പുറപ്പാട് 29:1-14
1
അവർ എനിക്കു പുരോഹിതശുശ്രൂഷ ചെയ്‌വാൻ അവരെ ശുദ്ധീകരിക്കേണ്ടതിന്നു നീ അവൎക്കു ചെയ്യേണ്ടതു എന്തെന്നാൽ: ഒരു കാളക്കിടാവിനെയും ഊനമില്ലാത്ത രണ്ടു ആട്ടുകൊറ്റനെയും
2
പുളിപ്പില്ലാത്ത അപ്പവും എണ്ണ ചേൎത്ത പുളിപ്പില്ലാത്ത ദോശകളും എണ്ണ പിരട്ടിയ പുളിപ്പില്ലാത്ത വടകളും എടുക്കേണം; കോതമ്പുമാവുകൊണ്ടു അവ ഉണ്ടാക്കേണം.
3
അവ ഒരു കൊട്ടയിൽ വെച്ചു കാളയോടും രണ്ടു ആട്ടുകൊറ്റനോടുംകൂടെ കൊട്ടയിൽ കൊണ്ടുവരേണം.
4
അഹരോനെയും അവന്റെ പുത്രന്മാരെയും സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ വരുത്തി വെള്ളംകൊണ്ടു കഴുകേണം.
5
പിന്നെ വസ്ത്രം എടുത്തു അഹരോനെ ഉള്ളങ്കിയും ഏഫോദിന്റെ അങ്കിയും ഏഫോദും പതക്കവും ധരിപ്പിച്ചു അവന്റെ അരെക്കു ഏഫോദിന്റെ നടുക്കെട്ടു കെട്ടേണം.
6
അവന്റെ തലയിൽ മുടി വെച്ചു വിശുദ്ധപട്ടം മുടിമേൽ വെക്കേണം.
7
പിന്നെ അഭിഷേകതൈലം എടുത്തു തലയിൽ ഒഴിച്ചു അവനെ അഭിഷേകം ചെയ്യേണം.
8
അവന്റെ പുത്രന്മാരെയും കൊണ്ടുവന്നു അങ്കി ധരിപ്പിക്കേണം.
9
അഹരോന്റെയും പുത്രന്മാരുടെയും അരെക്കു നടുക്കെട്ടു കെട്ടി അവൎക്കു തലപ്പാവു വെക്കേണം. പൌരോഹിത്യം അവൎക്കു നിത്യാവകാശമായിരിക്കേണം. പിന്നെ നീ അഹരോന്നും അവന്റെ പുത്രന്മാൎക്കും കരപൂരണം ചെയ്യേണം.
10
നീ കാളയെ സമാഗമനകൂടാരത്തിന്റെ മുമ്പാകെ വരുത്തേണം; അഹരോനും അവന്റെ പുത്രന്മാരും കാളയുടെ തലമേൽ കൈവെക്കേണം.
11
പിന്നെ സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ യഹോവയുടെ മുമ്പാകെ കാളയെ അറുക്കേണം.
12
കാളയുടെ രക്തം കുറെ എടുത്തു നിന്റെ വിരൽകൊണ്ടു യാഗപീഠത്തിന്റെ കൊമ്പുകളിന്മേൽ പുരട്ടി ശേഷമുള്ള രക്തം ഒക്കെയും യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിക്കേണം.
13
കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സു ഒക്കെയും കരളിന്മേൽ ഉള്ള വപയും മൂത്രപിണ്ഡം രണ്ടും അവയുടെ മേലുള്ള മേദസ്സും എടുത്തു യാഗപീഠത്തിന്മേൽ വെച്ചു ദഹിപ്പിക്കേണം.
14
കാളയുടെ മാംസവും തോലും ചാണകവും പാളയത്തിന്നു പുറത്തു തീയിൽ ഇട്ടു ചുട്ടുകളയേണം.
Settings