1 രാജാക്കന്മാര്‍ 20:21-34
21
പിന്നെ യിസ്രായേൽരാജാവു പുറപ്പെട്ടു കുതിരകളെയും രഥങ്ങളെയും പിടിച്ചു; അരാമ്യരെ കഠിനമായി തോല്പിച്ചുകളഞ്ഞു.
22
അതിന്റെ ശേഷം ആ പ്രവാചകൻ യിസ്രായേൽ രാജാവിന്റെ അടുക്കൽ ചെന്നു അവനോടു: ധൈൎയ്യപ്പെട്ടു ചെന്നു നീ ചെയ്യുന്നതു കരുതിക്കൊൾക; ഇനിയത്തെ ആണ്ടിൽ അരാംരാജാവു നിന്റെ നേരെ പുറപ്പെട്ടുവരും എന്നു പറഞ്ഞു.
23
അരാംരാജാവിനോടു അവന്റെ ഭൃത്യന്മാർ പറഞ്ഞതു: അവരുടെ ദേവന്മാർ പൎവ്വതദേവന്മാരാകുന്നു. അതുകൊണ്ടത്രെ അവർ നമ്മെ തോല്പിച്ചതു; സമഭൂമിയിൽവെച്ചു അവരോടു യുദ്ധം ചെയ്താൽ നാം അവരെ തോല്പിക്കും.
24
അതുകൊണ്ടു നീ ഒരു കാൎയ്യം ചെയ്യേണം: ആ രാജാക്കന്മാരെ അവനവന്റെ സ്ഥാനത്തുനിന്നു മാറ്റി അവൎക്കു പകരം ദേശാധിപതിമാരെ നിയമിക്കേണം.
25
പിന്നെ നിനക്കു നഷ്ടമായ്പോയ സൈന്യത്തിന്നു സമമായോരു സൈന്യത്തെയും കുതിരപ്പടെക്കു സമമായ കുതിരപ്പടയെയും രഥങ്ങൾക്കു സമമായ രഥങ്ങളെയും ഒരുക്കിക്കൊൾക; എന്നിട്ടു നാം സമഭൂമിയിൽവെച്ചു അവരോടു യുദ്ധം ചെയ്ക; നാം അവരെ തോല്പിക്കും നിശ്ചയം. അവൻ അവരുടെ വാക്കു കേട്ടു അങ്ങനെ തന്നേ ചെയ്തു.
26
പിറ്റെ ആണ്ടിൽ ബെൻ-ഹദദ് അരാമ്യരെ എണ്ണിനോക്കി യിസ്രായേലിനോടു യുദ്ധം ചെയ്‌വാൻ അഫേക്കിന്നു പുറപ്പെട്ടുവന്നു.
27
യിസ്രായേല്യരെയും എണ്ണിനോക്കി; അവർ ഭക്ഷണപദാൎത്ഥങ്ങൾ എടുത്തു അവരുടെ നേരെ പുറപ്പെട്ടു; യിസ്രായേല്യർ ആട്ടിൻകുട്ടികളുടെ രണ്ടു ചെറിയ കൂട്ടംപോലെ അവരുടെ നേരെ പാളയം ഇറങ്ങി; അരാമ്യരോ ദേശത്തു നിറഞ്ഞിരുന്നു.
28
ഒരു ദൈവപുരുഷൻ അടുത്തുവന്നു യിസ്രായേൽ രാജാവിനോടു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവ പൎവ്വതദേവനാകുന്നു; താഴ്വരദേവനല്ല എന്നു അരാമ്യർ പറകകൊണ്ടു ഞാൻ ഈ മഹാസംഘത്തെ ഒക്കെയും നിന്റെ കയ്യിൽ ഏല്പിക്കും; ഞാൻ യഹോവ തന്നേ എന്നു നിങ്ങൾ അറിയും എന്നു പറഞ്ഞു.
29
എന്നാൽ അവർ അവരുടെ നേരെ ഏഴു ദിവസം പാളയം ഇറങ്ങിയിരുന്നു; ഏഴാം ദിവസം പടയുണ്ടായി; യിസ്രായേല്യർ അരാമ്യരിൽ ഒരു ലക്ഷം കാലാളുകളെ ഒരു ദിവസം തന്നേ കൊന്നു.
30
ശേഷിച്ചവർ അഫേക്ക് പട്ടണത്തിലേക്കു ഓടിപ്പോയി; ശേഷിച്ചിരുന്ന ഇരുപത്തേഴായിരം പേരുടെമേൽ പട്ടണമതിൽ വീണു. ബെൻ-ഹദദും ഓടി പട്ടണത്തിന്നകത്തു കടന്നു ഒരു ഉള്ളറയിൽ ഒളിച്ചു.
31
അവന്റെ ഭൃത്യന്മാർ അവനോടു: യിസ്രായേൽ ഗൃഹത്തിലെ രാജാക്കന്മാർ ദയയുള്ള രാജാക്കന്മാർ എന്നു ഞങ്ങൾ കേട്ടിട്ടുണ്ടു; ഞങ്ങൾ അരെക്കു രട്ടും തലയിൽ കയറും കെട്ടി യിസ്രായേൽരാജാവിന്റെ അടുക്കൽ ചെല്ലട്ടെ; പക്ഷേ അവൻ നിന്നെ ജീവനോടു രക്ഷിക്കും എന്നു പറഞ്ഞു.
32
അങ്ങനെ അവർ അരെക്കു രട്ടും തലയിൽ കയറും കെട്ടി യിസ്രായേൽരാജാവിന്റെ അടുക്കൽ ചെന്നു: എന്റെ ജീവനെ രക്ഷിക്കേണമേ എന്നു നിന്റെ ദാസനായ ബെൻ-ഹദദ് അപേക്ഷിക്കുന്നു എന്നു പറഞ്ഞു. അതിന്നു അവൻ: അവൻ ജീവനോടെ ഇരിക്കുന്നുവോ? അവൻ എന്റെ സഹോദരൻ തന്നേ എന്നു പറഞ്ഞു.
33
ആ പുരുഷന്മാർ അതു ശുഭല്കഷണം എന്നു ധരിച്ചു ബദ്ധപ്പെട്ടു അവന്റെ വാക്കു പിടിച്ചു: അതേ, നിന്റെ സഹോദരൻ ബെൻ-ഹദദ് എന്നു പറഞ്ഞു. അതിന്നു അവൻ: നിങ്ങൾ ചെന്നു അവനെ കൂട്ടിക്കൊണ്ടുവരുവിൻ എന്നു പറഞ്ഞു. ബെൻ-ഹദദ് അവന്റെ അടുക്കൽ പുറത്തേക്കു വന്നു; അവൻ അവനെ രഥത്തിൽ കയറ്റി.
34
അവൻ അവനോടു: എന്റെ അപ്പൻ നിന്റെ അപ്പനോടു പിടിച്ചടക്കിയ പട്ടണങ്ങളെ ഞാൻ മടക്കിത്തരാം; എന്റെ അപ്പൻ ശമൎയ്യയിൽ ഉണ്ടാക്കിയതു പോലെ നീ ദമ്മേശെക്കിൽ നിനക്കു തെരുവീഥികളെ ഉണ്ടാക്കിക്കൊൾക എന്നു പറഞ്ഞു. അതിന്നു ആഹാബ്: ഈ ഉടമ്പടിയിന്മേൽ ഞാൻ നിന്നെ വിട്ടയക്കാം എന്നു പറഞ്ഞു. അങ്ങനെ അവൻ അവനോടു ഉടമ്പടി ചെയ്തു അവനെ വിട്ടയച്ചു.
Settings