Skip to content
2 രാജാക്കന്മാര്‍ 10:1-17

2 രാജാക്കന്മാര്‍ 10:1-17

1
ആഹാബിന്നു ശമൎയ്യയിൽ എഴുപതു പുത്രന്മാർ ഉണ്ടായിരുന്നു. യേഹൂ യിസ്രായേൽപ്രഭുക്കന്മാൎക്കും മൂപ്പന്മാൎക്കും ആഹാബിന്റെ പുത്രപാലകന്മാൎക്കും ശമൎയ്യയിലേക്കു എഴുത്തുകളെ എഴുതി അയച്ചതു എന്തെന്നാൽ:
2
നിങ്ങളുടെ യജമാനന്റെ പുത്രന്മാരും രഥങ്ങളും കുതിരകളും ഉറപ്പുള്ള പട്ടണവും ആയുധങ്ങളും നിങ്ങളുടെ കൈവശം ഉണ്ടല്ലോ.
3
ആകയാൽ ഈ എഴുത്തു നിങ്ങളുടെ അടുക്കൽ എത്തിയ ഉടനെ നിങ്ങളുടെ യജമാനന്റെ പുത്രന്മാരിൽ ഉത്തമനും യോഗ്യനുമായവനെ നോക്കിയെടുത്തു അവന്റെ അപ്പന്റെ സിംഹാസനത്തിൽ ഇരുത്തി നിങ്ങളുടെ യജമാനന്റെ ഗൃഹത്തിന്നുവേണ്ടി യുദ്ധം ചെയ്‌വിൻ.
4
അവരോ ഏറ്റവും ഭയപ്പെട്ടു: രണ്ടു രാജാക്കന്മാൎക്കും അവനോടു എതിൎത്തുനില്പാൻ കഴിഞ്ഞില്ലല്ലോ; പിന്നെ നാം എങ്ങനെ നില്ക്കും എന്നു പറഞ്ഞു.
5
ആകയാൽ രാജധാനിവിചാരകനും നഗരാധിപതിയും മൂപ്പന്മാരും പുത്രപാലകന്മാരും യേഹൂവിന്റെ അടുക്കൽ ആളയച്ചു: ഞങ്ങൾ നിന്റെ ദാസന്മാർ; ഞങ്ങളോടു കല്പിക്കുന്നതൊക്കെയും ഞങ്ങൾ ചെയ്യാം; ഞങ്ങൾ ഒരുത്തനെയും രാജാവാക്കുന്നില്ല; നിന്റെ ഇഷ്ടംപോലെ ചെയ്തുകൊൾക എന്നു പറയിച്ചു. അവൻ രണ്ടാമതും എഴുത്തു എഴുതിയതു: നിങ്ങൾ എന്റെ പക്ഷം ചേന്നു എന്റെ കല്പന കേൾക്കുമെങ്കിൽ നിങ്ങളുടെ യജമാനന്റെ പുത്രന്മാരുടെ തല നാളെ ഈ നേരത്തു യിസ്രെയേലിൽ എന്റെ അടുക്കൽ കൊണ്ടുവരുവിൻ.
6
എന്നാൽ രാജകുമാരന്മാർ എഴുപതു പേരും തങ്ങളെ വളൎത്തുന്ന നഗരപ്രധാനികളോടുകൂടെ ആയിരുന്നു.
7
ഈ എഴുത്തു അവരുടെ അടുക്കൽ എത്തിയപ്പോൾ അവർ രാജകുമാരന്മാരെ എഴുപതുപേരെയും പിടിച്ചു കൊന്നു അവരുടെ തല കൊട്ടയിൽ ആക്കി യിസ്രെയേലിൽ അവന്റെ അടുക്കൽ കൊടുത്തയച്ചു.
8
ഒരു ദൂതൻ വന്നു അവനോടു: അവർ രാജകുമാരന്മാരുടെ തലകൊണ്ടുവന്നിരിക്കുന്നു എന്നു അറിയിച്ചു. അവയെ പടിപ്പുരവാതില്ക്കൽ രണ്ടു കൂമ്പാരമായി കൂട്ടി രാവിലെവരെ വെച്ചേക്കുവിൻ എന്നു അവൻ കല്പിച്ചു.
9
പിറ്റെന്നാൾ രാവിലെ അവൻ പുറത്തു ചെന്നുനിന്നു സൎവ്വജനത്തോടും പറഞ്ഞതെന്തെന്നാൽ: നിങ്ങൾ നീതിമാന്മാർ; ഞാനോ എന്റെ യജമാനന്നു വിരോധമായി കൂട്ടുകെട്ടുണ്ടാക്കി അവനെ കൊന്നുകളഞ്ഞു; എന്നാൽ ഇവരെ ഒക്കെയും കൊന്നതു ആർ?
10
ആകയാൽ യഹോവ ആഹാബ് ഗൃഹത്തെക്കുറിച്ചു അരുളിച്ചെയ്ത യഹോവയുടെ വചനങ്ങളിൽ ഒന്നും നിഷ്ഫലമാകയില്ല എന്നു അറിഞ്ഞുകൊൾവിൻ; യഹോവ തന്റെ ദാസനായ ഏലീയാവുമുഖാന്തരം അരുളിച്ചെയ്തതു നിവൎത്തിച്ചിരിക്കുന്നുവല്ലോ.
11
അങ്ങനെ യേഹൂ യിസ്രെയേലിൽ ആഹാബ് ഗൃഹത്തിൽ ശേഷിച്ചവരെ ഒക്കെയും അവന്റെ സകലമഹത്തുക്കളെയും ബന്ധുക്കളെയും പുരോഹിതന്മാരെയും ആരും ശേഷിക്കാതവണ്ണം സംഹരിച്ചുകളഞ്ഞു.
12
പിന്നെ അവൻ പുറപ്പെട്ടു ശമൎയ്യയിൽ ചെന്നു വഴിയിൽ ഇടയന്മാർ രോമം കത്രിക്കുന്ന വീട്ടിന്നരികെ എത്തിയപ്പോൾ യോഹൂ
13
യെഹൂദാരാജാവായ അഹസ്യാവിന്റെ സഹോദരന്മാരെ കണ്ടിട്ടു: നിങ്ങൾ ആർ എന്നു ചോദിച്ചു. ഞങ്ങൾ അഹസ്യാവിന്റെ സഹോദരന്മാർ; രാജാവിന്റെ മക്കളെയും രാജ്ഞിയുടെ മക്കളെയും അഭിവന്ദനം ചെയ്‌വാൻ പോകയാകുന്നു എന്നു അവർ പറഞ്ഞു.
14
അപ്പോൾ അവൻ: അവരെ ജീവനോടെ പിടിപ്പിൻ എന്നു കല്പിച്ചു; അവർ അവരെ ജീവനോടെ പിടിച്ചു; അവരെ നാല്പത്തിരണ്ടുപേരെയും രോമം കത്രിക്കുന്ന വീട്ടിന്റെ കളത്തിങ്കൽവെച്ചു കൊന്നു; അവരിൽ ഒരുത്തനെയും ശേഷിപ്പിച്ചില്ല.
15
അവൻ അവിടെനിന്നു പുറപ്പെട്ടപ്പോൾ തന്നെ എതിരേല്പാൻ വരുന്ന രേഖാബിന്റെ മകനായ യോനാദാബിനെ കണ്ടു വന്ദനം ചെയ്തു അവനോടു: എന്റെ ഹൃദയം നിന്റെ ഹൃദയത്തോടു ചേൎന്നിരിക്കുന്നതുപോലെ നിന്റെ ഹൃദയം പരമാൎത്ഥമായിരിക്കുന്നുവോ എന്നു ചോദിച്ചു. അതിന്നു യോനാദാബ് അതെ എന്നു പറഞ്ഞു. അങ്ങനെ എങ്കിൽ കൈ തരിക. അവൻ കൈ കൊടുത്തു; അവൻ അവനെ തന്റെ രഥത്തിൽ കയറ്റി.
16
നീ എന്നോടുകൂടെ വന്നു യഹോവയെക്കുറിച്ചു എനിക്കുള്ള ശുഷ്കാന്തി കാൺക എന്നു അവൻ പറഞ്ഞു; അങ്ങനെ അവനെ രഥത്തിൽ കയറ്റി അവർ ഓടിച്ചുപോയി.
17
ശമൎയ്യയിൽ എത്തിയപ്പോൾ അവൻ ശമൎയ്യയിൽ ആഹാബിന്നു ശേഷിച്ചവരെ ഒക്കെയും യഹോവ ഏലീയാവോടു അരുളിച്ചെയ്ത വചനപ്രകാരം ഒട്ടൊഴിയാതെ സംഹരിച്ചുകളഞ്ഞു.
Settings

Reading Style

Typeface

Font Size 19px

Options