Skip to content
യിരെമ്യാവ് 39:1-14

യിരെമ്യാവ് 39:1-14

1
യെഹൂദാരാജാവായ സിദെക്കീയാവിന്റെ ഒമ്പതാം ആണ്ടിൽ പത്താം മാസത്തിൽ ബാബേൽരാജാവായ നെബൂഖദ്നേസരും അവന്റെ സകലസൈന്യവും യെരൂശലേമിന്റെ നേരെ വന്നു അതിനെ നിരോധിച്ചു.
2
സിദെക്കീയാവിന്റെ പതിനൊന്നാം ആണ്ടിൽ നാലാം മാസം ഒമ്പതാം തിയ്യതി നഗരത്തിന്റെ മതിൽ ഒരിടം ഇടിച്ചുതുറന്നു.
3
ബാബേൽരാജാവിന്റെ സകലപ്രഭുക്കന്മാരുമായ നേർഗ്ഗൽ-ശരേസരും സംഗർ-നെബോവും സർ-സെഖീമും രബ്-സാരീസും നേർഗ്ഗൽ-ശരേസരും രബ്-മാഗും ബാബേൽരാജാവിന്റെ ശേഷം പ്രഭുക്കന്മാരൊക്കെയും അകത്തു കടന്നു നടുവിലത്തെ വാതില്ക്കൽ ഇരുന്നു.
4
യെഹൂദാരാജാവായ സിദെക്കീയാവും എല്ലാ പടയാളികളും അവരെ കണ്ടപ്പോൾ ഓടിപ്പോയി; അവർ രാത്രിയിൽ രാജാവിന്റെ തോട്ടം വഴിയായി രണ്ടു മതിലുകൾക്കും നടുവിലുള്ള വാതില്ക്കൽകൂടി നഗരത്തിൽനിന്നു പുറപ്പെട്ടു അരാബവഴിക്കു പോയി.
5
കല്ദയരുടെ സൈന്യം അവരെ പിന്തുടൎന്നു, യെരീഹോ സമഭൂമിയിൽവെച്ചു സിദെക്കീയാവോടൊപ്പം എത്തി അവനെ പിടിച്ചു, ഹമാത്ത് ദേശത്തിലെ രിബ്ളയിൽ ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ അടുക്കൽ കൊണ്ടുചെന്നു; അവൻ അവന്നു വിധി കല്പിച്ചു.
6
ബാബേൽരാജാവു രിബ്ളയിൽവെച്ചു സിദെക്കീയാവിന്റെ പുത്രന്മാരെ അവൻ കാൺകെ കൊന്നു; യെഹൂദാകുലീനന്മാരെ ഒക്കെയും ബാബേൽരാജാവു കൊന്നുകളഞ്ഞു.
7
അവൻ സിദെക്കീയാവിന്റെ കണ്ണു പൊട്ടിച്ചു, അവനെ ബാബേലിലേക്കു കൊണ്ടുപോകേണ്ടതിന്നു ചങ്ങലയിട്ടു ബന്ധിച്ചു.
8
കല്ദയർ രാജഗൃഹത്തെയും ജനത്തിന്റെ വീടുകളെയും തീ വെച്ചു ചുട്ടു, യെരൂശലേമിന്റെ മതിലുകളെ ഇടിച്ചുകളഞ്ഞു.
9
നഗരത്തിൽ ശേഷിച്ച ജനത്തെയും തന്റെ പക്ഷം ചേരുവാൻ ഓടിവന്നവരെയും ശേഷിച്ചിരുന്ന ജനശിഷ്ടത്തെയും അകമ്പടിനായകനായ നെബൂസർ-അദാൻ ബാബേലിലേക്കു പിടിച്ചു കൊണ്ടുപോയി.
10
ജനത്തിൽ ഒന്നുമില്ലാത്ത എളിയവരെ അകമ്പടി നായകനായ നെബൂസർ-അദാൻ യെഹൂദാദേശത്തു പാൎപ്പിച്ചു, അവൎക്കു അന്നു മുന്തിരിത്തോട്ടങ്ങളും നിലങ്ങളും കൊടുത്തു.
11
യിരെമ്യാവെക്കുറിച്ചു ബാബേൽരാജാവായ നെബൂഖദ്നേസർ അകമ്പടിനായകനായ നെബൂസർ-അദാനോടു:
12
നീ അവനെ വരുത്തി, അവന്റെമേൽ ദൃഷ്ടിവെച്ചു, അവനോടു ഒരു ദോഷവും ചെയ്യാതെ അവൻ നിന്നോടു ആവശ്യപ്പെടുന്നതൊക്കെയും ചെയ്തുകൊടുക്ക എന്നു കല്പിച്ചിരുന്നു.
13
അങ്ങനെ അകമ്പടിനായകനായ നെബൂസർ-അദാനും നെബൂശസ്ബാനും രബ്-സാരീസും നേർഗ്ഗൽ-ശരേസരും രബ്-മാഗും ബാബേൽരാജാവിന്റെ സകലപ്രഭുക്കന്മാരുംകൂടെ ആളയച്ചു,
14
യിരെമ്യാവെ കാവൽപുരമുറ്റത്തുനിന്നു വരുത്തി അവനെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകേണ്ടതിന്നു ശാഫാന്റെ മകനായ അഹീക്കാമിന്റെ മകനായ ഗെദല്യാവെ ഏല്പിച്ചു; അങ്ങനെ അവൻ ജനത്തിന്റെ ഇടയിൽ പാൎത്തു.
Settings

Reading Style

Typeface

Font Size 19px

Options