ഉള്ളടക്കത്തിലേക്ക് പോകുക

നെഹെമ്യാവ്1

യെരൂശലേമിന്റെ ദുരവസ്ഥ നെഹെമ്യാവ് കേൾക്കുന്നു

1
ഹഖല്യാവിന്റെ മകനായ നെഹെമ്യാവിന്റെ ചരിത്രം. ഇരുപതാം ആണ്ടിൽ കിസ്ലേവ് മാസത്തിൽ ഞാൻ ശൂശൻരാജധാനിയിൽ ഇരിക്കുമ്പോൾ
2
എന്റെ സഹോദരന്മാരിൽ ഒരുത്തനായ ഹനാനിയും യെഹൂദയിൽനിന്നു ചില പുരുഷന്മാരും വന്നു; ഞാൻ അവരോടു പ്രവാസത്തിൽനിന്നു തെറ്റി ഒഴിഞ്ഞുപോയ യെഹൂദന്മാരെക്കുറിച്ചും യെരൂശലേമിനെക്കുറിച്ചും ചോദിച്ചു.
3
അതിന്നു അവർ എന്നോടു: പ്രവാസത്തിൽനിന്നു തെറ്റി ഒഴിഞ്ഞുപോയ ശേഷിപ്പു അവിടെ ആ സംസ്ഥാനത്തു മഹാകഷ്ടത്തിലും അപമാനത്തിലും ഇരിക്കുന്നു; യെരൂശലേമിന്റെ മതിൽ ഇടിഞ്ഞും അതിന്റെ വാതിലുകൾ തീവെച്ചു ചുട്ടും കിടക്കുന്നു എന്നു പറഞ്ഞു.

നെഹെമ്യാവ് വിലപിച്ച് മദ്ധ്യസ്ഥത ആരംഭിക്കുന്നു

4
ഈ വൎത്തമാനം കേട്ടപ്പോൾ ഞാൻ ഇരുന്നു കരഞ്ഞു; കുറെനാൾ ദുഃഖിച്ചും ഉപവസിച്ചുംകൊണ്ടു സ്വൎഗ്ഗത്തിലെ ദൈവത്തോടു ഞാൻ പ്രാൎത്ഥിച്ചു പറഞ്ഞതെന്തെന്നാൽ:

ഏറ്റുപറച്ചിലിന്റെയും അപേക്ഷയുടെയും പ്രാർത്ഥന

5
സ്വൎഗ്ഗത്തിലെ ദൈവമായ യഹോവേ, നിന്നെ സ്നേഹിച്ചു നിന്റെ കല്പനകളെ പ്രമാണിക്കുന്നവൎക്കു നിയമവും ദയയും പാലിക്കുന്ന മഹാനും ഭയങ്കരനുമായ ദൈവമേ,
6
നിന്റെ ദാസന്മാരായ യിസ്രായേൽമക്കൾക്കു വേണ്ടി രാവും പകലും നിന്റെ മുമ്പാകെ പ്രാൎത്ഥിക്കയും യിസ്രായേൽമക്കളായ ഞങ്ങൾ നിന്നോടു ചെയ്തിരിക്കുന്ന പാപങ്ങളെ ഏറ്റുപറകയും ചെയ്യുന്ന അടിയന്റെ പ്രാൎത്ഥന കേൾക്കേണ്ടതിന്നു നിന്റെ ചെവി ശ്രദ്ധിച്ചും നിന്റെ കണ്ണു തുറന്നും ഇരിക്കേണമേ; ഞാനും എന്റെ പിതൃഭവനവും പാപം ചെയ്തിരിക്കുന്നു.
7
ഞങ്ങൾ നിന്നോടു ഏറ്റവും വഷളത്വമായി പ്രവൎത്തിച്ചിരിക്കുന്നു; നിന്റെ ദാസനായ മോശെയോടു നീ കല്പിച്ച കല്പനകളും ചട്ടങ്ങളും വിധികളും ഞങ്ങൾ പ്രമാണിച്ചിട്ടുമില്ല.
8
നിങ്ങൾ ദ്രോഹം ചെയ്താൽ ഞാൻ നിങ്ങളെ ജാതികളുടെ ഇടയിൽ ചിന്നിച്ചുകളയും;
9
എന്നാൽ നിങ്ങൾ എങ്കലേക്കു തിരിഞ്ഞു എന്റെ കല്പനകളെ പ്രമാണിച്ചു അവയെ അനുസരിച്ചുനടന്നാൽ, നിങ്ങളുടെ ഭ്രഷ്ടന്മാർ ആകാശത്തിന്റെ അറുതിവരെയും എത്തിയിരുന്നാലും ഞാൻ അവിടെനിന്നു അവരെ ശേഖരിച്ചു, എന്റെ നാമം സ്ഥാപിപ്പാൻ ഞാൻ തിരഞ്ഞെടുത്ത സ്ഥലത്തു കൊണ്ടുവരും എന്നു നിന്റെ ദാസനായ മോശെയോടു നീ അരുളിച്ചെയ്ത വചനം ഓൎക്കേണമേ.
10
അവർ നിന്റെ മഹാശക്തികൊണ്ടും ബലമുള്ള കൈകൊണ്ടും നീ വീണ്ടെടുത്ത നിന്റെ ദാസന്മാരും നിന്റെ ജനവുമല്ലോ.
11
കൎത്താവേ, നിന്റെ ചെവി അടിയന്റെ പ്രാൎത്ഥനെക്കും നിന്റെ നാമത്തെ ഭയപ്പെടുവാൻ താല്പൎയ്യപ്പെടുന്ന നിന്റെ ദാസന്മാരുടെ പ്രാൎത്ഥനെക്കും ശ്രദ്ധയുള്ളതായിരിക്കേണമേ. ഇന്നു അടിയന്നു കാൎയ്യം സാധിപ്പിച്ചു ഈ മനുഷ്യന്റെ മുമ്പാകെ എനിക്കു ദയ ലഭിക്കുമാറാക്കേണമേ. ഞാൻ രാജാവിന്നു പാനപാത്രവാഹകനായിരുന്നു.
Use arrow keys to navigate
Settings

Reading Style

Typeface

Font Size 19px

Reading Width 45 chars

Options