Skip to content
ആവര്‍ത്തനം 32:19-33

ആവര്‍ത്തനം 32:19-33

19
യഹോവ കണ്ടു അവരെ തള്ളിക്കളഞ്ഞു; തന്റെ പുത്രീപുത്രന്മാരോടുള്ള നീരസത്താൽ തന്നേ.
20
അവൻ അരുളിച്ചെയ്തതു: ഞാൻ എന്റെ മുഖം അവൎക്കു മറെക്കും; അവരുടെ അന്തം എന്തു എന്നു ഞാൻ നോക്കും. അവർ വക്രതയുള്ള തലമുറ, നേരില്ലാത്ത മക്കൾ.
21
ദൈവമല്ലാത്തതിനെക്കൊണ്ടു എനിക്കു എരിവുവരുത്തി, മിത്ഥ്യാമൂൎത്തികളാൽ എന്നെ മുഷിപ്പിച്ചു. ഞാനും ജനമല്ലാത്തവരെക്കൊണ്ടു അവൎക്കു എരിവുവരുത്തും; മൂഢജാതിയെക്കൊണ്ടു അവരെ മുഷിപ്പിക്കും
22
എന്റെ കോപത്താൽ തീ ജ്വലിച്ചു പാതാളത്തിന്റെ ആഴത്തോളം കത്തും; ഭൂമിയെയും അതിന്റെ അനുഭവത്തെയും ദഹിപ്പിച്ചു പൎവ്വതങ്ങളുടെ അടിസ്ഥാനങ്ങളെ കരിച്ചുകളയും.
23
ഞാൻ അനൎത്ഥങ്ങൾ അവരുടെമേൽ കുന്നിക്കും; എന്റെ അസ്ത്രങ്ങൾ അവരുടെ നേരെ ചെലവിടും.
24
അവർ വിശപ്പുകൊണ്ടു ക്ഷയിക്കും; ഉഷ്ണരോഗത്തിന്നും വിഷവ്യാധിക്കും ഇരയാകും. മൃഗങ്ങളുടെ പല്ലും പന്നഗങ്ങളുടെ വിഷവും ഞാൻ അവരുടെ ഇടയിൽ അയക്കും.
25
വീഥികളിൽ വാളും അറകളിൽ ഭീതിയും യുവാവിനെയും യുവതിയെയും ശിശുവിനെയും നരച്ചവനെയും സംഹരിക്കും.
26
ഞങ്ങളുടെ കൈ ജയംകൊണ്ടു; യഹോവയല്ല ഇതൊക്കെയും ചെയ്തതു എന്നു അവരുടെ വൈരികൾ തെറ്റായി വിചാരിക്കയും ശത്രു എനിക്കു ക്രോധം വരുത്തുകയും ചെയ്യും എന്നു ഞാൻ ശങ്കിച്ചിരുന്നില്ലെങ്കിൽ,
27
ഞാൻ അവരെ ഊതിക്കളഞ്ഞു, മനുഷ്യരിൽനിന്നു അവരുടെ ഓൎമ്മ ഇല്ലാതാക്കുമായിരുന്നു.
28
അവർ ആലോചനയില്ലാത്ത ജാതി; അവൎക്കു വിവേകബുദ്ധിയില്ല.
29
ഹാ, അവർ ജ്ഞാനികളായി ഇതു ഗ്രഹിച്ചു തങ്ങളുടെ ഭവിഷ്യം ചിന്തിച്ചെങ്കിൽ കൊള്ളായിരുന്നു.
30
അവരുടെ പാറ അവരെ വിറ്റുകളകയും യഹോവ അവരെ ഏല്പിച്ചുകൊടുക്കയും ചെയ്തിട്ടല്ലാതെ ഒരുവൻ ആയിരംപേരെ പിന്തുടരുന്നതും ഇരുവർ പതിനായിരംപേരെ ഓടിക്കുന്നതുമെങ്ങനെ?
31
അവരുടെ പാറ നമ്മുടെ പാറപോലെയല്ല, അതിന്നു നമ്മുടെ ശത്രുക്കൾ തന്നേ സാക്ഷികൾ.
32
അവരുടെ മുന്തിരിവള്ളി സൊദോംവള്ളിയിൽനിന്നും ഗൊമോരനിലങ്ങളിൽനിന്നും ഉള്ളതു; അവരുടെ മുന്തിരിപ്പഴം നഞ്ചും മുന്തിരിക്കുല കൈപ്പുമാകുന്നു;
33
അവരുടെ വീഞ്ഞു മഹാസൎപ്പത്തിൻ വിഷവും മൂൎഖന്റെ കാളകൂടവും ആകുന്നു.
Settings

Reading Style

Typeface

Font Size 19px

Options