യിരെമ്യാവ് 25:30-37
30
ആകയാൽ നീ ഈ വചനങ്ങളെ ഒക്കെയും അവരോടു പ്രവചിച്ചു പറക: യഹോവ ഉയരത്തിൽനിന്നു ഗൎജ്ജിച്ചു, തന്റെ വിശുദ്ധനിവാസത്തിൽനിന്നു നാദം പുറപ്പെടുവിക്കുന്നു; അവൻ തന്റെ മേച്ചല്പുറത്തെ നോക്കി ഉറക്കെ ഗൎജ്ജിക്കുന്നു; മുന്തിരിച്ചക്കു ചവിട്ടുന്നവരെപ്പോലെ അവൻ സകലഭൂവാസികൾക്കും നേരെ ആൎപ്പുവിളിക്കുന്നു.
31
ആരവം ഭൂമിയുടെ അറ്റത്തോളം എത്തുന്നു; യഹോവെക്കു ജാതികളോടു ഒരു വ്യവഹാരം ഉണ്ടു; അവൻ സകലജഡത്തോടും വ്യവഹരിച്ചു ദുഷ്ടന്മാരെ വാളിന്നു ഏല്പിക്കും എന്നു യഹോവയുടെ അരുളപ്പാടു.
32
സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അനൎത്ഥം ജാതിയിൽനിന്നു ജാതിയിലേക്കു പുറപ്പെടുന്നു; ഭൂമിയുടെ അറ്റങ്ങളിൽ നിന്നു വലിയ കൊടുങ്കാറ്റു ഇളകിവരും.
33
അന്നാളിൽ യഹോവയുടെ നിഹതന്മാർ ഭൂമിയുടെ ഒരറ്റം മുതൽ മറ്റെ അറ്റംവരെ വീണു കിടക്കും; അവരെക്കുറിച്ചു ആരും വിലപിക്കയില്ല; അവരെ എടുത്തു കുഴിച്ചിടുകയില്ല; അവർ നിലത്തിന്നു വളമായിത്തീരും.
34
ഇടയന്മാരെ, മുറയിട്ടു നിലവിളിപ്പിൻ! ആട്ടിൻ കൂട്ടത്തിലെ ശ്രേഷ്ഠന്മാരേ, വെണ്ണീരിൽ കിടന്നുരുളുവിൻ; നിങ്ങളെ അറുപ്പാനുള്ള കാലം തികെഞ്ഞിരിക്കുന്നു; ഞാൻ നിങ്ങളെ ഉടെച്ചുകളയും; നിങ്ങൾ മനോഹരമായോരു പാത്രംപോലെ വീഴും;
35
ഇടയന്മാൎക്കു ശരണവും ആട്ടിൻ കൂട്ടത്തിലെ ശ്രേഷ്ഠന്മാൎക്കു ഉദ്ധാരണവും ഇല്ലാതെയാകും.
36
യഹോവ മേച്ചല്പുറത്തെ പാഴാക്കിക്കളയുന്നതുകൊണ്ടു ഇടയന്മാർ നിലവിളിക്കുന്നതും ആട്ടിൻ കൂട്ടത്തിലെ ശ്രേഷ്ഠന്മാർ മുറയിടുന്നതും കേൾപ്പാറാകും.
37
സമാധാനമുള്ള മേച്ചല്പുറങ്ങൾ യഹോവയുടെ ഉഗ്രകോപംനിമിത്തം നശിച്ചുപോയിരിക്കുന്നു.
Settings