Skip to content
1 രാജാക്കന്മാര്‍ 22:29-40

1 രാജാക്കന്മാര്‍ 22:29-40

29
അങ്ങനെ യിസ്രായേൽരാജാവും യെഹൂദാരാജാവായ യെഹോശാഫാത്തും ഗിലെയാദിലെ രാമോത്തിലേക്കു പോയി.
30
യിസ്രായേൽരാജാവു യെഹോശാഫാത്തിനോടു: ഞാൻ വേഷംമാറി പടയിൽ കടക്കും; നീയോ രാജവസ്ത്രം ധരിച്ചുകൊൾക എന്നു പറഞ്ഞു. അങ്ങനെ യിസ്രായേൽരാജാവു വേഷംമാറി പടയിൽ കടന്നു.
31
എന്നാൽ അരാംരാജാവു തന്റെ മുപ്പത്തിരണ്ടു രഥനായകന്മാരോടു: നിങ്ങൾ യിസ്രായേൽരാജാവിനോടു മാത്രമല്ലാതെ ചെറിയവരോടോ വലിയവരോടോ യുദ്ധം ചെയ്യരുതു എന്നു കല്പിച്ചിരുന്നു.
32
ആകയാൽ രഥനായകന്മാർ യെഹോശാഥാത്തിനെ കണ്ടപ്പോൾ: ഇവൻ തന്നേ യിസ്രായേൽരാജാവു എന്നു പറഞ്ഞു അവനോടു പൊരുതുവാൻ തിരിഞ്ഞു. എന്നാൽ യെഹോശാഫാത്ത് നിലവിളിച്ചു.
33
അവൻ യിസ്രായേൽരാജവല്ല എന്നു രഥനായകന്മാർ കണ്ടിട്ടു അവനെ വിട്ടുമാറി പോന്നു.
34
എന്നാൽ ഒരുത്തൻ യദൃച്ഛയാ വില്ലു കുലെച്ചു യിസ്രായേൽരാജാവിനെ കവചത്തിന്നും പതക്കത്തിന്നും ഇടെക്കു എയ്തു; അവൻ തന്റെ സാരഥിയോടു: നിന്റെ കൈ തിരിച്ചു എന്നെ പടയിൽനിന്നു കൊണ്ടുപോക; ഞാൻ കഠിനമായി മുറിവേറ്റിരിക്കുന്നു എന്നു പറഞ്ഞു.
35
അന്നു പട കഠിനമായി തീൎന്നതുകൊണ്ടു രാജാവു അരാമ്യൎക്കു എതിരെ രഥത്തിൽ നിവിൎന്നുനിന്നു; സന്ധ്യാസമയത്തു അവൻ മരിച്ചുപോയി. മുറിവിൽനിന്നു രക്തം രഥത്തിന്നകത്തു ഒഴുകിയിരുന്നു.
36
സൂൎയ്യൻ അസ്തമിക്കുമ്പോൾ ഓരോരുത്തൻ താന്താന്റെ പട്ടണത്തിലേക്കും താന്താന്റെ ദേശത്തേക്കും പോകട്ടെ എന്നു പാളയത്തിൽ ഒരു പരസ്യം പുറപ്പെട്ടു.
37
അങ്ങനെ രാജാവു മരിച്ചു; അവനെ ശമൎയ്യയിലേക്കു കൊണ്ടുവന്നു; അവർ രാജാവിനെ ശമൎയ്യയിൽ അടക്കം ചെയ്തു.
38
രഥം ശമൎയ്യയിലെ കുളത്തിൽ കഴുകിയപ്പോൾ യഹോവ കല്പിച്ചിരുന്ന വചനപ്രകാരം നായ്ക്കൾ അവന്റെ രക്തം നക്കി; വേശ്യാസ്ത്രീകളും അവിടെ കുളിച്ചു.
39
ആഹാബിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും അവൻ ആനക്കൊമ്പുകൊണ്ടു പണിത അരമനയുടെയും അവൻ പണിത എല്ലാ പട്ടണങ്ങളുടെയും വിവരവും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
40
ആഹാബ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ അഹസ്യാവു അവന്നു പകരം രാജാവായി.
Settings

Reading Style

Typeface

Font Size 19px

Options