Skip to content
യിരെമ്യാവ് 33:1-13

പ്രാർത്ഥിക്കാനുള്ള ആഹ്വാനവും പുനഃസ്ഥാപനത്തിന്റെ വാഗ്ദാനവും

യിരെമ്യാവ് 33:1-13
1
യിരെമ്യാവു കാവല്പുരമുറ്റത്തു അടെക്കപ്പെട്ടിരിക്കുമ്പോൾ യഹോവയുടെ അരുളപ്പാടു രണ്ടാം പ്രാവശ്യം അവന്നുണ്ടായതെന്തെന്നാൽ:
2
അതിനെ അനുഷ്ഠിക്കുന്ന യഹോവ, അതിനെ നിവൎത്തിപ്പാൻ നിൎണ്ണയിക്കുന്ന യഹോവ, യഹോവ എന്നു നാമം ഉള്ളവൻ തന്നേ, ഇപ്രകാരം അരുളിച്ചെയ്യുന്നു;
3
എന്നെ വിളിച്ചപേക്ഷിക്ക; ഞാൻ നിനക്കുത്തരം അരുളം; നീ അറിയാത്ത മഹത്തായും അഗോചരമായും ഉള്ള കാൎയ്യങ്ങളെ ഞാൻ നിന്നെ അറിയിക്കും.
4
വാടകൾക്കും വാളിന്നും എതിരെ തടുത്തു നില്ക്കേണ്ടതിന്നായി ഈ നഗരത്തിൽ പൊളിച്ചിട്ടിരിക്കുന്ന വീടുകളെയും യെഹൂദാരാജാക്കന്മാരുടെ അരമനകളെയും കുറിച്ചു യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു.
5
അവർ കല്ദയരോടു യുദ്ധം ചെയ്‌വാൻ ചെല്ലുന്നു; എന്നാൽ അതു, ഞാൻ എന്റെ കോപത്തിലും എന്റെ ക്രോധത്തിലും സംഹരിച്ചിരിക്കുന്ന മനുഷ്യരുടെ ശവങ്ങൾകൊണ്ടു അവയെ നിറെപ്പാനത്രേ; അവരുടെ സകലദോഷവുംനിമിത്തം ഞാൻ എന്റെ മുഖത്തെ ഈ നഗരത്തിന്നു മറെച്ചിരിക്കുന്നു.
6
ഇതാ, ഞാൻ രോഗശാന്തിയും ആരോഗ്യവും വരുത്തി അവരെ സൌഖ്യമാക്കുകയും സമാധാനത്തിന്റെയും സത്യത്തിന്റെയും സമൃദ്ധി അവൎക്കു വെളിപ്പെടുത്തുകയും ചെയ്യും.
7
ഞാൻ യെഹൂദയുടെ പ്രവാസികളെയും യിസ്രായേലിന്റെ പ്രവാസികളെയും മടക്കിവരുത്തി പണ്ടത്തെപ്പോലെ അവൎക്കു അഭിവൃത്തി വരുത്തും.
8
അവർ എന്നോടു പിഴെച്ചതായ സകല അകൃത്യത്തെയും ഞാൻ നീക്കി അവരെ ശുദ്ധീകരിക്കയും അവർ പാപം ചെയ്തു എന്നോടു ദ്രോഹിച്ചതായ സകല അകൃത്യങ്ങളെയും മോചിക്കയും ചെയ്യും.
9
ഞാൻ അവൎക്കു ചെയ്യുന്ന എല്ലാനന്മയെയും കുറിച്ചു കേൾക്കുന്ന സകലഭൂജാതികളുടെയും മുമ്പാകെ അതു എനിക്കു ആനന്ദനാമവും പ്രശംസയും മഹത്വവും ആയിരിക്കും; ഞാൻ അതിന്നു വരുത്തുന്ന എല്ലാനന്മയും നിമിത്തവും സൎവ്വസമാധാനവുംനിമിത്തവും അവർ പേടിച്ചു വിറെക്കും.
10
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മനുഷ്യരും മൃഗവും ഇല്ലാതെ ശൂന്യമായിരിക്കുന്നു എന്നു നിങ്ങൾ പറയുന്ന ഈ സ്ഥലത്തും യെഹൂദാപട്ടണങ്ങളിലും മനുഷ്യനോ, നിവാസികളോ, മൃഗമോ ഇല്ലാതെ ശൂന്യമായിരിക്കുന്ന യെരൂശലേംവീഥികളിലും
11
ഇനിയും ആനന്ദഘോഷവും സന്തോഷധ്വനിയും മണവാളന്റെ സ്വരവും മണവാട്ടിയുടെ സ്വരവും: സൈന്യങ്ങളുടെ യഹോവയെ സ്തുതിപ്പിൻ, യഹോവ നല്ലവനല്ലോ, അവന്റെ ദയ എന്നേക്കുമുള്ളതു എന്നു പറയുന്നവരുടെ ശബ്ദവും യഹോവയുടെ ആലയത്തിൽ സ്തോത്രയാഗം കൊണ്ടുവരുന്നവരുടെ ശബ്ദവും കേൾക്കും; ഞാൻ ദേശത്തിന്റെ സ്ഥിതി മാറ്റി പണ്ടത്തെപ്പോലെ ആക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു.
12
സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മനുഷ്യനും മൃഗവും ഇല്ലാതെ ശൂന്യമായിരിക്കുന്ന ഈ സ്ഥലത്തും അതിന്റെ സകലപട്ടണങ്ങളിലും ആടുകളെ കിടത്തുന്ന ഇടയന്മാൎക്കു ഇനിയും മേച്ചൽപുറം ഉണ്ടാകും;
13
മലനാട്ടിലെ പട്ടണങ്ങളിലും താഴ്വീതിയിലെ പട്ടണങ്ങളിലും തെക്കെ പട്ടണങ്ങളിലും ബെന്യാമീൻദേശത്തും യെരൂശലേമിന്റെ ചുറ്റുവട്ടത്തിലും യെഹൂദാപട്ടണങ്ങളിലും ആടുകൾ എണ്ണുന്നവന്റെ കൈക്കു കീഴെ ഇനിയും കടന്നുപോകും എന്നു യഹോവ അരുളിച്ചെയ്യുന്നു.
Settings

Reading Style

Typeface

Font Size 19px

Reading Width 45 chars

Options