Skip to content
ലൂക്കൊസ് 5:29-39

ലൂക്കൊസ് 5:29-39

29
ലേവി തന്റെ വീട്ടിൽ അവന്നു ഒരു വലിയ വിരുന്നു ഒരുക്കി; ചുങ്കക്കാരും മറ്റും വലിയോരു പുരുഷാരം അവരോടുകൂടെ പന്തിയിൽ ഇരുന്നു.
30
പരീശന്മാരും അവരുടെ ശാസ്ത്രിമാരും അവന്റെ ശിഷ്യന്മാരോടു: നിങ്ങൾ ചുങ്കക്കാരോടും പാപികളോടും കൂടെ തിന്നുകുടിക്കുന്നതു എന്തു എന്നു പറഞ്ഞു പിറുപിറുത്തു.
31
യേശു അവരോടു: ദീനക്കാൎക്കല്ലാതെ സൌഖ്യമുള്ളവൎക്കു വൈദ്യനെക്കൊണ്ടു ആവശ്യമില്ല;
32
ഞാൻ നീതിമാന്മാരെ അല്ല പാപികളെ അത്രേ മാനസാന്തരത്തിന്നു വിളിപ്പാൻ വന്നിരിക്കുന്നതു എന്നു ഉത്തരം പറഞ്ഞു.
33
അവർ അവനോടു: യോഹന്നാന്റെ ശിഷ്യന്മാർ കൂടക്കൂടെ ഉപവസിച്ചു പ്രാൎത്ഥനകഴിച്ചുവരുന്നു; പരീശന്മാരുടെ ശിഷ്യന്മാരും അങ്ങനെ തന്നേ ചെയ്യുന്നു; നിന്റെ ശിഷ്യന്മാരോ തിന്നുകയും കുടിക്കുകയും ചെയ്യുന്നു എന്നു പറഞ്ഞു.
34
യേശു അവരോടു: മണവാളൻ തോഴ്മക്കാരോടുകൂടെ ഉള്ളപ്പോൾ അവരെ ഉപവാസം ചെയ്യിപ്പാൻ കഴിയുമോ?
35
മണവാളൻ അവരെ വിട്ടുപിരിയേണ്ടുന്ന കാലം വരും; അന്നു, ആ കാലത്തു, അവർ ഉപവസിക്കും എന്നു പറഞ്ഞു.
36
ഒരു ഉപമയും അവരോടു പറഞ്ഞു: ആരും കോടിത്തുണിക്കണ്ടം കീറിയെടുത്തു പഴയവസ്ത്രത്തോടു ചേൎത്തു തുന്നുമാറില്ല. തുന്നിയാലോ പുതിയതു കീറുകയും പുതിയകണ്ടം പഴയതിനോടു ചേരാതിരിക്കയും ചെയ്യും.
37
ആരും പുതുവീഞ്ഞു പഴയതുരുത്തിയിൽ പകരുമാറില്ല, പകൎന്നാൽ പുതുവീഞ്ഞു തുരുത്തിയെ പൊളിച്ചു ഒഴുകിപ്പോകും; തുരുത്തിയും നശിച്ചുപോകും;
38
പുതുവീഞ്ഞു പുതിയതുരുത്തിയിൽ അത്രേ പകൎന്നുവെക്കേണ്ടതു.
39
പിന്നെ പഴയതു കുടിച്ചിട്ടു ആരും പുതിയതു ഉടനെ ആഗ്രഹിക്കുന്നില്ല; പഴയതു ഏറെ നല്ലതു എന്നു പറയും.
Settings

Reading Style

Typeface

Font Size 19px

Options