2 രാജാക്കന്മാര്‍ 9:24-37
24
യേഹൂ വില്ലുകുലെച്ചു യോരാമിനെ ഭുജങ്ങളുടെ നടുവെ എയ്തു; അമ്പു അവന്റെ ഹൃദയം തുളഞ്ഞു മറുപുറം കടന്നു; അവൻ രഥത്തിൽ ചുരുണ്ടുവീണു.
25
യേഹൂ തന്റെ പടനായകനായ ബിദ്കാരോടു പറഞ്ഞതു: അവനെ എടുത്തു യിസ്രെയേല്യനായ നാബോത്തിന്റെ നിലത്തിൽ എറിഞ്ഞുകളക; ഞാനും നീയും ഒരുമിച്ചു അവന്റെ അപ്പനായ ആഹാബിന്റെ പിന്നാലെ കുതിരയേറി പോകുമ്പോൾ:
26
നാബോത്തിന്റെ രക്തവും അവന്റെ മക്കളുടെ രക്തവും ഇന്നലെ ഞാൻ കണ്ടിരിക്കുന്നു സത്യം എന്നു യഹോവ അരുളിച്ചെയ്യുന്നു; ഈ നിലത്തുവെച്ചു ഞാൻ നിനക്കു പകരം വീട്ടുമെന്നും യഹോവ അരുളിച്ചെയ്യുന്നു എന്നിങ്ങനെ യഹോവയുടെ ഈ അരുളപ്പാടു അവന്നു വിരോധമായി ഉണ്ടായെന്നു ഓൎത്തുകൊൾക; അവനെ എടുത്തു യഹോവയുടെ വചനപ്രകാരം തന്നേ ഈ നിലത്തിൽ എറിഞ്ഞുകളക.
27
യെഹൂദാരാജാവായ അഹസ്യാവു ഇതു കണ്ടിട്ടു ഉദ്യാനഗൃഹത്തിന്റെ വഴിയായി ഓടിപ്പോയി. യേഹൂ അവനെ പിന്തുടൎന്നു: അവനെയും രഥത്തിൽ വെട്ടിക്കളവിൻ എന്നു കല്പിച്ചു. അവർ യിബ്ളെയാമിന്നു സമീപത്തുള്ള ഗൂർകയറ്റത്തിങ്കൽവെച്ചു അവനെ വെട്ടി; അവൻ മെഗിദ്ദോവിലേക്കു ഓടിച്ചെന്നു അവിടെവെച്ചു മരിച്ചുപോയി.
28
അവന്റെ ഭൃത്യന്മാർ അവനെ രഥത്തിൽവെച്ചു യെരൂശലേമിലേക്കു കൊണ്ടുപോയി ദാവീദിന്റെ നഗരത്തിൽ അവന്റെ പിതാക്കന്മാരോടുകൂടെ അവന്റെ കല്ലറയിൽ അവനെ അടക്കംചെയ്തു.
29
ആഹാബിന്റെ മകനായ യോരാമിന്റെ പതിനൊന്നാം ആണ്ടിൽ ആയിരുന്നു അഹസ്യാവു യെഹൂദയിൽ രാജാവായതു.
30
യേഹൂ യിസ്രായേലിൽ വന്നതു ഈസേബെൽ കേട്ടിട്ടു തന്റെ കണ്ണിൽ മഷിയെഴുതി തല ചീകി മിനുക്കിക്കൊണ്ടു കിളിവാതില്ക്കൽകൂടി നോക്കി.
31
യേഹൂ പടിവാതിൽ കടന്നപ്പോൾ അവൾ: യജമാനനെ കൊന്നവനായ സിമ്രിക്കു സമാധാനമോ എന്നു ചോദിച്ചു.
32
അവൻ തന്റെ മുഖം കിളിവാതില്ക്കലേക്കു ഉയൎത്തി: ആരുള്ളു എന്റെ പക്ഷത്തു? ആരുള്ളു എന്നു ചോദിച്ചു. എന്നാറെ രണ്ടുമൂന്നു ഷണ്ഡന്മാർ പുറത്തേക്കു നോക്കി.
33
അവളെ താഴെ തള്ളിയിടുവിൻ എന്നു അവൻ കല്പിച്ചു. ഉടനെ അവർ അവളെ താഴെ തള്ളിയിട്ടു; അവളുടെ രക്തം ചുവരിന്മേലും കുതിരകളിന്മേലും തെറിച്ചു; അവൻ അവളെ ചവിട്ടിക്കളഞ്ഞു.
34
അവൻ ചെന്നു ഭക്ഷിച്ചു പാനംചെയ്തശേഷം: ആ ശപിക്കപ്പെട്ടവളെ ചെന്നു നോക്കി അടക്കം ചെയ്‌വിൻ; അവൾ രാജകുമാരിയല്ലോ എന്നു പറഞ്ഞു.
35
അവർ അവളെ അടക്കം ചെയ്‌വാൻ ചെന്നാറെ അവളുടെ തലമണ്ടയും കാലുകളും കൈപ്പത്തികളും അല്ലാതെ മറ്റൊന്നും കണ്ടില്ല.
36
അവർ മടങ്ങിവന്നു അവനോടു അതു അറിയിച്ചു. അപ്പോൾ അവൻ: യിസ്രെയേൽപ്രദേശത്തുവെച്ചു നായ്ക്കൾ ഈസേബെലിന്റെ മാംസം തിന്നുകളയും;
37
അതു ഈസേബെൽ എന്നു പറവാൻ കഴിയാതവണ്ണം ഈസേബെലിന്റെ പിണം യിസ്രെയേൽപ്രദേശത്തു വയലിലെ ചാണകംപോലെ ആകും എന്നിങ്ങനെ യഹോവ തിശ്ബ്യനായ എലീയാവു എന്ന തന്റെ ദാസൻമുഖാന്തരം അരുളിച്ചെയ്ത വചനം തന്നേ ഇതു എന്നു പറഞ്ഞു.
Settings