Skip to content
ലേവ്യപുസ്തകം 7:11-36

ലേവ്യപുസ്തകം 7:11-36

11
യഹോവെക്കു അൎപ്പിക്കുന്ന സമാധാനയാഗത്തിന്റെ പ്രമാണം ആവിതു:
12
അതിനെ സ്തോത്രമായി അൎപ്പിക്കുന്നു എങ്കിൽ അവൻ സ്തോത്രയാഗത്തോടുകൂടെ എണ്ണ ചേൎത്ത പുളിപ്പില്ലാത്ത ദോശകളും എണ്ണ പുരട്ടിയ പുളിപ്പില്ലാത്ത വടകളും എണ്ണ ചേൎത്തു കുതിൎത്ത നേരിയ മാവുകൊണ്ടുണ്ടാക്കിയ ദോശകളും അൎപ്പിക്കേണം.
13
സ്തോത്രമായുള്ള സമാധാനയാഗത്തോടുകൂടെ പുളിച്ച മാവുകൊണ്ടുള്ള ദോശകളും ഭോജനയാഗമായി അൎപ്പിക്കേണം.
14
ആ എല്ലാവഴിപാടിലും അതതു വകയിൽ നിന്നു ഒരോന്നു യഹോവെക്കു നീരാജനാൎപ്പണമായിട്ടു അൎപ്പിക്കേണം; അതു സമാധാനയാഗത്തിന്റെ രക്തം തളിക്കുന്ന പുരോഹിതന്നു ഇരിക്കേണം.
15
എന്നാൽ സ്തോത്രമായുള്ള സമാധാനയാഗത്തിന്റെ മാംസം, അൎപ്പിക്കുന്ന ദിവസത്തിൽ തന്നേ തിന്നേണം; അതിൽ ഒട്ടും പ്രഭാതംവരെ ശേഷിപ്പിക്കരുതു.
16
അൎപ്പിക്കുന്ന യാഗം ഒരു നേൎച്ചയോ സ്വമേധാദാനമോ ആകുന്നു എങ്കിൽ യാഗം അൎപ്പിക്കുന്ന ദിവസത്തിൽ തന്നേ അതു തിന്നേണം; അതിൽ ശേഷിപ്പുള്ളതു പിറ്റെന്നാളും തിന്നാം.
17
യാഗമാംസത്തിൽ മൂന്നാം ദിവസംവരെ ശേഷിക്കുന്നതു തീയിൽ ഇട്ടു ചുട്ടുകളയേണം.
18
സമാധാനയാഗത്തിന്റെ മാംസത്തിൽ ഏതാനും മൂന്നാം ദിവസം തിന്നാൽ അതു പ്രസാദമായിരിക്കയില്ല; അൎപ്പിക്കുന്നവന്നു കണക്കിടുകയുമില്ല; അതു അറെപ്പായിരിക്കും; അതു തിന്നുന്നവൻ കുറ്റം വഹിക്കേണം.
19
ശുദ്ധിയില്ലാത്ത വല്ലതിനെയും തൊട്ടുപോയ മാംസം തിന്നരുതു; അതു തീയിൽ ഇട്ടു ചുട്ടുകളയേണം; ശേഷം മാംസമോ ശുദ്ധിയുള്ളവന്നെല്ലാം തിന്നാം.
20
എന്നാൽ അശുദ്ധി തന്റെ മേൽ ഇരിക്കുമ്പോൾ ആരെങ്കിലും യഹോവെക്കുള്ള സമാധാനയാഗങ്ങളുടെ മാംസം തിന്നാൽ അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം.
21
മനുഷ്യന്റെ അശുദ്ധിയെയോ അശുദ്ധമൃഗത്തെയോ ശുദ്ധിയില്ലാത്ത വല്ല അറെപ്പിനെയോ ഇങ്ങനെ ശുദ്ധിയില്ലാത്ത യാതൊന്നിനെയും ആരെങ്കിലും തൊട്ടിട്ടു യഹോവെക്കുള്ള സമാധാനയാഗങ്ങളുടെ മാംസം തിന്നാൽ അവനെ അവന്റെ ജനത്തിൽ നിന്നു ഛേദിച്ചുകളയേണം.
22
യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
23
നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: ചെമ്മരിയാട്ടിന്റെയോ കോലാട്ടിന്റെയോ കാളയുടെയോ മേദസ്സു നിങ്ങൾ അശേഷം തിന്നരുതു.
24
താനേ ചത്തതിന്റെ മേദസ്സും പറിച്ചുകീറിപ്പോയതിന്റെ മേദസ്സും മറ്റു എന്തിന്നെങ്കിലും കൊള്ളിക്കാം; തിന്നുക മാത്രം അരുതു.
25
യഹോവെക്കു ദഹനയാഗമായി അൎപ്പിച്ച മൃഗത്തിന്റെ മേദസ്സു ആരെങ്കിലും തിന്നാൽ അവനെ അവന്റെ ജനത്തിൽ നിന്നു ഛേദിച്ചുകളയേണം.
26
നിങ്ങളുടെ വാസസ്ഥലങ്ങളിൽ എങ്ങും യാതൊരു പക്ഷിയുടെയും മൃഗത്തിന്റെയും രക്തം നിങ്ങൾ ഭക്ഷിക്കരുതു.
27
വല്ല രക്തവും ഭക്ഷിക്കുന്നവനെ എല്ലാം അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം.
28
യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
29
നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: യഹോവെക്കു സമാധാനയാഗം അൎപ്പിക്കുന്നവൻ തന്റെ സമാധാനയാഗത്തിൽനിന്നു യഹോവെക്കു വഴിപാടു കൊണ്ടുവരേണം.
30
സ്വന്തകയ്യാൽ അവൻ അതു യഹോവയുടെ ദഹനയാഗമായി കൊണ്ടുവരേണം; യഹോവയുടെ സന്നിധിയിൽ നീരാജനാൎപ്പണമായി നീരാജനം ചെയ്യേണ്ടതിന്നു നെഞ്ചോടുകൂടെ മേദസ്സും കൊണ്ടുവരേണം.
31
പുരോഹിതൻ മേദസ്സു യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം; എന്നാൽ നെഞ്ചു അഹരോനും പുത്രന്മാൎക്കും ഇരിക്കേണം.
32
നിങ്ങളുടെ സമാധാനയാഗങ്ങളിൽ വലത്തെ കൈക്കുറകു ഉദൎച്ചാൎപ്പണത്തിന്നായി നിങ്ങൾ പുരോഹിതന്റെ പക്കൽ കൊടുക്കേണം.
33
അഹരോന്റെ പുത്രന്മാരിൽ സമാധാനയാഗങ്ങളുടെ രക്തവും മേദസ്സും അൎപ്പിക്കുന്നവന്നു തന്നേ വലത്തെ കൈക്കുറകു ഓഹരിയായിരിക്കേണം.
34
യിസ്രായേൽമക്കളുടെ സമാധാനയാഗങ്ങളിൽനിന്നു നീരാജനത്തിന്റെ നെഞ്ചും ഉദൎച്ചയുടെ കൈക്കുറകും ഞാൻ എടുത്തു പുരോഹിതനായ അഹരോന്നും പുത്രന്മാൎക്കും യിസ്രായേൽമക്കളിൽനിന്നുള്ള ശാശ്വതാവകാശമായി കൊടുത്തിരിക്കുന്നു.
35
ഇതു അഹരോനെയും പുത്രന്മാരെയും യഹോവെക്കു പുരോഹിതശുശ്രൂഷ ചെയ്‌വാൻ പ്രതിഷ്ഠിച്ച നാൾമുതൽ യഹോവയുടെ ദഹനയാഗങ്ങളിൽനിന്നു അഹരോന്നുള്ള ഓഹരിയും അവന്റെ പുത്രന്മാൎക്കുള്ള ഓഹരിയും ആകുന്നു.
36
യിസ്രായേൽമക്കൾ അതു അവൎക്കു കൊടുക്കേണമെന്നു താൻ അവരെ അഭിഷേകം ചെയ്തനാളിൽ യഹോവ കല്പിച്ചു; അതു അവൎക്കു തലമുറതലമുറയായി ശാശ്വതാവകാശം ആകുന്നു.
Settings

Reading Style

Typeface

Font Size 19px

Options