Skip to content

ഇയ്യോബ്5

1
വിളിച്ചുനോക്കുക; ഉത്തരം പറയുന്നവനുണ്ടോ? നീ വിശുദ്ധന്മാരിൽ ആരെ ശരണം പ്രാപിക്കും?
2
നീരസം ഭോഷനെ കൊല്ലുന്നു; ഈൎഷ്യ മൂഢനെ ഹിംസിക്കുന്നു.
3
മൂഢൻ വേരൂന്നുന്നതു ഞാൻ കണ്ടു ക്ഷണത്തിൽ അവന്റെ പാൎപ്പിടത്തെ ശപിച്ചു.
4
അവന്റെ മക്കൾ രക്ഷയോടകന്നിരിക്കുന്നു; അവർ രക്ഷകനില്ലാതെ വാതില്ക്കൽവെച്ചു തകൎന്നുപോകുന്നു.
5
അവന്റെ വിളവു വിശപ്പുള്ളവൻ തിന്നുകളയും; മുള്ളുകളിൽനിന്നും അതിനെ പറിച്ചെടുക്കും; അവരുടെ സമ്പത്തു ദാഹമുള്ളവർ കപ്പിക്കളയും.
6
അനൎത്ഥം ഉത്ഭവിക്കുന്നതു പൂഴിയിൽനിന്നല്ല; കഷ്ടത മുളെക്കുന്നതു നിലത്തുനിന്നുമല്ല;
7
തീപ്പൊരി ഉയരെ പറക്കുംപോലെ മനുഷ്യൻ കഷ്ടതെക്കായി ജനിച്ചിരിക്കുന്നു.
8
ഞാനോ ദൈവത്തിങ്കലേക്കു നോക്കുമായിരുന്നു; എന്റെ കാൎയ്യം ദൈവത്തിങ്കൽ ഏല്പിക്കുമായിരുന്നു;
9
അവൻ, ആരാഞ്ഞുകൂടാത്ത വങ്കാൎയ്യങ്ങളും അസംഖ്യമായ അത്ഭുതങ്ങളും ചെയ്യുന്നു.
10
അവൻ ഭൂതലത്തിൽ മഴപെയ്യിക്കുന്നു; വയലുകളിലേക്കു വെള്ളം വിടുന്നു.
11
അവൻ താണവരെ ഉയൎത്തുന്നു; ദുഃഖിക്കുന്നവരെ രക്ഷയിലേക്കു കയറ്റുന്നു.
12
അവൻ ഉപായികളുടെ സൂത്രങ്ങളെ അബദ്ധമാക്കുന്നു; അവരുടെ കൈകൾ കാൎയ്യം സാധിപ്പിക്കയുമില്ല.
13
അവൻ ജ്ഞാനികളെ അവരുടെ കൌശലത്തിൽ പിടിക്കുന്നു; വക്രബുദ്ധികളുടെ ആലോചന മറിഞ്ഞുപോകുന്നു.
14
പകൽസമയത്തു അവൎക്കു ഇരുൾ നേരിടുന്നു; ഉച്ചസമയത്തു അവർ രാത്രിയിലെന്നപോലെ തപ്പിനടക്കുന്നു.
15
അവൻ ദരിദ്രനെ അവരുടെ വായെന്ന വാളിങ്കൽനിന്നും ബലവാന്റെ കയ്യിൽനിന്നും രക്ഷിക്കുന്നു.
16
അങ്ങനെ എളിയവന്നു പ്രത്യാശയുണ്ടു; നീതികെട്ടവനോ വായ്പൊത്തുന്നു.
17
ദൈവം ശാസിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; സൎവ്വശക്തന്റെ ശിക്ഷ നീ നിരസിക്കരുതു.
18
അവൻ മുറിവേല്പിക്കയും മുറി കെട്ടുകയും ചെയ്യുന്നു; അവൻ ചതെക്കയും തൃക്കൈ പൊറുപ്പിക്കയും ചെയ്യുന്നു.
19
ആറു കഷ്ടത്തിൽനിന്നു അവൻ നിന്നെ വിടുവിക്കും; ഏഴാമത്തേതിലും തിന്മ നിന്നെ തൊടുകയില്ല.
20
ക്ഷാമകാലത്തു അവൻ നിന്നെ മരണത്തിൽനിന്നും യുദ്ധത്തിൽ വാളിന്റെ വെട്ടിൽനിന്നും വിടുവിക്കും.
21
നാവെന്ന ചമ്മട്ടിക്കു നീ ഗുപ്തനാകും; നാശം വരുമ്പോൾ നീ ഭയപ്പെടുകയില്ല.
22
നാശവും ക്ഷാമവും കണ്ടു നീ ചിരിക്കും; കാട്ടുമൃഗങ്ങളെ നീ പേടിക്കയില്ല.
23
വയലിലെ കല്ലുകളോടു നിനക്കു സഖ്യതയുണ്ടാകും; കാട്ടിലെ മൃഗങ്ങൾ നിന്നോടു ഇണങ്ങിയിരിക്കും.
24
നിന്റെ കൂടാരം നിൎഭയം എന്നു നീ അറിയും; നിന്റെ പാൎപ്പിടം നീ പരിശോധിക്കും, ഒന്നും കാണാതെയിരിക്കയില്ല.
25
നിന്റെ സന്താനം അസംഖ്യമെന്നും നിന്റെ പ്രജ നിലത്തെ പുല്ലുപോലെയെന്നും നീ അറിയും.
26
തക്ക സമയത്തു കറ്റക്കൂമ്പാരം അടുക്കിവെക്കുന്നതുപോലെ നീ പൂൎണ്ണവാൎദ്ധക്യത്തിൽ കല്ലറയിൽ കടക്കും.
27
ഞങ്ങൾ അതു ആരാഞ്ഞുനോക്കി, അതു അങ്ങനെതന്നേ ആകുന്നു; നീ അതു കേട്ടു ഗ്രഹിച്ചുകൊൾക.
Use arrow keys to navigate
Settings

Reading Style

Typeface

Font Size 19px

Options