Skip to content
ന്യായാധിപന്മാര്‍ 1:21-36

ന്യായാധിപന്മാര്‍ 1:21-36

21
ബെന്യാമീൻമക്കൾ യെരൂശലേമിൽ പാൎത്തിരുന്ന യെബൂസ്യരെ നീക്കിക്കളഞ്ഞില്ല; യെബൂസ്യർ ഇന്നുവരെ ബെന്യാമീൻമക്കളോടു കൂടെ യെരൂശലേമിൽ പാൎത്തുവരുന്നു.
22
യോസേഫിന്റെ ഗൃഹം ബേഥേലിലേക്കു കയറിച്ചെന്നു; യഹോവ അവരോടുകൂടെ ഉണ്ടായിരുന്നു.
23
യോസേഫിന്റെ ഗൃഹം ബേഥേൽ ഒറ്റുനോക്കുവാൻ ആളയച്ചു; ആ പട്ടണത്തിന്നു മുമ്പെ ലൂസ് എന്നു പേരായിരുന്നു.
24
പട്ടണത്തിൽനിന്നു ഇറങ്ങിവരുന്ന ഒരുത്തനെ ഒറ്റുകാർ കണ്ടു അവനോടു: പട്ടണത്തിൽ കടപ്പാൻ ഒരു വഴി കാണിച്ചുതരേണം; എന്നാൽ ഞങ്ങൾ നിന്നോടു ദയചെയ്യും എന്നു പറഞ്ഞു.
25
അവൻ പട്ടണത്തിൽ കടപ്പാനുള്ള വഴി അവൎക്കു കാണിച്ചുകൊടുത്തു; അവർ പട്ടണത്തെ വാളിന്റെ വായ്ത്തലയാൽ വെട്ടിക്കളഞ്ഞു, ആ മനുഷ്യനെയും അവന്റെ സകല കുടുംബത്തെയും വിട്ടയച്ചു.
26
അവൻ ഹിത്യരുടെ ദേശത്തു ചെന്നു ഒരു പട്ടണം പണിതു അതിന്നു ലൂസ് എന്നു പേരിട്ടു; അതിന്നു ഇന്നുവരെ അതു തന്നേ പേർ.
27
മനശ്ശെ ബേത്ത്--ശെയാനിലും അതിന്റെ ഗ്രാമങ്ങളിലും താനാക്കിലും അതിന്റെ ഗ്രാമങ്ങളിലും ദോരിലും അതിന്റെ ഗ്രാമങ്ങളിലും യിബ്ളെയാമിലും അതിന്റെ ഗ്രാമങ്ങളിലും മെഗിദ്ദോവിലും അതിന്റെ ഗ്രാമങ്ങളിലും പാൎത്തിരുന്നവരെ നീക്കിക്കളഞ്ഞില്ല. കനാന്യൎക്കു ആ ദേശത്തു തന്നേ പാൎപ്പാനുള്ള താല്പൎയ്യം സാധിച്ചു.
28
എന്നാൽ യിസ്രായേലിന്നു ബലം കൂടിയപ്പോൾ അവർ കന്യാന്യരെ മുഴുവനും നീക്കിക്കളയാതെ അവരെക്കൊണ്ടു ഊഴിയവേല ചെയ്യിച്ചു.
29
എഫ്രയീം ഗേസെരിൽ പാൎത്തിരുന്ന കനാന്യരെ നീക്കിക്കളഞ്ഞില്ല; കനാന്യർ ഗേസെരിൽ അവരുടെ ഇടയിൽ പാൎത്തു.
30
സെബൂലൂൻ കിത്രോനിലും നഹലോലിലും പാൎത്തിരുന്നവരെ നീക്കിക്കളഞ്ഞില്ല; കനാന്യർ ഊഴിയവേലക്കാരായിത്തീൎന്നു അവരുടെ ഇടയിൽ പാൎത്തു.
31
ആശേർ അക്കോവിലും സീദോനിലും അഹ്ലാബിലും അക്സീബിലും ഹെൽബയിലും അഫീക്കിലും രെഹോബിലും പാൎത്തിരുന്നവരെ നീക്കിക്കളഞ്ഞില്ല.
32
അവരെ നീക്കിക്കളയാതെ ആശേര്യർ ദേശനിവാസികളായ കനാന്യരുടെ ഇടയിൽ പാൎത്തു.
33
നഫ്താലി ബേത്ത്--ശേമെശിലും ബേത്ത്--അനാത്തിലും പാൎത്തിരുന്നവരെ നീക്കിക്കളയാതെ ദേശനിവാസികളായ കനാന്യരുടെ ഇടയിൽ പാൎത്തു; എന്നാൽ ബേത്ത്--ശേമെശിലെയും ബേത്ത്--അനാത്തിലെയും നിവാസികൾ അവൎക്കു ഊഴിയവേലക്കാരായിത്തീൎന്നു.
34
അമോൎയ്യർ ദാൻമക്കളെ തിക്കിത്തള്ളി മലനാട്ടിൽ കയറ്റി; താഴ്വരയിലേക്കു ഇറങ്ങുവാൻ അവരെ സമ്മതിച്ചതുമില്ല.
35
അങ്ങനെ അമോൎയ്യൎക്കു ഹർഹേരെസിലും അയ്യാലോനിലും ശാൽബീമിലും പാൎപ്പാനുള്ള താല്പൎയ്യം സാധിച്ചു. എന്നാൽ യോസേഫിന്റെ ഗൃഹത്തിന്നു ബലംകൂടിയപ്പോൾ അവരെ ഊഴിയ വേലക്കാരാക്കിത്തീൎത്തു.
36
അമോൎയ്യരുടെ അതിർ അക്രബ്ബിംകയറ്റവും സേലയും മുതൽ പിന്നെയും മേലോട്ടുണ്ടായിരുന്നു.
Settings

Reading Style

Typeface

Font Size 19px

Options