി ചെല്ലട്ടെ എന്നു യഹോവ അരുളിച്ചെയ്തു.
19
അങ്ങനെ യിസ്രായേൽമക്കൾ രാവിലെ എഴുന്നേറ്റു ഗിബെയെക്കു നേരെ പാളയം ഇറങ്ങി.
20
യിസ്രായേല്യർ ബെന്യാമീന്യരോടു യുദ്ധം ചെയ്‌വാൻ പുറപ്പെട്ടു ഗിബെയയിൽ അവരുടെ നേരെ അണിനിരന്നു.
21
ബെന്യാമീന്യരോ ഗിബെയയിൽനിന്നു പുറപ്പെട്ടു യിസ്രായേല്യരിൽ ഇരുപത്തീരായിരംപേരെ അന്നു സംഹരിച്ചു വീഴിച്ചു.
22
യിസ്രായേൽമക്കൾ യഹോവയുടെ സന്നിധിയിൽ ചെന്നു സന്ധ്യവരെ കരഞ്ഞു: ഞങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്യരോടു ഞങ്ങൾ ഇനിയും യുദ്ധത്തിന്നു പോകേണമോ എന്നു യഹോവയോടുചോദിച്ചു. അവരുടെ നേരെ ചെല്ലുവിൻ എന്നു യഹോവ അരുളിച്ചെയ്തു.
23
അങ്ങനെ യിസ്രായേല്യരായ പടജ്ജനം ധൈൎയ്യപ്പെട്ടു ഒന്നാം ദിവസം അണിനിരന്ന സ്ഥലത്തുതന്നേ പിന്നെയും പടെക്കു അണിനിരന്നു.
24
യിസ്രായേൽമക്കൾ രണ്ടാം ദിവസവും ബെന്യാമീന്യരോടു അടുത്തു.
25
ബെന്യാമീന്യർ രണ്ടാം ദിവസവും ഗിബെയയിൽനിന്നു അവരുടെ നേരെ പുറപ്പെട്ടു യിസ്രായേൽമക്കളിൽ പിന്നെയും പതിനെണ്ണായിരംപേരെ സംഹരിച്ചു വീഴിച്ചു; അവർ എല്ലാവരും യോദ്ധാക്കൾ ആയിരുന്നു.
26
അപ്പോൾ യിസ്രായേൽമക്കൾ ഒക്കെയും സൎവ്വജനവും കയറി ബേഥേലിലേക്കു ചെന്നു; അവിടെ യഹോവയുടെ സന്നിധിയിൽ കരഞ്ഞുകൊണ്ടു അന്നു സന്ധ്യവരെ ഉപവസിച്ചുപാൎത്തു യഹോവയുടെ സന്നിധിയിൽ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അൎപ്പിച്ചു.
27
പിന്നെ യിസ്രായേൽമക്കൾ യഹോവയോടു ചോദിച്ചു; അക്കാലത്തു ദൈവത്തിന്റെ നിയമപെട്ടകം അവിടെ ഉണ്ടായിരുന്നു.
28
അഹരോന്റെ മകനായ എലെയാസാരിന്റെ മകൻ ഫീനെഹാസ് ആയിരുന്നു അക്കാലത്തു തിരുസന്നിധിയിൽ നിന്നിരുന്നതു. ഞങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്യരോടു ഞങ്ങൾ ഇനിയും പടയെടുക്കേണമോ? ഒഴിഞ്ഞുകളയേണമോ എന്നു അവർ ചോദിച്ചതിന്നു: ചെല്ലുവിൻ; നാളെ ഞാൻ അവരെ നിന്റെ കയ്യിൽ ഏല്പിക്കും എന്നു യഹോവ അരുളിച്ചെയ്തു.
29
അങ്ങനെ യിസ്രായേല്യർ ഗിബെയെക്കു ചുറ്റും പതിയിരിപ്പുകാരെ ആക്കി.
30
യിസ്രായേൽമക്കൾ മൂന്നാം ദിവസവും ബെന്യാമീന്യരുടെ നേരെ പുറപ്പെട്ടു മുമ്പിലത്തെപ്പോലെ ഗിബെയയുടെ നേരെ പടെക്കു അണിനിരന്നു.
31
ബെന്യാമീന്യർ പടജ്ജനത്തിന്റെ നേരെ പുറപ്പെട്ടു പട്ടണം വിട്ടു പുറത്തായി; ബേഥേലിലേക്കും വയലിൽക്കൂടി ഗിബെയയിലേക്കും പോകുന്ന രണ്ടു പെരുവഴികളിൽവെച്ചു മുമ്പിലത്തെപ്പോലെ പടജ്ജനത്തിൽ ചിലരെ വെട്ടിത്തുടങ്ങി; യിസ്രായേലിൽ ഏകദേശം മുപ്പതുപേരെ കൊന്നു.
32
അവർ മുമ്പിലത്തെപ്പോലെ നമ്മുടെ മുമ്പിൽ തോറ്റോടുന്നു എന്നു ബെന്യാമീന്യർ പറഞ്ഞു. യിസ്രായേൽമക്കളോ: നാം ഓടി അവരെ പട്ടണത്തിൽനിന്നു പെരുവഴികളിലേക്കു ആകൎഷിക്ക എന്നു പറഞ്ഞിരുന്നു.
33
യിസ്രായേല്യർ ഒക്കെയും തങ്ങളുടെ സ്ഥലത്തുനിന്നു പുറപ്പെട്ടു ബാൽ-താമാരിൽ പടെക്കു അണിനിരന്നു; യിസ്രായേല്യരുടെ പതിയിരിപ്പുകാരം ഗിബെയയുടെ പുല്പുറത്തു തങ്ങൾ ഇരുന്നേടത്തുനിന്നു പുറപ്പെട്ടു.
34
എല്ലായിസ്രായേലിൽനിന്നും തിരഞ്ഞെടുത്തിരുന്ന പതിനായിരംപേർ ഗിബെയയുടെ നേരെ ചെന്നു; പട കഠിനമായി മുറുകി; എങ്കിലും ആപത്തു അടുത്തിരിക്കുന്നു എന്നു അവർ അറിഞ്ഞില്ല.
35
യഹോവ ബെന്യാമീന്യരെ യിസ്രായേലിന്റെ മുമ്പിൽ തോല്ക്കുമാറാക്കി; അന്നു യിസ്രായേൽമക്കൾ ബെന്യമീന്യരിൽ ഇരുപത്തയ്യായിരത്തൊരുനൂറുപേരെ സംഹരിച്ചു; അവർ എല്ലാവരും ആയുധപാണികൾ ആയിരുന്നു.
36
ഇങ്ങനെ ബെന്യാമീന്യർ തങ്ങൾ തോറ്റു എന്നു കണ്ടു; എന്നാൽ യിസ്രായേല്യർ ഗിബെയെക്കരികെ ആക്കിയിരുന്ന പതിയിരിപ്പുകാരെ വിശ്വസിച്ചിരുന്നതുകൊണ്ടു ബെന്യാമീന്യൎക്കു സ്ഥലം കൊടുത്തു.
37
ഉടനെ പതിയിരിപ്പുകാർ ഗിബെയയിൽ പാഞ്ഞുകയറി; പതിയിരിപ്പുകാർ നീളെ നടന്നു പട്ടണത്തെയൊക്കെയും വാളിന്റെ വായ്ത്തലയാൽ സംഹരിച്ചുകളഞ്ഞു.
38
പട്ടണത്തിൽനിന്നു അടയാളമായിട്ടു ഒരു വലിയ പുക പൊങ്ങുമാറാക്കേണമെന്നു യിസ്രായേല്യർ പതിയിരിപ്പുകാരുമായി പറഞ്ഞൊത്തിരുന്നു.
39
യിസ്രായേല്യർ പടയിൽ പിൻവാങ്ങിയപ്പോൾ ബെന്യാമീന്യർ യിസ്രായേല്യരെ വെട്ടിത്തുടങ്ങി ഏകദേശം മുപ്പതുപേരെ കൊന്നു; മുൻകഴിഞ്ഞ പടയിലെപ്പോലെ അവർ നമ്മുടെ മുമ്പിൽ തോറ്റോടുന്നു എന്നു അവർ പറഞ്ഞു.
40
എന്നാൽ പട്ടണത്തിൽനിന്നു അടയാളം ഒരു വലിയ പുകത്തൂണായി പൊങ്ങിത്തുടങ്ങിയപ്പോൾ ബെന്യാമീന്യർ പിന്നോട്ടു നോക്കി; പട്ടണം മുഴുവനും ആകാശത്തോളം കത്തിപ്പൊങ്ങുന്നതു കണ്ടു.
41
യിസ്രായേല്യർ തിരിഞ്ഞപ്പോൾ ബെന്യാമീന്യർ തങ്ങൾക്കു ആപത്തു ഭവിച്ചു എന്നു കണ്ടു.
42
അവർ യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു മരുഭൂമിയിലേക്കുള്ള വഴിക്കു തിരിഞ്ഞു; പട അവരെ പിന്തുടൎന്നു; പട്ടണങ്ങളിൽനിന്നുള്ളവരെ അവർ അതതിന്റെ മദ്ധ്യേവെച്ചു സംഹരിച്ചു.
43
അവർ ബെന്യാമീന്യരെ വളഞ്ഞു ഓടിച്ചു ഗിബെയെക്കെതിരെ കിഴക്കു അവരുടെ വിശ്രാമസ്ഥലത്തുവെച്ചു പിടികൂടി.
44
അങ്ങനെ ബെന്യാമീന്യരിൽ പതിനെണ്ണായിരംപേർ പട്ടുപോയി; അവർ എല്ലാവരും പരാക്രമശാലികൾ ആയിരുന്നു.
45
അപ്പോൾ അവർ തിരിഞ്ഞു മരുഭൂമിയിൽ രിമ്മോൻ പാറെക്കു ഓടി; അവരിൽ അയ്യായിരംപേരെ പെരുവഴികളിൽവെച്ചു ഒറ്റയൊറ്റയായി പിടിച്ചു കൊന്നു; മറ്റവരെ ഗിദോമോളം പിന്തുടൎന്നു അവരിലും രണ്ടായിരം പേരെ വെട്ടിക്കളഞ്ഞു.
46
അങ്ങനെ ബെന്യാമീന്യരിൽ ആകെ ഇരുപത്തയ്യായിരം ആയുധപാണികൾ അന്നു പട്ടുപോയി; അവർ എല്ലാവരും പരാക്രമശാലികൾ തന്നേ.
47
എന്നാൽ അറുനൂറുപേർ തിരിഞ്ഞു മരുഭൂമിയിൽ രിമ്മോൻ പാറവരെ ഓടി, അവിടെ നാലു മാസം പാൎത്തു.
48
യിസ്രായേല്യർ പിന്നെയും ബെന്യാമീന്യരുടെ നേരെ തിരിഞ്ഞു ഓരോ പട്ടണം മുഴുവനെയും മൃഗങ്ങളെയും കണ്ട സകലത്തെയും വാളിന്റെ വായ്ത്തലയാൽ സംഹരിച്ചു; അവർ കണ്ട എല്ലാപട്ടണങ്ങളും തീവെച്ചു ചുട്ടുകളഞ്ഞു.
Settings

Reading Style

Typeface

Font Size 19px

Options