യെശയ്യാവ് 3:1-15
1
സൈന്യങ്ങളുടെ യഹോവയായ കൎത്താവു യെരൂശലേമിൽനിന്നും യെഹൂദയിൽനിന്നും ആധാരവും ആശ്രയവും, അപ്പം എന്ന ആധാരമൊക്കെയും വെള്ളം എന്ന ആധാരമൊക്കെയും
2
വീരൻ, യോദ്ധാവു, ന്യായാധിപതി, പ്രവാചകൻ, പ്രശ്നക്കാരൻ, മൂപ്പൻ,
3
അമ്പതുപേൎക്കു അധിപതി, മാന്യൻ, മന്ത്രി, കൌശലപ്പണിക്കാരൻ, മന്ത്രവാദി എന്നിവരെയും നീക്കിക്കളയും.
4
ഞാൻ ബാലന്മാരെ അവൎക്കു പ്രഭുക്കന്മാരാക്കി വെക്കും; ശിശുക്കൾ അവരെ വാഴും.
5
ഒരുത്തൻ മറ്റൊരുവനെയും ഒരാൾ തന്റെ കൂട്ടുകാരനെയും ഇങ്ങനെ ജനം അന്യോന്യം പീഡിപ്പിക്കും; ബാലൻ വൃദ്ധനോടും നീചൻ മാന്യനോടും കയൎക്കും.
6
ഒരുത്തൻ തന്റെ പിതൃഭവനത്തിലെ സഹോദരനെ പിടിച്ചു: നിനക്കു മേലങ്കിയുണ്ടു; നീ ഞങ്ങളുടെ അധിപതി ആയിരിക്ക; ഈ ശൂന്യശിഷ്ടം നിന്റെ കൈവശം ഇരിക്കട്ടെ എന്നു പറയും.
7
അവൻ അന്നു കൈ ഉയൎത്തിക്കൊണ്ടു: വൈദ്യനായിരിപ്പാൻ എനിക്കു മനസ്സില്ല; എന്റെ വീട്ടിൽ ആഹാരവുമില്ല, വസ്ത്രവുമില്ല; എന്നെ ജനത്തിന്നു അധിപതിയാക്കരുതു എന്നു പറയും.
8
യഹോവയുടെ തേജസ്സുള്ള കണ്ണിന്നു വെറുപ്പുതോന്നുവാൻ തക്കവണ്ണം അവരുടെ നാവുകളും പ്രവൃത്തികളും അവന്നു വിരോധമായിരിക്കയാൽ യെരൂശലേം ഇടിഞ്ഞുപോകും; യെഹൂദാ വീണുപോകും.
9
അവരുടെ മുഖഭാവം അവൎക്കു വിരോധമായി സാക്ഷീകരിക്കുന്നു; അവർ സൊദോംപോലെ തങ്ങളുടെ പാപത്തെ പരസ്യമാക്കുന്നു; അതിനെ മറെക്കുന്നതുമില്ല; അവൎക്കു അയ്യോ കഷ്ടം! അവർ തങ്ങൾക്കു തന്നേ ദോഷം വരുത്തുന്നു.
10
നീതിമാനെക്കുറിച്ചു: അവന്നു നന്മവരും എന്നു പറവിൻ; തങ്ങളുടെ പ്രവൃത്തികളുടെ ഫലം അവർ അനുഭവിക്കും.
11
ദുഷ്ടന്നു അയ്യോ കഷ്ടം! അവന്നു ദോഷം വരും; അവന്റെ പ്രവൃത്തികളുടെ ഫലം അവനും അനുഭവിക്കും.
12
എന്റെ ജനമോ, കുട്ടികൾ അവരെ പീഡിപ്പിക്കുന്നു; സ്ത്രീകൾ അവരെ വാഴുന്നു; എന്റെ ജനമേ, നിന്നെ നടത്തുന്നവർ നിന്നെ വഴിതെറ്റിക്കുന്നു; നീ നടക്കേണ്ടുന്ന വഴി അവർ നശിപ്പിക്കുന്നു.
13
യഹോവ വ്യവഹരിപ്പാൻ എഴുന്നേറ്റു വംശങ്ങളെ വിധിപ്പാൻ നില്ക്കുന്നു.
14
യഹോവ തന്റെ ജനത്തിന്റെ മൂപ്പന്മാരോടും പ്രഭുക്കന്മാരോടും ന്യായവിസ്താരത്തിൽ പ്രവേശിക്കും; നിങ്ങൾ മുന്തിരിത്തോട്ടം തിന്നുകളഞ്ഞു; എളിയവരോടു കവൎന്നെടുത്തതു നിങ്ങളുടെ വീടുകളിൽ ഉണ്ടു;
15
എന്റെ ജനത്തെ തകൎത്തുകളവാനും എളിയവരെ ദുഃഖിപ്പിപ്പാനും നിങ്ങൾക്കു എന്തു കാൎയ്യം എന്നു സൈന്യങ്ങളുടെ യഹോവയായ കൎത്താവിന്റെ അരുളപ്പാടു.
Settings