യിരെമ്യാവ് 32:26-44
26
അപ്പോൾ യഹോവയുടെ അരുളപ്പാടു യിരെമ്യാവിന്നുണ്ടായതെന്തെന്നാൽ:
27
ഞാൻ സകലജഡത്തിന്റെയും ദൈവമായ യഹോവയാകുന്നു; എനിക്കു കഴിയാത്ത വല്ല കാൎയ്യവും ഉണ്ടോ?
28
അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈ നഗരത്തെ കല്ദയരുടെ കയ്യിലും ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ കയ്യിലും ഏല്പിക്കും; അവൻ അതിനെ പിടിക്കും.
29
ഈ നഗരത്തിന്റെ നേരെ യുദ്ധം ചെയ്യുന്ന കല്ദയർ കടന്നു നഗരത്തിന്നു തീ വെച്ചു അതിനെ, എന്നെ കോപിപ്പിക്കേണ്ടതിന്നു മേല്പുരകളിൽവെച്ചു ബാലിന്നു ധൂപംകാട്ടി അന്യദേവന്മാൎക്കു പാനീയബലി പകൎന്നിരിക്കുന്ന വീടുകളോടുകൂടെ ചുട്ടുകളയും.
30
യിസ്രായേൽമക്കളും യെഹൂദാമക്കളും ബാല്യംമുതൽ എനിക്കു അനിഷ്ടമായുള്ളതു മാത്രം ചെയ്തുവന്നു; യിസ്രായേൽമക്കൾ തങ്ങളുടെ കൈകളുടെ പ്രവൃത്തികൾകൊണ്ടു എന്നെ കോപിപ്പിച്ചതേയുള്ളു എന്നു യഹോവയുടെ അരുളപ്പാടു.
31
അവർ ഈ നഗരത്തെ പണിത നാൾമുതൽ ഇന്നുവരെയും ഞാൻ അതിനെ എന്റെ മുമ്പിൽനിന്നു നീക്കിക്കളയത്തക്കവണ്ണം അതു എനിക്കു കോപവും ക്രോധവും വരുത്തിയിരിക്കുന്നു.
32
എന്നെ കോപിപ്പിക്കേണ്ടതിന്നു യിസ്രായേൽമക്കളും യെഹൂദാമക്കളും അവരുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പുരോഹിതന്മാരും പ്രവാചകന്മാരും യെഹൂദാപുരുഷന്മാരും യെരൂശലേംനിവാസികളും ചെയ്ത സകലദോഷവുംനിമിത്തം തന്നേ.
33
അവർ മുഖമല്ല, പുറമത്രേ എങ്കലേക്കു തിരിച്ചിരിക്കുന്നതു; ഞാൻ ഇടവിടാതെ അവരെ ഉപദേശിച്ചു പഠിപ്പിച്ചിട്ടും ഉപദേശം കൈക്കൊൾവാൻ അവർ മനസ്സുവെച്ചില്ല.
34
എന്റെ നാമം വിളിച്ചിരിക്കുന്ന ആലയത്തെ അശുദ്ധമാക്കുവാൻ തക്കവണ്ണം അവർ അതിൽ മ്ലേച്ഛവിഗ്രഹങ്ങളെ പ്രതിഷ്ഠിച്ചു.
35
മോലെക്കിന്നു തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും ദഹിപ്പിക്കേണ്ടതിന്നു അവർ ബെൻഹിന്നോംതാഴ്വരയിൽ ബാലിന്റെ പൂജാഗിരികളെ പണിതു; ഈ മ്ലേച്ഛതകളെ പ്രവൎത്തിച്ചു യെഹൂദയെക്കൊണ്ടു പാപം ചെയ്യിപ്പാൻ ഞാൻ അവരോടു കല്പിച്ചിട്ടില്ല; എന്റെ മനസ്സിൽ അതു തോന്നീട്ടുമില്ല.
36
ഇപ്പോൾ, വാൾ, ക്ഷാമം, മഹാമാരി എന്നിവയാൽ ബാബേൽരാജാവിന്റെ കയ്യിൽ ഏല്പിക്കപ്പെടുന്നു എന്നു നിങ്ങൾ പറയുന്ന ഈ നഗരത്തെക്കുറിച്ചു യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
37
എന്റെ കോപത്തിലും ക്രോധത്തിലും മഹാരോഷത്തിലും ഞാൻ അവരെ നീക്കിക്കളഞ്ഞ സകലദേശങ്ങളിൽനിന്നും ഞാൻ അവരെ ശേഖരിക്കും; ഞാൻ അവരെ ഈ സ്ഥലത്തേക്കു മടക്കിവരുത്തി അതിൽ നിൎഭയമായി വസിക്കുമാറാക്കും.
38
അവർ എനിക്കു ജനമായും ഞാൻ അവൎക്കു ദൈവമായും ഇരിക്കും.
39
അവൎക്കും അവരുടെ ശേഷം അവരുടെ മക്കൾക്കും ഗുണംവരത്തക്കവണ്ണം അവർ എന്നെ എന്നേക്കും ഭയപ്പെടേണ്ടതിന്നു ഞാൻ അവൎക്കു ഏകമനസ്സും ഏകമാൎഗ്ഗവും കൊടുക്കും.
40
ഞാൻ അവരെ വിട്ടുപിരിയാതെ അവൎക്കു നന്മ ചെയ്തുകൊണ്ടിരിക്കും എന്നിങ്ങനെ ഞാൻ അവരോടു ഒരു ശാശ്വതനിയമം ചെയ്യും; അവർ എന്നെ വിട്ടുമാറാതെയിരിപ്പാൻ എങ്കലുള്ള ഭക്തി ഞാൻ അവരുടെ ഹൃദയത്തിൽ ആക്കും.
41
ഞാൻ അവരിൽ സന്തോഷിച്ചു അവൎക്കു ഗുണം ചെയ്യും. ഞാൻ പൂൎണ്ണഹൃദയത്തോടും പൂൎണ്ണമനസ്സോടും കൂടെ അവരെ ഈ ദേശത്തു നടും.
42
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈ ജനത്തിന്നു ഈ വലിയ അനൎത്ഥമൊക്കെയും വരുത്തിയതുപോലെ തന്നേ ഞാൻ അവൎക്കു വാഗ്ദത്തം ചെയ്തിരിക്കുന്ന എല്ലാനന്മയും അവൎക്കു വരുത്തും.
43
മനുഷ്യനും മൃഗവും ഇല്ലാതെ ശൂന്യമായിരിക്കുന്നു, കല്ദയരുടെ കയ്യിൽ ഏല്പിക്കപ്പെട്ടിരിക്കുന്നു എന്നു നിങ്ങൾ പറയുന്ന ഈ ദേശത്തു അവർ നിലങ്ങളെ വിലെക്കു മേടിക്കും.
44
ഞാൻ അവരുടെ പ്രവാസികളെ മടക്കിവരുത്തുന്നതുകൊണ്ടു ബെന്യാമീൻദേശത്തും യെരൂശലേമിന്നു ചുറ്റുമുള്ള പ്രദേശങ്ങളിലും യെഹൂദാപട്ടണങ്ങളിലും മലനാട്ടിലെ പട്ടണങ്ങളിലും താഴ്വീതിയിലെ പട്ടണങ്ങളിലും തെക്കെ പട്ടണങ്ങളിലും ആളുകൾ നിലങ്ങളെ വിലെക്കു മേടിച്ചു ആധാരങ്ങൾ എഴുതി മുദ്രയിട്ടു സാക്ഷികളെയും വെക്കും എന്നു യഹോവയുടെ അരുളപ്പാടു.
Settings