Skip to content
1 രാജാക്കന്മാര്‍ 2:13-27

1 രാജാക്കന്മാര്‍ 2:13-27

13
എന്നാൽ ഹഗ്ഗീത്തിന്റെ മകനായ അദോനീയാവു ശലോമോന്റെ അമ്മയായ ബത്ത്-ശേബയെ ചെന്നുകണ്ടു; നിന്റെ വരവു ശുഭമോ എന്നു അവൾ ചോദിച്ചതിന്നു: ശുഭം തന്നേ എന്നു അവൻ പറഞ്ഞു.
14
എനിക്കു നിന്നോടു ഒരു കാൎയ്യം പറവാനുണ്ടു എന്നു അവൻ പറഞ്ഞു. പറക എന്നു അവൾ പറഞ്ഞു.
15
അവൻ പറഞ്ഞതു എന്തെന്നാൽ: രാജത്വം എനിക്കുള്ളതായിരുന്നു; ഞാൻ വാഴേണ്ടതിന്നു യിസ്രായേലൊക്കെയും പ്രതീക്ഷിച്ചിരുന്നു എന്നു നീ അറിയുന്നുവല്ലോ; എന്നാൽ രാജത്വം മറിഞ്ഞു എന്റെ സഹോദരന്നു ആയിപ്പോയി; യഹോവയാൽ അതു അവന്നു ലഭിച്ചു.
16
എന്നാൽ ഇപ്പോൾ ഞാൻ നിന്നോടു ഒരു കാൎയ്യം അപേക്ഷിക്കുന്നു; അതു തള്ളിക്കളയരുതേ. നീ പറക എന്നു അവൾ പറഞ്ഞു.
17
അപ്പോൾ അവൻ: ശൂനേംകാരത്തിയായ അബീശഗിനെ എനിക്കു ഭാൎയ്യയായിട്ടു തരുവാൻ ശലോമോൻരാജാവിനോടു പറയേണമേ; അവൻ നിന്റെ അപേക്ഷ തള്ളുകയില്ലല്ലോ എന്നു പറഞ്ഞു.
18
ആകട്ടെ; ഞാൻ നിനക്കു വേണ്ടി രാജാവിനോടു സംസാരിക്കാം എന്നു ബത്ത്-ശേബ പറഞ്ഞു.
19
അങ്ങനെ ബത്ത്-ശേബ അദോനീയാവിന്നുവേണ്ടി ശലോമോൻരാജാവിനോടു സംസാരിപ്പാൻ അവന്റെ അടുക്കൽ ചെന്നു. രാജാവു എഴുന്നേറ്റു അവളെ എതിരേറ്റുചെന്നു വന്ദനം ചെയ്തു തന്റെ സിംഹാസനത്തിൽ ഇരുന്നു രാജമാതാവിന്നു ഇരിപ്പാൻ കൊടുപ്പിച്ചു; അവൾ അവന്റെ വലത്തുഭാഗത്തു ഇരുന്നു.
20
ഞാൻ നിന്നോടു ഒരു ചെറിയ കാൎയ്യം അപേക്ഷിക്കുന്നു; എന്റെ അപേക്ഷ തള്ളിക്കളയരുതു എന്നു അവൾ പറഞ്ഞു. രാജാവു അവളോടു: എന്റെ അമ്മേ, ചോദിച്ചാലും; ഞാൻ നിന്റെ അപേക്ഷ തള്ളുകയില്ല എന്നു പറഞ്ഞു.
21
അപ്പോൾ അവൾ: ശൂനേംകാരത്തിയായ അബീശഗിനെ നിന്റെ സഹോദരനായ അദോനീയാവിന്നു ഭാൎയ്യയായിട്ടു കൊടുക്കേണം എന്നു പറഞ്ഞു.
22
ശലോമോൻരാജാവു തന്റെ അമ്മയോടു: ശൂനേംകാരത്തിയായ അബീശഗിനെ അദോനീയാവിന്നു വേണ്ടി ചോദിക്കുന്നതു എന്തു? രാജത്വത്തെയും അവന്നുവേണ്ടി ചോദിക്കരുതോ? അവൻ എന്റെ ജ്യേഷ്ഠനല്ലോ; അവന്നും പുരോഹിതൻ അബ്യാഥാരിന്നും സെരൂയയുടെ മകൻ യോവാബിന്നും വേണ്ടി തന്നേ എന്നു ഉത്തരം പറഞ്ഞു.
23
അദോനീയാവു ഈ കാൎയ്യം ചോദിച്ചതു തന്റെ ജീവനാശത്തിന്നായിട്ടല്ലെങ്കിൽ ദൈവം തക്കവണ്ണവും അധികവും എന്നോടു ചെയ്യട്ടെ;
24
ആകയാൽ എന്നെ സ്ഥിരപ്പെടുത്തിയവനും എന്നെ എന്റെ അപ്പനായ ദാവീദിന്റെ സിംഹാസനത്തിൽ ഇരുത്തി തന്റെ വാഗ്ദാനപ്രകാരം എനിക്കു ഒരു ഗൃഹം പണിതവനുമായ യഹോവയാണ, ഇന്നു തന്നേ അദോനീയാവു മരിക്കേണം എന്നു ശലോമോൻരാജാവു കല്പിച്ചു യഹോവനാമത്തിൽ സത്യം ചെയ്തു.
25
പിന്നെ ശലോമോൻരാജാവു യെഹോയാദയുടെ മകനായ ബെനായാവെ അയച്ചു; അവൻ അവനെ വെട്ടിക്കൊന്നുകളഞ്ഞു.
26
അബ്യാഥാർപുരോഹിതനോടു രാജാവു: നീ അനാഥോത്തിലെ നിന്റെ ജന്മഭൂമിയിലേക്കു പൊയ്ക്കൊൾക; നീ മരണയോഗ്യനാകുന്നു; എങ്കിലും നീ എന്റെ അപ്പനായ ദാവീദിന്റെ മുമ്പാകെ കൎത്താവായ യഹോവയുടെ പെട്ടകം ചുമന്നതുകൊണ്ടും എന്റെ അപ്പൻ അനുഭവിച്ച സകലകഷ്ടങ്ങളെയും നീ കൂടെ അനുഭവിച്ചതുകൊണ്ടും ഞാൻ ഇന്നു നിന്നെ കൊല്ലുന്നില്ല എന്നു പറഞ്ഞു.
27
ഇങ്ങനെ യഹോവ ശീലോവിൽവെച്ചു ഏലിയുടെ കുടുംബത്തെക്കുറിച്ചു അരുളിച്ചെയ്ത വചനത്തിന്നു നിവൃത്തിവരേണ്ടതിന്നു ശലോമോൻ അബ്യാഥാരിനെ യഹോവയുടെ പൌരോഹിത്യത്തിൽനിന്നു നീക്കിക്കളഞ്ഞു.
Settings

Reading Style

Typeface

Font Size 19px

Options