1 രാജാക്കന്മാര്‍ 11:26-40
26
സെരേദയിൽനിന്നുള്ള എഫ്രയീമ്യനായ നെബാത്തിന്റെ മകൻ യൊരോബെയാം എന്ന ശലോമോന്റെ ദാസനും രാജാവിനോടു മത്സരിച്ചു; അവന്റെ അമ്മ സെരൂയാ എന്നു പേരുള്ള ഒരു വിധവ ആയിരുന്നു.
27
അവൻ രാജാവിനോടു മത്സരിപ്പാനുള്ള കാരണം എന്തെന്നാൽ: ശലോമോൻ മില്ലോ പണിതു, തന്റെ അപ്പനായ ദാവീദിന്റെ നഗരത്തിന്റെ അറ്റകുറ്റം തീൎത്തു.
28
എന്നാൽ യൊരോബെയാം ബഹുപ്രാപ്തിയുള്ള പുരുഷൻ ആയിരുന്നു; ഈ യൌവനക്കാരൻ പരിശ്രമശീലൻ എന്നു കണ്ടിട്ടു ശലോമോൻ യോസേഫുഗൃഹത്തിന്റെ കാൎയ്യാദികളൊക്കെയും അവന്റെ വിചാരണയിൽ ഏല്പിച്ചു.
29
ആ കാലത്തു ഒരിക്കൽ യൊരോബെയാം യെരൂശലേമിൽനിന്നു വരുമ്പോൾ ശിലോന്യനായ അഹിയാപ്രവാചകൻ വഴിയിൽവെച്ചു അവനെ കണ്ടു; അവൻ ഒരു പുതിയ അങ്കി ധരിച്ചിരുന്നു; രണ്ടുപേരും വയലിൽ തനിച്ചായിരുന്നു.
30
അഹിയാവു താൻ ധരിച്ചിരുന്ന പുതിയ അങ്കി പിടിച്ചു പന്ത്രണ്ടു ഖണ്ഡമായി കീറി:
31
യൊരോബെയാമിനോടു പറഞ്ഞതെന്തെന്നാൽ: പത്തു ഖണ്ഡം നീ എടുത്തുകൊൾക; യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ ഞാൻ രാജത്വം ശലോമോന്റെ കയ്യിൽനിന്നു പറിച്ചുകീറി, പത്തു ഗോത്രം നിനക്കു തരുന്നു.
32
എന്നാൽ എന്റെ ദാസനായ ദാവീദിൻനിമിത്തവും ഞാൻ എല്ലായിസ്രായേൽഗോത്രങ്ങളിൽനിന്നും തിരഞ്ഞെടുത്ത യെരൂശലേംനഗരംനിമിത്തവും ഒരു ഗോത്രം അവന്നു ഇരിക്കും.
33
അവർ എന്നെ ഉപേക്ഷിച്ചു, സീദോന്യദേവിയായ അസ്തോരെത്തിനെയും മോവാബ്യദേവനായ കെമോശിനെയും അമ്മോന്യദേവനായ മില്ക്കോമിനെയും നമസ്കരിക്കയും അവന്റെ അപ്പനായ ദാവീദ് എന്നപോലെ എനിക്കു പ്രസാദമായുള്ളതു ചെയ്‌വാനും എന്റെ ചട്ടങ്ങളും വിധികളും പ്രമാണിപ്പാനും അവർ എന്റെ വഴികളിൽ നടക്കാതെ ഇരിക്കയും ചെയ്തതു കൊണ്ടു തന്നേ.
34
എന്നാൽ രാജത്വം മുഴുവനും ഞാൻ അവന്റെ കയ്യിൽനിന്നു എടുക്കയില്ല; ഞാൻ തിരഞ്ഞെടുത്തവനും എന്റെ കല്പനകളെയും ചട്ടങ്ങളെയും പ്രമാണിച്ചവനും ആയ എന്റെ ദാസൻ ദാവീദ് നിമിത്തം ഞാൻ അവനെ അവന്റെ ജീവകാലത്തൊക്കെയും പ്രഭുവായി വെച്ചേക്കും.
35
എങ്കിലും അവന്റെ മകന്റെ കയ്യിൽനിന്നു ഞാൻ രാജത്വം എടുത്തു നിനക്കു തരും; പത്തു ഗോത്രങ്ങളെ തന്നേ.
36
എന്റെ നാമം സ്ഥാപിക്കേണ്ടതിന്നു ഞാൻ തിരഞ്ഞെടുത്ത യെരൂശലേംനഗരത്തിൽ എന്റെ മുമ്പാകെ എന്റെ ദാസനായ ദാവീദിന്നു എന്നേക്കും ഒരു ദീപം ഉണ്ടായിരിക്കത്തക്കവണ്ണം ഞാൻ അവന്റെ മകന്നു ഒരു ഗോത്രത്തെ കൊടുക്കും.
37
നീയോ നിന്റെ ഇഷ്ടംപോലെ ഒക്കെയും വാണു യിസ്രായേലിന്നു രാജാവായിരിക്കേണ്ടതിന്നു ഞാൻ നിന്നെ എടുത്തിരിക്കുന്നു.
38
ഞാൻ നിന്നോടു കല്പിക്കുന്നതൊക്കെയും നീ കേട്ടു എന്റെ വഴികളിൽ നടന്നു എന്റെ ദാസനായ ദാവീദ് ചെയ്തതുപോലെ എന്റെ ചട്ടങ്ങളും കല്പനകളും പ്രമാണിച്ചു കൊണ്ടു എനിക്കു പ്രസാദമായുള്ളതു ചെയ്താൽ ഞാൻ നിന്നോടുകൂടെ ഇരിക്കും; ഞാൻ ദാവീദിന്നു പണിതതുപോലെ നിനക്കു സ്ഥിരമായോരു ഗൃഹം പണിതു യിസ്രായേലിനെ നിനക്കു തരും.
39
ദാവീദിന്റെ സന്തതിയെയോ ഞാൻ ഇതുനിമിത്തം താഴ്ത്തും; സദാകാലത്തേക്കല്ലതാനും.
40
അതുകൊണ്ടു ശലോമോൻ യൊരോബെയാമിനെ കൊല്ലുവാൻ അന്വേഷിച്ചു. എന്നാൽ യൊരോബെയാം എഴുന്നേറ്റു മിസ്രയീമിൽ ശീശക്ക് എന്ന മിസ്രയീംരാജാവിന്റെ അടുക്കൽ ഓടിപ്പോയി; ശലോമോന്റെ മരണംവരെ അവൻ മിസ്രയീമിൽ ആയിരുന്നു.
Settings