Skip to content
2 രാജാക്കന്മാര്‍ 10:15-27

2 രാജാക്കന്മാര്‍ 10:15-27

15
അവൻ അവിടെനിന്നു പുറപ്പെട്ടപ്പോൾ തന്നെ എതിരേല്പാൻ വരുന്ന രേഖാബിന്റെ മകനായ യോനാദാബിനെ കണ്ടു വന്ദനം ചെയ്തു അവനോടു: എന്റെ ഹൃദയം നിന്റെ ഹൃദയത്തോടു ചേൎന്നിരിക്കുന്നതുപോലെ നിന്റെ ഹൃദയം പരമാൎത്ഥമായിരിക്കുന്നുവോ എന്നു ചോദിച്ചു. അതിന്നു യോനാദാബ് അതെ എന്നു പറഞ്ഞു. അങ്ങനെ എങ്കിൽ കൈ തരിക. അവൻ കൈ കൊടുത്തു; അവൻ അവനെ തന്റെ രഥത്തിൽ കയറ്റി.
16
നീ എന്നോടുകൂടെ വന്നു യഹോവയെക്കുറിച്ചു എനിക്കുള്ള ശുഷ്കാന്തി കാൺക എന്നു അവൻ പറഞ്ഞു; അങ്ങനെ അവനെ രഥത്തിൽ കയറ്റി അവർ ഓടിച്ചുപോയി.
17
ശമൎയ്യയിൽ എത്തിയപ്പോൾ അവൻ ശമൎയ്യയിൽ ആഹാബിന്നു ശേഷിച്ചവരെ ഒക്കെയും യഹോവ ഏലീയാവോടു അരുളിച്ചെയ്ത വചനപ്രകാരം ഒട്ടൊഴിയാതെ സംഹരിച്ചുകളഞ്ഞു.
18
പിന്നെ യേഹൂ സകലജനത്തെയും കൂട്ടി അവരോടു: ആഹാബ് ബാലിനെ അല്പമേ സേവിച്ചുള്ളു; യേഹൂവോ അവനെ അധികം സേവിക്കും.
19
ആകയാൽ ബാലിന്റെ സകലപ്രവാചകന്മാരെയും സകലപൂജകന്മാരെയും സകലപുരോഹിതന്മാരെയും എന്റെ അടുക്കൽ വരുത്തുവിൻ; ഒരുത്തനും വരാതിരിക്കരുതു; ഞാൻ ബാലിന്നു ഒരു മഹായാഗം കഴിപ്പാൻ പോകുന്നു; വരാത്തവർ ആരും ജീവനോടിരിക്കയില്ല എന്നു കല്പിച്ചു; എന്നാൽ ബാലിന്റെ പൂജകന്മാരെ നശിപ്പിക്കത്തക്കവണ്ണം യേഹൂ ഈ ഉപായം പ്രയോഗിച്ചു.
20
ബാലിന്നു ഒരു വിശുദ്ധസഭായോഗം ഘോഷിപ്പിൻ എന്നു യേഹൂ കല്പിച്ചു. അവർ അങ്ങനെ ഘോഷിച്ചു.
21
യേഹൂ യിസ്രായേൽ ദേശത്തു എല്ലാടവും ആളയച്ചതുകൊണ്ടു ബാലിന്റെ സകലപൂജകന്മാരും വന്നു; ഒരുത്തനും വരാതിരുന്നില്ല; അവർ ബാലിന്റെ ക്ഷേത്രത്തിൽ കൂടി; ബാൽക്ഷേത്രം ഒരു അറ്റംമുതൽ മറ്റേ അറ്റംവരെ തിങ്ങി നിറഞ്ഞു.
22
അവൻ വസ്ത്രവിചാരകനോടു: ബാലിന്റെ സകലപൂജകന്മാൎക്കും വസ്ത്രം കൊണ്ടുവന്നു കൊടുക്ക എന്നു കല്പിച്ചു. അവൻ വസ്ത്രം കൊണ്ടുവന്നു കൊടുത്തു.
23
പിന്നെ യേഹൂവും രേഖാബിന്റെ മകനായ യോനാദാബും ബാലിന്റെ ക്ഷേത്രത്തിൽ കടന്നു ബാലിന്റെ പൂജകന്മാരോടു: ബാലിന്റെ പൂജകന്മാർ മാത്രമല്ലാതെ യഹോവയുടെ പൂജകന്മാർ ആരും ഇവിടെ നിങ്ങളോടുകൂടെ ഇല്ലാതിരിക്കേണ്ടതിന്നു തിരഞ്ഞുനോക്കുവിൻ എന്നു കല്പിച്ചു.
24
അവർ ഹനനയാഗങ്ങളും ഹോമയാഗങ്ങളും കഴിപ്പാൻ അകത്തു ചെന്നശേഷം യേഹൂ പുറത്തു എണ്പതുപേരെ നിൎത്തി: ഞാൻ നിങ്ങളുടെ കയ്യിൽ ഏല്പിക്കുന്ന ആളുകളിൽ ഒരുത്തൻ ചാടിപ്പോയാൽ അവന്റെ ജീവന്നു പകരം അവനെ വിട്ടയച്ചവന്റെ ജീവൻ ആയിരിക്കും എന്നു കല്പിച്ചു.
25
ഹോമയാഗം കഴിച്ചുതീൎന്നപ്പോൾ യേഹൂ അകമ്പടികളോടും പടനായകന്മാരോടും: അകത്തു കടന്നു അവരെ കൊല്ലുവിൻ; ഒരുത്തനും പുറത്തു പോകരുതു എന്നു കല്പിച്ചു. അങ്ങനെ അവർ വാളിന്റെ വായ്ത്തലയാൽ അവരെ കൊന്നു; അകമ്പടികളും പടനായകന്മാരും അവരെ പുറത്തു എറിഞ്ഞുകളഞ്ഞു; ബാൽക്ഷേത്രത്തിന്റെ നഗരത്തിൽ ചെന്നു
26
ബാൽക്ഷേത്രത്തിലെ സ്തംഭവിഗ്രഹങ്ങളെ പുറത്തു കൊണ്ടുവന്നു ചുട്ടുകളഞ്ഞു.
27
അവർ ബാൽസ്തംഭത്തെ തകൎത്തു ബാൽക്ഷേത്രത്തെ ഇടിച്ചു അതിനെ മറപ്പുരയാക്കിത്തീൎത്തു; അതു ഇന്നുവരെ അങ്ങനെതന്നേ ഇരിക്കുന്നു.
Settings

Reading Style

Typeface

Font Size 19px

Options