ലൂക്കൊസ് 6:1-11
1
ഒരു ശബ്ബത്തിൽ അവൻ വിളഭൂമിയിൽ കൂടി കടന്നുപോകുമ്പോൾ അവന്റെ ശിഷ്യന്മാർ കതിർ പറിച്ചു കൈകൊണ്ടു തിരുമ്മിതിന്നു.
2
പരീശന്മാരിൽ ചിലർ ശബ്ബത്തിൽ വിഹിതമല്ലാത്തതു നിങ്ങൾ ചെയ്യുന്നതു എന്തു എന്നു പറഞ്ഞു.
3
യേശു അവരോടു: ദാവീദ് തനിക്കും കൂടെയുള്ളവൎക്കും വിശന്നപ്പോൾ ചെയ്തതു എന്തു? അവൻ ദൈവാലയത്തിൽ ചെന്നു
4
പുരോഹിതന്മാർ മാത്രമല്ലാതെ ആരും തിന്നരുതാത്ത കാഴ്ചയപ്പം വാങ്ങി തിന്നുകയും കൂടെയുള്ളവൎക്കു കൊടുക്കയും ചെയ്തു എന്നുള്ളതു നിങ്ങൾ വായിച്ചിട്ടില്ലയോ എന്നു ഉത്തരം പറഞ്ഞു.
5
മനുഷ്യപുത്രൻ ശബ്ബത്തിന്നും കൎത്താവു ആകുന്നു എന്നും അവരോടു പറഞ്ഞു.
6
മറ്റൊരു ശബ്ബത്തിൽ അവൻ പള്ളിയിൽ ചെന്നു ഉപദേശിക്കുമ്പോൾ വലങ്കൈ വരണ്ടുള്ളോരു മനുഷ്യൻ അവിടെ ഉണ്ടായിരുന്നു.
7
ശാസ്ത്രിമാരും പരീശന്മാരും അവനെ കുറ്റം ചുമത്തുവാൻ സംഗതി കിട്ടേണ്ടതിന്നു അവൻ ശബ്ബത്തിൽ സൌഖ്യമാക്കുമോ എന്നു നോക്കിക്കൊണ്ടിരുന്നു.
8
അവരുടെ വിചാരം അറിഞ്ഞിട്ടു അവൻ വരണ്ട കൈയുള്ള മനുഷ്യനോടു: എഴുന്നേറ്റു നടുവിൽ നില്ക്ക എന്നു പറഞ്ഞു;
9
അവൻ എഴുന്നേറ്റു നിന്നു. യേശു അവരോടു: ഞാൻ നിങ്ങളോടു ഒന്നു ചോദിക്കട്ടെ: ശബ്ബത്തിൽ നന്മ ചെയ്കയോ തിന്മ ചെയ്കയോ ജീവനെ രക്ഷിക്കയോ നശിപ്പിക്കയോ ഏതു വിഹിതം എന്നു പറഞ്ഞു.
10
അവരെ എല്ലാം ചുറ്റും നോക്കീട്ടു ആ മനുഷ്യനോടു: കൈ നീട്ടുക എന്നു പറഞ്ഞു. അവൻ അങ്ങനെ ചെയ്തു, അവന്റെ കൈക്കു സൌഖ്യം വന്നു.
11
അവരോ ഭ്രാന്തു നിറഞ്ഞവരായി യേശുവിനെ എന്തു ചെയ്യേണ്ടു എന്നു തമ്മിൽ ആലോചന കഴിച്ചു.
Settings