സംഖ്യാപുസ്തകം 35:9-28
9
യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
10
നീ യിസ്രായേൽമക്കളോടു പറയേണ്ടതെന്തെന്നാൽ: നിങ്ങൾ യോൎദ്ദാൻ കടന്നു കനാൻദേശത്തു എത്തിയശേഷം
11
ചില പട്ടണങ്ങൾ സങ്കേതനഗരങ്ങളായി വേറുതിരിക്കേണം; അബദ്ധവശാൽ ഒരുത്തനെ കൊന്നുപോയവൻ അവിടേക്കു ഓടിപ്പോകേണം.
12
കൊലചെയ്തവൻ സഭയുടെ മുമ്പാകെ വിസ്താരത്തിന്നു നില്ക്കുംവരെ അവൻ പ്രതികാരകന്റെ കയ്യാൽ മരിക്കാതിരിക്കേണ്ടതിന്നു അവ സങ്കേതനഗരങ്ങൾ ആയിരിക്കേണം.
13
നിങ്ങൾ കൊടുക്കുന്ന പട്ടണങ്ങളിൽ ആറെണ്ണം സങ്കേതനഗരം ആയിരിക്കേണം.
14
യോൎദ്ദാന്നക്കരെ മൂന്നു പട്ടണവും കനാൻദേശത്തു മൂന്നു പട്ടണവും കൊടുക്കേണം; അവ സങ്കേതനഗരങ്ങൾ ആയിരിക്കേണം.
15
അബദ്ധവശാൽ ഒരുത്തനെ കൊല്ലുന്നവൻ ഏവനും അവിടേക്കു ഓടിപ്പോകേണ്ടതിന്നു ഈ ആറുപട്ടണം യിസ്രായേൽമക്കൾക്കും പരദേശിക്കും വന്നുപാൎക്കുന്നവന്നും സങ്കേതം ആയിരിക്കേണം.
16
എന്നാൽ ആരെങ്കിലും ഇരുമ്പായുധംകൊണ്ടു ഒരുത്തനെ അടിച്ചിട്ടു അവൻ മരിച്ചുപോയാൽ അവൻ കുലപാതകൻ; കുലപാതകൻ മരണശിക്ഷ അനുഭവിക്കേണം.
17
മരിപ്പാൻ തക്കവണ്ണം ആരെങ്കിലും ഒരുത്തനെ കല്ലെറിഞ്ഞിട്ടു അവൻ മരിച്ചുപോയാൽ അവൻ കുലപാതകൻ; കുലപാതകൻ മരണ ശിക്ഷ അനുഭവിക്കേണം.
18
അല്ലെങ്കിൽ മരിപ്പാൻ തക്കവണ്ണം ആരെങ്കിലും കയ്യിലിരുന്ന മരയായുധംകൊണ്ടു ഒരുത്തനെ അടിച്ചിട്ടു അവൻ മരിച്ചുപോയാൽ അവൻ കുലപാതകൻ; കുലപാതകൻ മരണശിക്ഷ അനുഭവിക്കേണം.
19
രക്തപ്രതികാരകൻ തന്നേ കുലപാതകനെ കൊല്ലേണം; അവനെ കണ്ടുകൂടുമ്പോൾ അവനെ കൊല്ലേണം.
20
ആരെങ്കിലും ദ്വേഷംനിമിത്തം ഒരുത്തനെ കുത്തുകയോ കരുതിക്കൂട്ടി അവന്റെമേൽ വല്ലതും എറികയോ ചെയ്തിട്ടു അവൻ മരിച്ചുപോയാൽ,
21
അല്ലെങ്കിൽ ശത്രുതയാൽ കൈകൊണ്ടു അവനെ അടിച്ചിട്ടു അവൻ മരിച്ചുപോയാൽ അവനെ കൊന്നവൻ മരണശിക്ഷ അനുഭവിക്കേണം. അവൻ കുലപാതകൻ; രക്തപ്രതികാരകൻ കുലപാതകനെ കണ്ടുകൂടുമ്പോൾ കൊന്നുകളയേണം.
22
എന്നാൽ ആരെങ്കിലും ശത്രുതകൂടാതെ പെട്ടെന്നു ഒരുത്തനെ കുത്തുകയോ കരുതാതെ വല്ലതും അവന്റെമേൽ എറിഞ്ഞുപോകയോ,
23
അവന്നു ശത്രുവായിരിക്കാതെയും അവന്നു ദോഷം വിചാരിക്കാതെയും അവൻ മരിപ്പാൻ തക്കവണ്ണം അവനെ കാണാതെ കല്ലു എറികയോ ചെയ്തിട്ടു അവൻ മരിച്ചു പോയാൽ
24
കൊലചെയ്തവന്നും രക്തപ്രതികാരകന്നും മദ്ധ്യേ ഈ ന്യായങ്ങളെ അനുസരിച്ചു സഭ വിധിക്കേണം.
25
കൊലചെയ്തവനെ സഭ രക്തപ്രതികാരകന്റെ കയ്യിൽനിന്നു രക്ഷിക്കേണം; അവൻ ഓടിപ്പോയിരുന്ന സങ്കേതനഗരത്തിലേക്കു അവനെ മടക്കി അയക്കേണം; വിശുദ്ധതൈലത്താൽ അഭിഷിക്തനായ മഹാപുരോഹിതന്റെ മരണംവരെ അവൻ അവിടെ പാൎക്കേണം.
26
എന്നാൽ കൊലചെയ്തവൻ ഓടിപ്പോയിരുന്ന സങ്കേതനഗരത്തിന്റെ അതിർ വിട്ടു പുറത്തു വരികയും
27
അവനെ അവന്റെ സങ്കേതനഗരത്തിന്റെ അതിരിന്നു പുറത്തുവെച്ചു കണ്ടു രക്തപ്രതികാരകൻ കൊലചെയ്തവനെ കൊല്ലുകയും ചെയ്താൽ അവന്നു രക്തപാതകം ഇല്ല.
28
അവൻ മഹാപുരോഹിതന്റെ മരണംവരെ തന്റെ സങ്കേതനഗരത്തിൽ പാൎക്കേണ്ടിയിരുന്നു; എന്നാൽ കൊലചെയ്തവന്നു മഹാപുരോഹിതന്റെ മരണശേഷം തന്റെ അവകാശഭൂമിയിലേക്കു മടങ്ങിപ്പോകാം.
Settings