Skip to content
യിരെമ്യാവ് 50:39-46

യിരെമ്യാവ് 50:39-46

39
ആകയാൽ അവിടെ മരുമൃഗങ്ങൾ കുറുനരികളോടുകൂടെ പാൎക്കും; ഒട്ടകപ്പക്ഷിയും അവിടെ വസിക്കും; ഇനി അതിൽ ഒരു നാളും കുടിപാൎപ്പുണ്ടാകയില്ല; തലമുറതലമുറയായി അതു നിവാസികൾ ഇല്ലാതെ കിടക്കും.
40
ദൈവം സൊദോമും ഗൊമോരയും അവയുടെ അയൽ പട്ടണങ്ങളും നശിപ്പിച്ചുകളഞ്ഞശേഷം എന്നപോലെ അവിടെയും ആരും പാൎക്കയില്ല; ഒരു മനുഷ്യനും അവിടെ വസിക്കയില്ല എന്നു യഹോവയുടെ അരുളപ്പാടു.
41
വടക്കുനിന്നു ഒരു ജാതി വരുന്നു; ഭൂമിയുടെ അറ്റങ്ങളിൽനിന്നു ഒരു മഹാജാതിയും അനേകം രാജാക്കന്മാരും ഇളകിവരുന്നു.
42
അവർ വില്ലും കുന്തവും എടുത്തിരിക്കുന്നു; അവർ ക്രൂരന്മാർ, കരുണയില്ലാത്തവർ തന്നേ; അവരുടെ ആരവം കടൽപോലെ ഇരെക്കുന്നു; ബാബേൽപുത്രീ, അവർ യുദ്ധസന്നദ്ധരായി ഓരോരുത്തനും കുതിരപ്പുറത്തു കയറി നിന്റെ നേരെ അണിനിരന്നു നില്ക്കുന്നു.
43
ബാബേൽരാജാവു അവരുടെ വൎത്തമാനം കേട്ടിട്ടു അവന്റെ ധൈൎയ്യം ക്ഷയിച്ചുപോയി; നോവുകിട്ടിയ സ്ത്രീയെപ്പോലെ അവനെ അതിവ്യസനവും വേദനയും പിടിച്ചു.
44
യോൎദ്ദാന്റെ വൻകാട്ടിൽനിന്നു ഒരു സിംഹം എന്നപോലെ അവൻ, എപ്പോഴും പച്ചയായിരിക്കുന്ന മേച്ചൽ പുറങ്ങളിലേക്കു കയറിവരുന്നു; ഞാൻ അവരെ പെട്ടെന്നു അതിൽനിന്നു ഓടിച്ചുകളയും; ഞാൻ തിരഞ്ഞെടുക്കുന്ന ഒരാളെ അതിന്നു നിയമിക്കും; എനിക്കു സമനായവൻ ആർ? എനിക്കു നേരം കുറിക്കുന്നവൻ ആർ? എന്റെ മുമ്പാകെ നില്ക്കാകുന്ന ഇടയൻ ആർ?
45
അതുകൊണ്ടു യഹോവ ബാബേലിനെക്കുറിച്ചു ആലോചിച്ച ആലേചനയും കല്ദയരുടെ ദേശത്തെക്കുറിച്ചു നിരൂപിച്ച നിരൂപണങ്ങളും കേൾപ്പിൻ! ആട്ടിൻ കൂട്ടത്തിൽ ചെറിയവരെ അവർ ഇഴെച്ചുകൊണ്ടുപോകും; അവൻ അവരുടെ മേച്ചൽപുറങ്ങളെ അവരോടുകൂടെ ശൂന്യമാക്കിക്കളയും.
46
ബാബേൽ പിടിക്കപ്പെട്ടു എന്ന ഘോഷംകൊണ്ടു ഭൂമി നടുങ്ങുന്നു; അതിന്റെ നിലവിളി ജാതികളുടെ ഇടയിൽ കേൾക്കുന്നു.
Settings

Reading Style

Typeface

Font Size 19px

Options