ഉള്ളടക്കത്തിലേക്ക് പോകുക

യിരെമ്യാവ്20

പശ്ഹൂർ യിരെമ്യാവിനെ ശിക്ഷിക്കുന്നു

1
എന്നാൽ യിരെമ്യാവു ഈ കാൎയ്യങ്ങളെ പ്രവചിക്കുന്നതു ഇമ്മേരിന്റെ മകനും യഹോവയുടെ ആലയത്തിന്നു പ്രധാനവിചാരകനുമായ
2
പശ്ഹൂർപുരോഹിതൻ കേട്ടിട്ടു യിരെമ്യാപ്രവാചകനെ അടിച്ചു, യഹോവയുടെ ആലയത്തിന്നരികെയുള്ള മേലത്തെ ബെന്യാമീൻ ഗോപുരത്തിങ്കലെ ആമത്തിൽ ഇട്ടു.
3
പിറ്റെന്നാൾ പശ്ഹൂർ യിരെമ്യാവെ ആമത്തിൽനിന്നു വിട്ടപ്പോൾ യിരെമ്യാവു അവനോടു പറഞ്ഞതു: യഹോവ നിനക്കു പശ്ഹൂർ എന്നല്ല, മാഗോർമിസ്സാബീബ് (സൎവ്വത്രഭീതി) എന്നത്രേ പേർ വിളിച്ചിരിക്കുന്നതു.
4
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്നെ നിനക്കു തന്നെയും നിന്റെ സകല സ്നേഹിതന്മാൎക്കും ഭീതിയാക്കിത്തീൎക്കും; അവർ ശത്രുക്കളുടെ വാൾകൊണ്ടു വീഴും; നിന്റെ കണ്ണു അതു കാണും; എല്ലാ യെഹൂദയെയും ഞാൻ ബാബേൽരാജാവിന്റെ കയ്യിൽ ഏല്പിക്കും; അവൻ അവരെ പിടിച്ചു ബാബേലിലേക്കു കൊണ്ടുപോയി വാൾകൊണ്ടു കൊന്നുകളയും.
5
ഈ നഗരത്തിലെ സകലനിക്ഷേപങ്ങളും അതിലെ സകലസമ്പാദ്യങ്ങളും സകല വിശിഷ്ടവസ്തുക്കളും യെഹൂദാ രാജാക്കന്മാരുടെ സകലഭണ്ഡാരങ്ങളും ഞാൻ ശത്രുക്കളുടെ കയ്യിൽ ഏല്പിക്കും; അവർ അവയെ കൊള്ളയിട്ടു ബാബേലിലേക്കു കൊണ്ടുപോകും.
6
എന്നാൽ പശ്ഹൂരേ, നീയും നിന്റെ വീട്ടിൽ പാൎക്കുന്ന എല്ലാവരും പ്രവാസത്തിലേക്കു പോകേണ്ടിവരും; നീയും നിന്റെ വ്യാജപ്രവചനം കേട്ട നിന്റെ സകലസ്നേഹിതന്മാരും ബാബേലിലേക്കു ചെന്നു അവിടെവെച്ചു മരിക്കയും അവിടെ അടക്കപ്പെടുകയും ചെയ്യും.

യിരെമ്യാവിന്റെ വിലാപം: വഞ്ചിക്കപ്പെട്ടും പരിഹസിക്കപ്പെട്ടും

7
യഹോവേ, നീ എന്നെ സമ്മതിപ്പിക്കയും ഞാൻ സമ്മതിച്ചുപോകയും ചെയ്തു നീ ബലം പ്രയോഗിച്ചു ജയിച്ചിരിക്കുന്നു; ഞാൻ ഇടവിടാതെ പരിഹാസവിഷയമായിരിക്കുന്നു; എല്ലാവരും എന്നെ പരിഹസിക്കുന്നു.
8
സംസാരിക്കുമ്പോഴൊക്കെയും ഞാൻ നിലവിളിച്ചു സാഹസത്തെയും ബലാല്ക്കാരത്തെയും കുറിച്ചു ആവലാധി പറയേണ്ടിവരുന്നു; അങ്ങനെ യഹോവയുടെ വചനം എനിക്കു ഇടവിടാതെ നിന്ദെക്കും പരിഹാസത്തിന്നും ഹേതുവായിരിക്കുന്നു.
9
ഞാൻ ഇനി അവനെ ഓൎക്കുകയില്ല, അവന്റെ നാമത്തിൽ സംസാരിക്കയുമില്ല എന്നു പറഞ്ഞാലോ അതു എന്റെ അസ്ഥികളിൽ അടെക്കപ്പെട്ടിട്ടു എന്റെ ഹൃദയത്തിൽ തീ കത്തുംപോലെ ഇരിക്കുന്നു; ഞാൻ സഹിച്ചു തളൎന്നു എനിക്കു വഹിയാതെയായി.
10
സൎവ്വത്രഭീതി; ഞാൻ പലരുടെയും ഏഷണി കേട്ടിരിക്കുന്നു; കുറ്റം ബോധിപ്പിപ്പിൻ; ഞങ്ങളും അവനെക്കുറിച്ചു കുറ്റം ബോധിപ്പിക്കാം; നാം അവനെ തോല്പിച്ചു അവനോടു പക വീട്ടുവാൻ തക്കവണ്ണം പക്ഷെ അവനെ വശത്താക്കാം എന്നു എന്റെ വീഴ്ചെക്കു കാത്തിരിക്കുന്നവരായ എന്റെ ചങ്ങാതിമാരൊക്കെയും പറയുന്നു.
11
എന്നാൽ യഹോവ ഒരു മഹാവീരനെപ്പോലെ എന്നോടുകൂടെ ഉണ്ടു; ആകയാൽ എന്നെ ഉപദ്രവിക്കുന്നവർ ഇടറിവീഴും; അവർ ജയിക്കയില്ല; അവർ ബുദ്ധിയോടെ പ്രവൎത്തിക്കായ്കയാൽ ഏറ്റവും ലജ്ജിച്ചുപോകും; ഒരിക്കലും മറന്നുപോകാത്ത നിത്യലജ്ജയോടെ തന്നേ.
12
നീതിമാനെ ശോധനചെയ്തു, അന്തരംഗങ്ങളെയും ഹൃദയത്തെയും കാണുന്നവനായ സൈന്യങ്ങളുടെ യഹോവേ, നീ അവരോടു ചെയ്യുന്ന പ്രതികാരം ഞാൻ കാണുമാറാകട്ടെ; എന്റെ വ്യവഹാരം ഞാൻ നിന്നോടു ബോധിപ്പിച്ചിരിക്കുന്നുവല്ലോ.
13
യഹോവെക്കു പാട്ടുപാടുവിൻ! യഹോവയെ സ്തുതിപ്പിൻ! അവൻ ദരിദ്രന്റെ പ്രാണനെ ദുഷ്ടന്മാരുടെ കയ്യിൽനിന്നു വിടുവിച്ചിരിക്കുന്നു.

യിരെമ്യാവ് തന്റെ ജനനദിവസത്തെ ശപിക്കുന്നു

14
ഞാൻ ജനിച്ചദിവസം ശപിക്കപ്പെട്ടിരിക്കട്ടെ; എന്റെ അമ്മ എന്നെ പ്രസവിച്ച ദിവസം അനുഗ്രഹിക്കപ്പെടാതിരിക്കട്ടെ.
15
നിനക്കു ഒരു മകൻ ജനിച്ചിരിക്കുന്നു എന്നു എന്റെ അപ്പനോടു അറിയിച്ചു അവനെ ഏറ്റവും സന്തോഷിപ്പിച്ച മനുഷ്യൻ ശപിക്കപ്പെട്ടവൻ.
16
എന്റെ അമ്മ എന്റെ ശവക്കുഴിയും അവളുടെ ഗൎഭപാത്രം എല്ലായ്പോഴും നിറഞ്ഞതും ആയിരിക്കേണ്ടതിന്നു ആ മനുഷ്യൻ എന്നെ ഉദരത്തിൽവെച്ചു കൊന്നുകളയായ്കകൊണ്ടു അവൻ,
17
യഹോവ അനുതപിക്കാതെ ഉന്മൂലനാശം വരുത്തിയ പട്ടണങ്ങളെപ്പോലെ ആയിത്തീരട്ടെ; രാവിലെ അവൻ നിലവിളിയും ഉച്ചസമയത്തും പോൎവ്വിളിയും കേൾക്കുമാറാകട്ടെ.
18
കഷ്ടവും സങ്കടവും അനുഭവിച്ചു ജീവകാലം ലജ്ജയിൽ കഴിച്ചുകൂട്ടേണ്ടതിന്നു ഞാൻ ഉദരത്തൽനിന്നു പുറത്തുവന്നതു എന്തിനു?
Use arrow keys to navigate
Settings

Reading Style

Typeface

Font Size 19px

Reading Width 45 chars

Options