God
God പരാമർശിക്കുന്ന വാക്യങ്ങൾ
പിന്നെയും ദാവീദ് തന്റെ മകനായ ശലോമോനോടു പറഞ്ഞതു: ബലപ്പെട്ടു ധൈൎയ്യം പൂണ്ടു പ്രവൎത്തിച്ചുകൊൾക; ഭയപ്പെടരുതു, ഭ്രമിക്കയും അരുതു; യഹോവയായ ദൈവം എന്റെ ദൈവം തന്നേ, നിന്നോടുകൂടെ ഉണ്ടു. യഹോവയുടെ ആലയത്തിലെ ശുശ്രൂഷെക്കുള്ള എല്ലാവേലയും നീ നിവൎത്തിക്കുംവരെ അവൻ നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയും ഇല്ല.
ഇതാ, ദൈവാലയത്തിലെ സകലശുശ്രൂഷെക്കും വേണ്ടി പുരോഹിതന്മാരുടെയും ലേവ്യരുടെയും കൂറുകൾ ഉണ്ടല്ലോ; ഓരോവിധ ശുശ്രൂഷെക്കും മനസ്സും സമാൎത്ഥ്യവും ഉള്ള ഏവരും എല്ലാവേലെക്കായിട്ടും നിന്നോടു കൂടെ ഉണ്ടു; പ്രഭുക്കന്മാരും സൎവ്വജനവും നിന്റെ കല്പനക്കൊക്കെയും വിധേയരായിരിക്കും.
പിന്നെ ദാവീദ് രാജാവു സൎവ്വസഭയോടും പറഞ്ഞതു: ദൈവം തന്നേ തിരഞ്ഞെടുത്തിരിക്കുന്ന എന്റെ മകൻ ശലോമോൻ ചെറുപ്പവും ഇളംപ്രായവും ഉള്ളവൻ; പ്രവൃത്തി വലിയതും ആകുന്നു; മന്ദിരം മനുഷ്യന്നല്ല, യഹോവയായ ദൈവത്തിന്നത്രെ.
എന്നാൽ ഞാൻ എന്റെ സൎവ്വബലത്തോടും കൂടെ എന്റെ ദൈവത്തിന്റെ ആലയത്തിന്നു വേണ്ടി പൊന്നുകൊണ്ടുള്ളവെക്കു പൊന്നും വെള്ളികൊണ്ടുള്ളവെക്കു വെള്ളിയും താമ്രംകൊണ്ടുള്ളവെക്കു താമ്രവും ഇരിമ്പുകൊണ്ടുള്ളവെക്കു ഇരിമ്പും മരംകൊണ്ടുള്ളവെക്കു മരവും ഗോമേദകക്കല്ലും പതിപ്പാനുള്ള കല്ലും ഖചിതപ്രവൃത്തിക്കുള്ള കല്ലും നാനവൎണ്ണമുള്ള കല്ലും വിലയേറിയ സകലവിധ രത്നവും അനവധി വെള്ളക്കല്ലും ശേഖരിച്ചു വെച്ചിരിക്കുന്നു.
എന്റെ ദൈവത്തിന്റെ ആലയത്തോടു എനിക്കുള്ള പക്ഷംനിമിത്തം വിശുദ്ധമന്ദിരത്തിന്നു വേണ്ടി ഞാൻ ശേഖരിച്ചതൊക്കെയും കൂടാതെ എന്റെ സ്വന്തഭണ്ഡാരത്തിലെ പൊന്നും വെള്ളിയും ഞാൻ എന്റെ ദൈവത്തിന്റെ ആലയത്തിന്നായി കൊടുത്തിരിക്കുന്നു.
എന്നാൽ ഇന്നു യഹോവെക്കു കരപൂരണം ചെയ്‌വാൻ മനഃപൂൎവ്വം അൎപ്പിക്കുന്നവൻ ആർ?
ദൈവാലയത്തിന്റെ വേലെക്കായിട്ടു അവർ അയ്യായിരം താലന്ത് പൊന്നും പതിനായിരം തങ്കക്കാശും പതിനായിരം താലന്ത് വെള്ളിയും പതിനെണ്ണായിരം താലന്ത് താമ്രവും നൂറായിരം താലന്ത് ഇരിമ്പും കൊടുത്തു.
രത്നങ്ങൾ കൈവശമുള്ളവർ അവയെ ഗേൎശോന്യനായ യെഹീയേൽമുഖാന്തരം യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിലേക്കു കൊടുത്തു.
അങ്ങനെ ജനം മനഃപൂൎവ്വമായി കൊടുത്തതുകൊണ്ടു അവർ സന്തോഷിച്ചു; ഏകാഗ്രഹൃദയത്തോടെ മനഃപൂൎവ്വമായിട്ടായിരുന്നു അവർ യഹോവെക്കു കൊടുത്തതു. ദാവീദ് രാജാവും അത്യന്തം സന്തോഷിച്ചു.
പിന്നെ ദാവീദ് സൎവ്വസഭയുടെയും മുമ്പാകെ യഹോവയെ സ്തുതിച്ചു ചൊല്ലിയതെന്തെന്നാൽ: ഞങ്ങളുടെ പിതാവായ യിസ്രായേലിൻ ദൈവമായ യഹോവേ, നീ എന്നും എന്നേക്കും വാഴ്ത്തപ്പെട്ടവൻ.
യഹോവേ, മഹത്വവും ശക്തിയും തേജസ്സും യശസ്സും മഹിമയും നിനക്കുള്ളതു; സ്വൎഗ്ഗത്തിലും ഭൂമിയിലുമുള്ളതൊക്കെയും നിനക്കുള്ളതല്ലോ. യഹോവേ, രാജത്വം നിനക്കുള്ളതാകുന്നു; നീ സകലത്തിന്നുംമീതെ തലവനായിരിക്കുന്നു.
ധനവും ബഹുമാനവും നിങ്കൽനിന്നു വരുന്നു; നീ സൎവ്വവും ഭരിക്കുന്നു; ശക്തിയും ബലവും നിന്റെ കയ്യിൽ ഇരിക്കുന്നു; സകലത്തെയും വലുതാക്കുന്നതും ശക്തീകരിക്കുന്നതും നിന്റെ പ്രവൃത്തിയാകുന്നു.
ആകയാൽ, ഞങ്ങളുടെ ദൈവമേ, ഞങ്ങൾ നിനക്കു സ്തോത്രം ചെയ്തു നിന്റെ മഹത്വമുള്ള നാമത്തെ സ്തുതിക്കുന്നു.
എന്നാൽ ഞങ്ങൾ ഇങ്ങനെ ഇത്ര മനഃപൂൎവ്വമായി ദാനം ചെയ്യേണ്ടതിന്നു പ്രാപ്തരാകുവാൻ ഞാൻ ആർ? എന്റെ ജനവും എന്തുള്ളു? സകലവും നിങ്കൽനിന്നല്ലോ വരുന്നതു; നിന്റെ കയ്യിൽനിന്നു വാങ്ങി ഞങ്ങൾ നിനക്കു തന്നതേയുള്ളു.
ഞങ്ങൾ നിന്റെ മുമ്പാകെ അങ്ങളുടെ സകലപിതാക്കന്മാരെയുംപോലെ അതിഥികളും പരദേശികളും ആകുന്നു; ഭൂമിയിൽ ഞങ്ങളുടെ ആയുഷ്കാലം ഒരു നിഴൽ പോലെയത്രേ; യാതൊരു സ്ഥിരതയുമില്ല.
ഞങ്ങളുടെ ദൈവമായ യഹോവേ, നിന്റെ വിശുദ്ധനാമത്തിന്നായി നിനക്കു ഒരു ആലയം പണിവാൻ ഞങ്ങൾ ശേഖരിച്ചിട്ടുള്ള ഈ സംഗ്രഹമെല്ലാം നിന്റെ കയ്യിൽനിന്നുള്ളതു; സകലവും നിനക്കുള്ളതാകുന്നു.
എന്റെ ദൈവമേ; നീ ഹൃദയത്തെ ശോധനചെയ്തു പരമാൎത്ഥതയിൽ പ്രസാദിക്കുന്നു എന്നു ഞാൻ അറിയുന്നു; ഞാനോ എന്റെ ഹൃദയപരമാൎത്ഥതയോടെ ഇവയെല്ലാം മനഃപൂൎവ്വമായി തന്നിരിക്കുന്നു; ഇപ്പോൾ ഇവിടെ കൂടിയിരിക്കുന്ന നിന്റെ ജനം നിനക്കു മനഃപൂൎവ്വമായി തന്നിരിക്കുന്നതു ഞാൻ സന്തോഷത്തോടെ കണ്ടുമിരിക്കുന്നു.
ഞങ്ങളുടെ പിതാക്കന്മാരായ അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യിസ്രായേലിന്റെയും ദൈവമായ യഹോവേ, നിന്റെ ജനത്തിന്റെ ഹൃദയത്തിൽ ഈ വിചാരങ്ങളും ഭാവവും എന്നേക്കും കാത്തു അവരുടെ ഹൃദയത്തെ നിങ്കലേക്കു തിരിക്കേണമേ.
എന്റെ മകനായ ശലോമോൻ നിന്റെ കല്പനകളും സാക്ഷ്യങ്ങളും ചട്ടങ്ങളും പ്രമാണിക്കേണ്ടതിന്നു പണിയേണ്ടതിന്നായി ഞാൻ വട്ടംകൂട്ടിയിരിക്കുന്ന മന്ദിരം തീൎപ്പാൻ ഇവയെല്ലാം നിവൎത്തിക്കേണ്ടതിന്നും അവന്നു ഒരു ഏകാഗ്രഹൃദയം നല്കേണമേ.
പിന്നെ ദാവീദ് സൎവ്വസഭയോടും: ഇപ്പോൾ നിങ്ങളുടെ ദൈവമായ യഹോവയെ വാഴ്ത്തുവിൻ എന്നു പറഞ്ഞു. അങ്ങനെ സഭ മുഴുവനും തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ വാഴ്ത്തി യഹോവയെയും രാജാവിനെയും വണങ്ങി നമസ്കരിച്ചു.
പിന്നെ അവർ യഹോവെക്കു ഹനനയാഗങ്ങളെ അൎപ്പിച്ചു; പിറ്റെന്നാൾ യഹോവെക്കു ഹോമയാഗമായി ആയിരം കാളയെയും ആയിരം ആട്ടുകൊറ്റനെയും ആയിരം കുഞ്ഞാടിനെയും അവയുടെ പാനീയയാഗങ്ങളെയും എല്ലായിസ്രായേലിന്നും വേണ്ടി അനവധി ഹനനയാഗങ്ങളെയും കഴിച്ചു.
അവർ അവന്നു യഹോവയുടെ സന്നിധിയിൽ മഹാസന്തോഷത്തോടെ ഭക്ഷിച്ചു പാനംചെയ്തു; ദാവീദിന്റെ മകനായ ശലോമോനെ രണ്ടാം പ്രാവശ്യം രാജാവാക്കി; അവനെ യഹോവെക്കു പ്രഭുവായിട്ടും സാദോക്കിനെ പുരോഹിതനായിട്ടും അഭിഷേകം ചെയ്തു.
അങ്ങനെ ശലോമോൻ തന്റെ അപ്പനായ ദാവീദിന്നു പകരം യഹോവയുടെ സിംഹാസനത്തിൽ രാജാവായിരുന്നു കൃതാൎത്ഥനായി. യിസ്രായേലൊക്കെയും അവന്റെ വാക്കു കേട്ടനുസരിച്ചു.
യിസ്രായേലൊക്കെയും കാൺകെ യഹോവ ശലോമോനെ അത്യന്തം മഹത്വപ്പെടുത്തി, യിസ്രായേലിൽ അവന്നു മുമ്പുണ്ടായിരുന്ന ഒരു രാജാവിന്നും ലഭിച്ചിട്ടില്ലാത്ത രാജമഹിമയും അവന്നു നല്കി.
ദാവീദിന്റെ മകനായ ശലോമോൻ തന്റെ രാജത്വത്തിൽ സ്ഥിരപ്പെട്ടു; അവന്റെ ദൈവമായ യഹോവ അവനോടുകൂടെ ഇരുന്നു അവനെ അത്യന്തം മഹത്വപ്പെടുത്തി.