Skip to content
ലേവ്യപുസ്തകം 25:39-55

ലേവ്യപുസ്തകം 25:39-55

39
നിന്റെ സഹോദരൻ ദരിദ്രനായ്തീൎന്നു തന്നെത്താൻ നിനക്കു വിറ്റാൽ അവനെകൊണ്ടു അടിമവേല ചെയ്യിക്കരുതു.
40
കൂലിക്കാരൻ എന്നപോലെയും വന്നുപാൎക്കുന്നവൻ എന്നപോലെയും അവൻ നിന്റെ അടുക്കൽ ഇരുന്നു യോബേൽസംവത്സരംവരെ നിന്നെ സേവിക്കേണം.
41
പിന്നെ അവൻ തന്റെ മക്കളുമായി നിന്നെ വിട്ടു തന്റെ കുടുംബത്തിലേക്കു മടങ്ങിപ്പോകേണം; തന്റെ പിതാക്കന്മാരുടെ അവകാശത്തിലേക്കു അവൻ മടങ്ങിപ്പോകേണം.
42
അവർ മിസ്രയീംദേശത്തുനിന്നു ഞാൻ കൊണ്ടുവന്ന എന്റെ ദാസന്മാർ ആകകൊണ്ടു അവരെ അടിമകളായി വിൽക്കരുതു.
43
അവനോടു കാഠിന്യം പ്രവൎത്തിക്കരുതു; നിന്റെ ദൈവത്തെ ഭയപ്പെടേണം.
44
നിന്റെ അടിയാരും അടിയാട്ടികളും നിങ്ങൾക്കു ചുറ്റുമുള്ള ജാതികളിൽനിന്നു ആയിരിക്കേണം; അവരിൽനിന്നു അടിയാരെയും അടിയാട്ടികളെയും കൊള്ളേണം.
45
അവ്വണ്ണം നിങ്ങളുടെ ഇടയിൽ വന്നു പാൎക്കുന്ന അന്യജാതിക്കാരുടെ മക്കളിൽനിന്നും അവർ നിങ്ങളുടെ ദേശത്തു ജനിപ്പിച്ചവരും നിങ്ങളോടുകൂടെ ഇരിക്കുന്നവരുമായ അവരുടെ കുടുംബങ്ങളില് നിന്നും നിങ്ങൾ വാങ്ങേണം; അവർ നിങ്ങൾക്കു അവകാശമായിരിക്കേണം;
46
നിങ്ങളുടെ ശേഷം നിങ്ങളുടെ മക്കൾക്കും അവകാശമായിരിക്കേണ്ടതിന്നു നിങ്ങൾ അവരെ അവകാശമാക്കിക്കൊള്ളേണം; അവർ എന്നും നിങ്ങൾക്കു അടിമകളായിരിക്കേണം; യിസ്രായേൽമക്കളായ നിങ്ങളുടെ സഹോദരന്മാരോടോ നിങ്ങൾ കാഠിന്യം പ്രവൎത്തിക്കരുതു.
47
നിന്നോടുകൂടെയുള്ള പരദേശിയോ അന്യനോ സമ്പന്നനാകയും അവന്റെ അടുക്കലുള്ള നിന്റെ സഹോദരൻ ദരിദ്രനായ്തീൎന്നു തന്നെത്താൻ അന്യന്നോ പരദേശിക്കോ അന്യന്റെ സന്തതിക്കോ വിൽക്കയും ചെയ്താൽ
48
അവൻ തന്നെത്താൻ വിറ്റശേഷം അവനെ വീണ്ടെടുക്കാം; അവന്റെ സഹോദരന്മാരിൽ ഒരുത്തന്നു അവനെ വീണ്ടെടുക്കാം.
49
അവന്റെ പിതൃവ്യന്നോ പിതൃവ്യന്റെ പുത്രന്നോ അവനെ വീണ്ടെടുക്കാം; അല്ലെങ്കിൽ അവന്റെ കുടുംബത്തിൽ അവന്റെ അടുത്ത ചാൎച്ചക്കാരിൽ ഒരുത്തന്നു അവനെ വീണ്ടെടുക്കാം; അവന്നു പ്രാപ്തിയുണ്ടെങ്കിൽ തന്നെത്താൻ വീണ്ടെടുക്കാം.
50
അവൻ തന്നെ വിറ്റ സംവത്സരംമുതൽ യോബേൽസംവത്സരംവരെയുള്ള കാലക്കണക്കു തന്നെ വാങ്ങിയവനുമായി കൂട്ടിനോക്കേണം; അവന്റെ വില സംവത്സരസംഖ്യക്കു ഒത്തവണ്ണം ആയിരിക്കേണം; അവൻ ഒരു കൂലിക്കാരന്റെ കാലത്തിന്നു ഒത്തവണ്ണം അവന്റെ അടുക്കൽ പാൎക്കേണം.
51
സംവത്സരം ഏറെയുണ്ടെങ്കിൽ അതിന്നു തക്കവണ്ണം അവൻ തന്റെ വീണ്ടെടുപ്പുവില തനിക്കു കിട്ടിയ പണത്തിൽനിന്നു മടക്കിക്കൊടുക്കേണം.
52
യോബേൽസംവത്സരംവരെ ശേഷിക്കുന്ന സംവത്സരം കുറെ മാത്രം എങ്കിൽ അവനുമായി കണക്കുകൂട്ടി സംവത്സരങ്ങൾക്കു ഒത്തവണ്ണം തന്റെ വീണ്ടെടുപ്പുവില മടക്കിക്കൊടുക്കേണം.
53
അവൻ ആണ്ടോടാണ്ടു കൂലിക്കാരൻ എന്നപോലെ അവന്റെ അടുക്കൽ ഇരിക്കേണം; നീ കാൺകെ അവൻ അവനോടു കാഠിന്യം പ്രവൎത്തിക്കരുതു.
54
ഇങ്ങനെ അവൻ വീണ്ടെടുക്കപ്പെടാതെയിരുന്നാൽ അവനും അവനോടുകൂടെ അവന്റെ മക്കളും യോബേൽ സംവത്സരത്തിൽ പുറപ്പെട്ടുപോകേണം.
55
യിസ്രായേൽമക്കൾ എനിക്കു ദാസന്മാർ ആകുന്നു; അവർ മിസ്രയീംദേശത്തുനിന്നു ഞാൻ കൊണ്ടുവന്ന എന്റെ ദാസന്മാർ; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
Settings

Reading Style

Typeface

Font Size 19px

Options