Skip to content
2 ദിനവൃത്താന്തം 24:1-16

2 ദിനവൃത്താന്തം 24:1-16

1
യോവാശ് വാഴ്ച തുടങ്ങിയപ്പോൾ അവന്നു ഏഴു വയസ്സായിരുന്നു; അവൻ നാല്പതു സംവത്സരം യെരൂശലേമിൽ വാണു. ബേർ-ശേബക്കാരത്തിയായ അവന്റെ അമ്മെക്കു സിബ്യാ എന്നു പേർ.
2
യെഹോയാദാപുരോഹിതന്റെ ആയുഷ്കാലത്തൊക്കെയും യോവാശ് യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു.
3
യെഹോയാദാ അവന്നു രണ്ടു ഭാൎയ്യമാരെ വിവാഹം കഴിപ്പിച്ചു; അവൻ പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
4
അനന്തരം യോവാശ് യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീൎപ്പാൻ മനസ്സുവെച്ചു.
5
അവൻ പുരോഹിതന്മാരെയും ലേവ്യരെയും കൂട്ടിവരുത്തി അവരോടു: യെഹൂദാനഗരങ്ങളിലേക്കു ചെന്നു നിങ്ങളുടെ ദൈവത്തിന്റെ ആലയം ആണ്ടുതോറും അറ്റകുറ്റം പോക്കുവാൻ എല്ലായിസ്രായേലിലും നിന്നു ദ്രവ്യം ശേഖരിപ്പിൻ; ഈ കാൎയ്യം വേഗം നിവൎത്തിക്കേണം എന്നു കല്പിച്ചു. ലേവ്യരോ അതിന്നു ബദ്ധപ്പെട്ടില്ല.
6
ആകയാൽ രാജാവു തലവനായ യെഹോയാദയെ വിളിപ്പിച്ചു അവനോടു: സാക്ഷ്യകൂടാരത്തിന്നു യഹോവയുടെ ദാസനായ മോശെ കല്പിച്ചിരിക്കുന്ന പിരിവു യെഹൂദയിൽനിന്നും യെരൂശലേമിൽനിന്നും കൊണ്ടുവരുവാൻ നീ ലേവ്യരോടും യിസ്രായേൽസഭയോടും ആവശ്യപ്പെടാതിരിക്കുന്നതു എന്തു?
7
ദുഷ്ടസ്ത്രീയായ അഥല്യയുടെ പുത്രന്മാർ ദൈവാലയം പൊളിച്ചുകളഞ്ഞു, യഹോവയുടെ ആലയത്തിലെ സകലനിവേദിതങ്ങളെയും ബാൽവിഗ്രഹങ്ങൾക്കു കൊടുത്തുവല്ലോ എന്നു പറഞ്ഞു.
8
അങ്ങനെ അവർ രാജകല്പനപ്രകാരം ഒരു പെട്ടകം ഉണ്ടാക്കി യഹോവയുടെ ആലയത്തിന്റെ വാതില്ക്കൽ പുറത്തു വെച്ചു.
9
ദൈവത്തിന്റെ ദാസനായ മോശെ മരുഭൂമിയിൽ വെച്ചു യിസ്രായേലിന്മേൽ ചുമത്തിയ പിരിവു യഹോവയുടെ അടുക്കൽ കൊണ്ടുവരുവാൻ അവർ യെഹൂദയിലും യെരൂശലേമിലും പരസ്യം ചെയ്തു.
10
സകലപ്രഭുക്കന്മാരും സൎവ്വജനവും സന്തോഷിച്ചു; കാൎയ്യം തീരുംവരെ അവർ കൊണ്ടുവന്നു പെട്ടകത്തിൽ ഇട്ടു.
11
ലേവ്യർ പെട്ടകം എടുത്തു രാജാവിന്റെ ഉദ്യോഗസ്ഥന്മാരുടെ അടുക്കൽ കൊണ്ടുവരുന്ന സമയം ദ്രവ്യം വളരെ ഉണ്ടെന്നു കണ്ടാൽ രാജാവിന്റെ രായസക്കാരനും മഹാപുരോഹിതന്റെ കാൎയ്യസ്ഥനും വന്നു പെട്ടകം ഒഴിക്കയും പിന്നെയും എടുത്തു അതിന്റെ സ്ഥലത്തു കൊണ്ടുചെന്നു വെക്കുകയും ചെയ്യും. ഇങ്ങനെ അവർ ദിവസംപ്രതി ചെയ്തു ബഹുദ്രവ്യം ശേഖരിച്ചു.
12
രാജാവും യെഹോയാദയും അതു യഹോവയുടെ ആലയത്തിൽ വേല ചെയ്യിക്കുന്നവൎക്കു കൊടുത്തു; അവർ യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീൎപ്പാൻ കല്പണിക്കാരെയും ആശാരികളെയും യഹോവയുടെ ആലയം കേടുപോക്കുവാൻ ഇരിമ്പും താമ്രവുംകൊണ്ടു പണിചെയ്യുന്നവരെയും കൂലിക്കു വെച്ചു.
13
അങ്ങനെ പണിക്കാർ വേല ചെയ്തു അറ്റകുറ്റം തീൎത്തു ദൈവാലയം യഥാസ്ഥാനത്താക്കി ഉറപ്പിച്ചു.
14
പണിതീൎത്തിട്ടു ശേഷിച്ച ദ്രവ്യം അവർ രാജാവിന്റെയും യെഹോയാദയുടെയും മുമ്പിൽ കൊണ്ടുവന്നു; അവർ അതുകൊണ്ടു യഹോവയുടെ ആലയം വകെക്കു ഉപകരണങ്ങളുണ്ടാക്കി; ശുശ്രൂഷെക്കായും ഹോമയാഗത്തിന്നായുമുള്ള ഉപകരണങ്ങളും തവികളും പൊന്നും വെള്ളിയും കൊണ്ടുള്ള ഉപകരണങ്ങളും തന്നേ; അവർ യെഹോയാദയുടെ കാലത്തൊക്കെയും ഇടവിടാതെ യഹോവയുടെ ആലയത്തിൽ ഹോമയാഗം അൎപ്പിച്ചുപോന്നു.
15
യെഹോയാദാ വയോധികനും കാലസമ്പൂൎണ്ണനുമായി മരിച്ചു; മരിക്കുമ്പോൾ അവന്നു നൂറ്റിമുപ്പതു വയസ്സായിരുന്നു.
16
അവൻ യിസ്രായേലിൽ ദൈവത്തിന്റെയും അവന്റെ ആലയത്തിന്റെയും കാൎയ്യത്തിൽ നന്മ ചെയ്തിരിക്കകൊണ്ടു അവർ അവനെ ദാവീദിന്റെ നഗരത്തിൽ രാജാക്കന്മാരുടെ ഇടയിൽ അടക്കം ചെയ്തു.
Settings

Reading Style

Typeface

Font Size 19px

Options