1 രാജാക്കന്മാര്‍ 11:4-13
4
എങ്ങനെയെന്നാൽ ശലോമോൻ വയോധികനായപ്പോൾ ഭാൎയ്യമാർ അവന്റെ ഹൃദയത്തെ അന്യദേവന്മാരിലേക്കു വശീകരിച്ചു; അവന്റെ ഹൃദയം അവന്റെ അപ്പനായ ദാവീദിന്റെ ഹൃദയംപോലെ തന്റെ ദൈവമായ യഹോവയിങ്കൽ ഏകാഗ്രമായിരുന്നില്ല.
5
ശലോമോൻ സീദോന്യദേവിയായ അസ്തോരെത്തിനെയും അമ്മോന്യരുടെ മ്ലേച്ഛവിഗ്രഹമായ മില്ക്കോമിനെയും ചെന്നു സേവിച്ചു
6
തന്റെ അപ്പനായ ദാവീദിനെപ്പോലെ യഹോവയെ പൂൎണ്ണമായി അനുസരിക്കാതെ ശലോമോൻ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു.
7
അന്നു ശലോമോൻ യെരൂശലേമിന്നു എതിരെയുള്ള മലയിൽ മോവാബ്യരുടെ മ്ലേച്ഛവിഗ്രഹമായ കെമോശിന്നും അമ്മോന്യരുടെ മ്ലേച്ഛവിഗ്രഹമായ മോലേക്കിന്നും ഓരോ പൂജാഗിരി പണിതു.
8
തങ്ങളുടെ ദേവന്മാൎക്കു ധൂപം കാട്ടിയും ബലികഴിച്ചുംപോന്ന അന്യജാതിക്കാരത്തികളായ സകലഭാൎയ്യമാൎക്കും വേണ്ടി അവൻ അങ്ങനെ ചെയ്തു.
9
തനിക്കു രണ്ടുപ്രാവശ്യം പ്രത്യക്ഷനാകയും അന്യദേവന്മാരെ ചെന്നു സേവിക്കരുതെന്ന കാൎയ്യത്തെക്കുറിച്ചു തന്നോടു കല്പിക്കയും ചെയ്തിരുന്ന യിസ്രായേലിന്റെ ദൈവമായ യഹോവയെ വിട്ടു ശലോമോൻ തന്റെ ഹൃദയം തിരിക്കയും
10
യഹോവ കല്പിച്ചതു പ്രമാണിക്കാതെ ഇരിക്കയും ചെയ്കകൊണ്ടു യഹോവ അവനോടു കോപിച്ചു.
11
യഹോവ ശലോമോനോടു അരുളിച്ചെയ്തതു എന്തെന്നാൽ: എന്റെ നിയമവും ഞാൻ നിന്നോടു കല്പിച്ച കല്പനകളും നീ പ്രമാണിച്ചില്ല എന്നുള്ള സംഗതി നിന്റെ പേരിൽ ഇരിക്കകൊണ്ടു ഞാൻ രാജത്വം നിങ്കൽനിന്നു നിശ്ചയമായി പറിച്ചു നിന്റെ ദാസന്നു കൊടുക്കും.
12
എങ്കിലും നിന്റെ അപ്പനായ ദാവീദിൻനിമിത്തം ഞാൻ നിന്റെ ജീവകാലത്തു അതു ചെയ്കയില്ല; എന്നാൽ നിന്റെ മകന്റെ കയ്യിൽനിന്നു അതിനെ പറിച്ചുകളയും.
13
എങ്കിലും രാജത്വം മുഴുവനും പറിച്ചുകളയാതെ എന്റെ ദാസനായ ദാവീദിൻനിമിത്തവും ഞാൻ തിരഞ്ഞെടുത്ത യെരൂശലേമിൻനിമിത്തവും ഒരു ഗോത്രത്തെ ഞാൻ നിന്റെ മകന്നു കൊടുക്കും.
Settings