ആവര്‍ത്തനം 31:14-23
14
അനന്തരം യഹോവ മോശെയോടു: നീ മരിപ്പാനുള്ള സമയം അടുത്തിരിക്കുന്നു; ഞാൻ യോശുവെക്കു കല്പന കൊടുക്കേണ്ടതിന്നു അവനെ വിളിച്ചു നിങ്ങൾ സമാഗമനകൂടാരത്തിങ്കൽ വന്നുനില്പിൻ എന്നു കല്പിച്ചു. അങ്ങനെ മോശെയും യോശുവയും ചെന്നു സമാഗമനകൂടാരത്തിങ്കൽ നിന്നു.
15
അപ്പോൾ യഹോവ മേഘസ്തംഭത്തിൽ കൂടാരത്തിങ്കൽ പ്രത്യക്ഷനായി; മേഘസ്തംഭം കൂടാരവാതിലിന്നു മീതെനിന്നു.
16
യഹോവ മോശെയോടു അരുളിച്ചെയ്തതു എന്തെന്നാൽ: നീ നിന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിക്കും; എന്നാൽ ഈ ജനം പാൎപ്പാൻ ചെല്ലുന്ന ദേശത്തിലെ നിവാസികളുടെ അന്യദൈവങ്ങളെ പിൻചെന്നു പരസംഗം ചെയ്കയും എന്നെ ഉപേക്ഷിച്ചു ഞാൻ അവരോടു ചെയ്തിട്ടുള്ള എന്റെ നിയമം ലംഘിക്കയും ചെയ്യും.
17
എന്റെ കോപം അവരുടെ നേരെ ജ്വലിച്ചിട്ടു ഞാൻ അവരെ ഉപേക്ഷിക്കയും എന്റെ മുഖം അവൎക്കു മറെക്കയും ചെയ്യും; അവർ നാശത്തിന്നിരയായ്തീരും; അനേകം അനൎത്ഥങ്ങളും കഷ്ടങ്ങളും അവൎക്കു ഭവിക്കും; നമ്മുടെ ദൈവം നമ്മുടെ ഇടയിൽ ഇല്ലായ്കകൊണ്ടല്ലയോ ഈ അനത്ഥങ്ങൾ നമുക്കു ഭവിച്ചതു എന്നു അവർ അന്നു പറയും.
18
എങ്കിലും അവർ അന്യദൈവങ്ങളുടെ അടുക്കലേക്കു തിരിഞ്ഞു ചെയ്തിട്ടുള്ള സകലദോഷവുംനിമിത്തം ഞാൻ അന്നു എന്റെ മുഖം മറെച്ചുകളയും.
19
ആകയാൽ ഈ പാട്ടു എഴുതി യിസ്രായേൽമക്കളെ പഠിപ്പിക്ക; യിസ്രായേൽമക്കളുടെ നേരെ ഈ പാട്ടു എനിക്കു സാക്ഷിയായിരിക്കേണ്ടതിന്നു അതു അവൎക്കു വായ്പാഠമാക്കിക്കൊടുക്കുക.
20
ഞാൻ അവരുടെ പിതാക്കന്മാരോടു സത്യംചെയ്തതായി പാലും തേനും ഒഴുകുന്ന ദേശത്തു അവരെ എത്തിച്ചശേഷം അവർ തിന്നു തൃപ്തരായി തടിച്ചിരിക്കുമ്പോൾ അന്യദൈവങ്ങളുടെ അടുക്കലേക്കു തിരിഞ്ഞു അവയെ സേവിക്കയും എന്റെ നിയമം ലംഘിച്ചു എന്നെ കോപിപ്പിക്കയും ചെയ്യും.
21
എന്നാൽ അനേകം അനൎത്ഥങ്ങളും കഷ്ടങ്ങളും അവൎക്കു ഭവിക്കുമ്പോൾ അവരുടെ സന്തതിയുടെ വായിൽനിന്നു മറന്നുപോകാത്ത ഈ പാട്ടു അവരുടെ നേരെ സാക്ഷ്യം പറയും; ഞാൻ സത്യംചെയ്ത ദേശത്തു അവരെ എത്തിക്കുമ്മുമ്പേ ഇന്നു തന്നേ അവൎക്കുള്ള നിരൂപണങ്ങളെ ഞാൻ അറിയുന്നു.
22
ആകയാൽ മോശെ അന്നു തന്നേ ഈ പാട്ടു എഴുതി യിസ്രായേൽമക്കളെ പഠിപ്പിച്ചു.
23
പിന്നെ അവൻ നൂന്റെ മകനായ യോശുവയോടു: ബലവും ധൈൎയ്യവുമുള്ളവനായിരിക്ക; ഞാൻ യിസ്രായേൽമക്കളോടു സത്യംചെയ്ത ദേശത്തു നീ അവരെ എത്തിക്കും; ഞാൻ നിന്നോടുകൂടെ ഇരിക്കും എന്നരുളിച്ചെയ്തു.
Settings