Skip to content
മീഖാ 1:8-16

മീഖാ 1:8-16

8
അതുകൊണ്ടു ഞാൻ വിലപിച്ചു മുറയിടും; ഞാൻ ചെരിപ്പില്ലാത്തവനും നഗ്നനുമായി നടക്കും; ഞാൻ കുറുനരികളെപ്പോലെ വിലപിച്ചു, ഒട്ടകപ്പക്ഷികളെപ്പോലെ കരയും.
9
അവളുടെ മുറിവു പൊറുക്കാത്തതല്ലോ; അതു യെഹൂദയോളം പരന്നു, എന്റെ ജനത്തിന്റെ ഗോപുരമായ യെരൂശലേമിനോളം എത്തിയിരിക്കുന്നു.
10
അതു ഗത്തിൽ പ്രസ്താവിക്കരുതു; ഒട്ടും കരയരുതു; ബേത്ത്-അഫ്രയിൽ (പൊടിവീടു) ഞാൻ പൊടിയിൽ ഉരുണ്ടിരിക്കുന്നു.
11
ശാഫീർ (അലങ്കാര) നഗരനിവാസികളേ, ലജ്ജയും നഗ്നതയും പൂണ്ടു കടന്നുപോകുവിൻ; സയനാൻ (പുറപ്പാടു) നിവാസികൾ പുറപ്പെടുവാൻ തുനിയുന്നില്ല; ബേത്ത്-ഏസെലിന്റെ വിലാപം നിങ്ങൾക്കു അവിടെ താമസിപ്പാൻ മുടക്കമാകും.
12
യഹോവയുടെ പക്കൽനിന്നു യെരൂശലേംഗോപുരത്തിങ്കൽ തിന്മ ഇറങ്ങിയിരിക്കയാൽ മാരോത്ത് (കൈപ്പു) നിവാസികൾ നന്മെക്കായി കാത്തു പിടെക്കുന്നു.
13
ലാക്കീശ് (ത്വരിത) നഗരനിവാസികളേ, തുരഗങ്ങളെ രഥത്തിന്നു കെട്ടുവിൻ; അവർ സീയോൻപുത്രിക്കു പാപകാരണമായ്തീൎന്നു; യിസ്രായേലിന്റെ അതിക്രമങ്ങൾ നിന്നിൽ കണ്ടിരിക്കുന്നു.
14
അതുകൊണ്ടു നീ മോരേശെത്ത്-ഗത്തിന്നു ഉപേക്ഷണസമ്മാനം കൊടുക്കേണ്ടിവരും; ബേത്ത്-അക്സീബിലെ (വ്യാജഗൃഹം) വീടുകൾ യിസ്രായേൽരാജാക്കന്മാൎക്കു ആശാഭംഗമായി ഭവിക്കും.
15
മാരേശാ (കൈവശം) നിവാസികളേ, കൈവശമാക്കുന്ന ഒരുത്തനെ ഞാൻ നിങ്ങളുടെ നേരെ വരുത്തും; യിസ്രായേലിന്റെ മഹത്തുക്കൾ അദുല്ലാമോളം ചെല്ലേണ്ടിവരും.
16
നിന്റെ ഓമനക്കുഞ്ഞുകൾനിമിത്തം നിന്നെത്തന്നെ ക്ഷൌരംചെയ്തു മൊട്ടയാക്കുക; കഴുകനെപ്പോലെ നിന്റെ കഷണ്ടിയെ വിസ്താരമാക്കുക; അവർ നിന്നെ വിട്ടു പ്രവാസത്തിലേക്കു പോയല്ലോ.
Settings

Reading Style

Typeface

Font Size 19px

Options