Skip to content
ന്യായാധിപന്മാര്‍ 1:1-20

ന്യായാധിപന്മാര്‍ 1:1-20

1
യോശുവയുടെ മരണശേഷം യിസ്രായേൽമക്കൾ: ഞങ്ങളിൽ ആരാകുന്നു കനാന്യരോടു യുദ്ധംചെയ്‌വാൻ ആദ്യം പുറപ്പെടേണ്ടതു എന്നു യഹോവയോടു ചോദിച്ചു.
2
യെഹൂദാ പുറപ്പെടട്ടെ; ഞാൻ ദേശം അവന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു എന്നു യഹോവ കല്പിച്ചു.
3
യെഹൂദാ തന്റെ സഹോദരനായ ശിമെയോനോടു: എന്റെ അവകാശദേശത്തു കനാന്യരോടു യുദ്ധംചെയ്‌വാൻ നീ എന്നോടുകൂടെ പോരേണം; നിന്റെ അവകാശദേശത്തു നിന്നോടുകൂടെ ഞാനും വരാം എന്നു പറഞ്ഞു ശിമെയോൻ അവനോടുകൂടെ പോയി.
4
അങ്ങനെ യെഹൂദാ പുറപ്പെട്ടു; യഹോവ കനാന്യരെയും പെരിസ്യരെയും അവരുടെ കയ്യിൽ ഏല്പിച്ചു; അവർ ബേസെക്കിൽവെച്ചു അവരിൽ പതിനായിരംപേരെ സംഹരിച്ചു.
5
ബേസെക്കിൽവെച്ചു അവർ അദോനി-ബേസെക്കിനെ കണ്ടു, അവനോടു യുദ്ധംചെയ്തു കനാന്യരെയും പെരിസ്യരെയും സംഹരിച്ചു.
6
എന്നാൽ അദോനീബേസെക്ക് ഓടിപ്പോയി; അവർ അവനെ പിന്തുടൎന്നു പിടിച്ചു അവന്റെ കൈകാലുകളുടെ പെരുവിരൽ മുറിച്ചുകളഞ്ഞു.
7
കൈകാലുകളുടെ പെരുവിരൽ മുറിച്ച എഴുപതു രാജാക്കന്മാർ എന്റെ മേശയിൻകീഴിൽനിന്നു പെറുക്കിത്തിന്നിരുന്നു; ഞാൻ ചെയ്തതുപോലെ തന്നേ ദൈവം എനിക്കു പകരം ചെയ്തിരിക്കുന്നു എന്നു അദോനീ--ബേസെക്ക് പറഞ്ഞു. അവർ അവനെ യെരൂശലേമിലേക്കു കൊണ്ടുപോയി അവിടെവെച്ചു അവൻ മരിച്ചു.
8
യെഹൂദാമക്കൾ യെരൂശലേമിന്റെ നേരെ യുദ്ധംചെയ്തു അതിനെ പിടിച്ചു വാളിന്റെ വായ്ത്തലയാൽ വെട്ടി നഗരം തീയിട്ടു ചുട്ടുകളഞ്ഞു.
9
അതിന്റെ ശേഷം യെഹൂദാമക്കൾ മലനാട്ടിലും തെക്കെ ദേശത്തിലും താഴ്വീതിയിലും പാൎത്തിരുന്ന കനാന്യരോടു യുദ്ധം ചെയ്‌വാൻ പോയി.
10
യെഹൂദാ ഹെബ്രോനിൽ പാൎത്തിരുന്ന കനാന്യരുടെ നേരെയും ചെന്നു; ഹെബ്രോന്നു പണ്ടു കിൎയ്യത്ത്-അൎബ്ബാ എന്നു പേർ. അവർ ശേശായി, അഹിമാൻ, തൽമായി എന്നവരെ സംഹരിച്ചു.
11
അവിടെനിന്നു അവർ ദെബീർ നിവാസികളുടെ നേരെ ചെന്നു; ദെബീരിന്നു പണ്ടു കിൎയ്യത്ത്--സേഫെർ എന്നു പേർ.
12
അപ്പോൾ കാലേബ്: കിൎയ്യത്ത്--സേഫെർ ജയിച്ചടക്കുന്നവന്നു ഞാൻ എന്റെ മകൾ അക്സയെ ഭാൎയ്യയായി കൊടുക്കും എന്നു പറഞ്ഞു.
13
കാലേബിന്റെ അനുജനായ കെനസിന്റെ മകൻ ഒത്നീയേൽ അതു പിടിച്ചു; അവൻ തന്റെ മകൾ അക്സയെ അവന്നു ഭാൎയ്യയായി കൊടുത്തു.
14
അവൾ വന്നപ്പോൾ തന്റെ അപ്പനോടു ഒരു വയൽ ചോദിപ്പാൻ അവനെ ഉത്സാഹിപ്പിച്ചു; അവൾ കഴുതപ്പുറത്തുനിന്നു ഇറങ്ങിയപ്പോൾ കാലേബ് അവളോടു: നിനക്കു എന്തുവേണം എന്നു ചോദിച്ചു.
15
അവൾ അവനോടു ഒരു അനുഗ്രഹം എനിക്കു തരേണമേ; നീ എന്നെ തെക്കൻ നാട്ടിലേക്കല്ലോ കൊടുത്തതു; നീരുറവുകളും എനിക്കു തരേണമേ എന്നു പറഞ്ഞു; കാലേബ് അവൾക്കു മലയിലും താഴ്വരയിലും നീരുറവുകൾ കൊടുത്തു.
16
മോശെയുടെ അളിയനായ കേന്യന്റെ മക്കൾ യെഹൂദാമക്കളോടുകൂടെ ഈന്തപ്പട്ടണത്തിൽനിന്നു അരാദിന്നു തെക്കുള്ള യെഹൂദാമരുഭൂമിയിലേക്കു പോയി; അവർ ചെന്നു ജനത്തോടുകൂടെ പാൎത്തു.
17
പിന്നെ യെഹൂദാ തന്റെ സഹോദരനായ ശിമെയോനോടുകൂടെ പോയി, അവർ സെഫാത്തിൽ പാൎത്തിരുന്ന കനാന്യരെ വെട്ടി അതിനെ നിൎമ്മൂലമാക്കി; ആ പട്ടണത്തിന്നു ഹോൎമ്മ എന്നു പേർ ഇട്ടു.
18
യെഹൂദാ ഗസ്സയും അതിന്റെ അതിർനാടും അസ്കലോനും അതിന്റെ അതിർനാടും എക്രോനും അതിന്റെ അതിർനാടും പിടിച്ചു.
19
യഹോവ യെഹൂദയോടുകൂടെ ഉണ്ടായിരുന്നു; അവൻ മലനാടു കൈവശമാക്കി; എന്നാൽ താഴ്വരയിലെ നിവാസികൾക്കു ഇരിമ്പുരഥങ്ങൾ ഉണ്ടായിരുന്നതുകൊണ്ടു അവരെ നീക്കിക്കളവാൻ കഴിഞ്ഞില്ല.
20
മോശെ കല്പിച്ചതുപോലെ അവർ കാലേബിന്നു ഹെബ്രോൻ കൊടുത്തു; അവൻ അവിടെനിന്നു അനാക്കിന്റെ മൂന്നു പുത്രന്മാരെയും നീക്കിക്കളഞ്ഞു.
Settings

Reading Style

Typeface

Font Size 19px

Options