യോശുവ 11:15-23
15
യഹോവ തന്റെ ദാസനായ മോശെയോടു കല്പിച്ചതുപോലെ മോശെ യോശുവയോടു കല്പിച്ചു; യോശുവ അങ്ങനെ തന്നേ ചെയ്തു; യഹോവ മോശെയോടു കല്പിച്ചതിൽ ഒന്നും അവൻ ചെയ്യാതെ വിട്ടില്ല.
16
ഇങ്ങനെ മലനാടും തെക്കേദേശമൊക്കെയും ഗോശേൻദേശം ഒക്കെയും താഴ്‌വീതിയും അരാബയും യിസ്രായേൽമലനാടും അതിന്റെ താഴ്‌വീതിയും സേയീരിലേക്കുള്ള കയറ്റത്തിലെ മൊട്ടക്കുന്നു തുടങ്ങി ഹെൎമ്മോൻ പൎവ്വതത്തിന്റെ അടിവാരത്തുള്ള ലെബാനോൻതാഴ്‌വരയിലെ ബാൽ-ഗാദ് വരെയുള്ള ദേശമൊക്കെയും യോശുവ പിടിച്ചു.
17
അവിടങ്ങളിലെ സകലരാജാക്കന്മാരെയും അവൻ പിടിച്ചു വെട്ടിക്കൊന്നു.
18
ആ രാജാക്കന്മാരോടു ഒക്കെയും യോശുവ ഏറിയ കാലം യുദ്ധംചെയ്തിരുന്നു.
19
ഗിബയോൻ നിവാസികളായ ഹിവ്യർ ഒഴികെ ഒരു പട്ടണക്കാരും യിസ്രായേൽമക്കളോടു സഖ്യതചെയ്തില്ല; ശേഷമൊക്കെയും അവർ യുദ്ധത്തിൽ പിടിച്ചടക്കി.
20
യഹോവ മോശെയോടു കല്പിച്ചതുപോലെ അവരെ നിൎമ്മൂലമാക്കുകയും കരുണകൂടാതെ നശിപ്പിക്കയും ചെയ്‌വാൻതക്കവണ്ണം അവർ നെഞ്ചുറപ്പിച്ചു യിസ്രായേലിനോടു യുദ്ധത്തിന്നു പുറപ്പെടേണ്ടതിന്നു യഹോവ സംഗതിവരുത്തിയിരുന്നു.
21
അക്കാലത്തു യോശുവ ചെന്നു മലനാടായ ഹെബ്രോൻ, ദെബീർ, അനാബ്, യെഹൂദാമലനാടു, യിസ്രായേല്യമലനാടു എന്നീ ഇടങ്ങളിൽനിന്നൊക്കെയും അനാക്യരെ സംഹരിച്ചു; അവരുടെ പട്ടണങ്ങളോടുകൂടെ യോശുവ അവരെ നിൎമ്മൂലമാക്കി.
22
ഗസ്സയിലും ഗത്തിലും അസ്തോദിലും മാത്രമല്ലാതെ യിസ്രായേൽമക്കളുടെ ദേശത്തെങ്ങും ഒരു അനാക്യനും ശേഷിച്ചിരുന്നില്ല.
23
യഹോവ മോശെയോടു കല്പിച്ചതുപോലെ ഒക്കെയും യോശുവ ദേശം മുഴുവനും പിടിച്ചു; യോശുവ അതിനെ യിസ്രായേലിന്നു ഗോത്രവിഭാഗപ്രകാരം ഭാഗിച്ചു കൊടുത്തു; ഇങ്ങനെ യുദ്ധം തീൎന്നു ദേശത്തിന്നു സ്വസ്ഥത വന്നു.
Settings