യെഹെസ്കേല്‍33
Listen to this chapter
0:00
0:00
കാവൽക്കാരനായുള്ള യെഹെസ്കേലിന്റെ ദൗത്യം വീണ്ടും
1
യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ;
2
മനുഷ്യപുത്രാ, നീ നിന്റെ സ്വജാതിക്കാരോടു പ്രവചിച്ചു പറയേണ്ടതു: ഞാൻ ഒരു ദേശത്തിന്റെ നേരെ വാൾ വരുത്തുമ്പോൾ, ആ ദേശത്തിലെ ജനം തങ്ങളുടെ കൂട്ടത്തിൽനിന്നു ഒരു പുരുഷനെ തിരഞ്ഞെടുത്തു കാവല്ക്കാരനായിവെച്ചാൽ,
3
ദേശത്തിന്റെ നേരെ വാൾ വരുന്നതു കണ്ടിട്ടു അവൻ കാഹളം ഊതി ജനത്തെ ഓൎമ്മപ്പെടുത്തുമ്പോൾ
4
ആരെങ്കിലും കാഹളനാദം കേട്ടു കരുതിക്കൊള്ളാതെ ഇരുന്നാൽ, വാൾ വന്നു അവനെ ഛേദിച്ചുകളയുന്നു എങ്കിൽ അവന്റെ രക്തം അവന്റെ തലമേൽ തന്നേ ഇരിക്കും.
5
അവൻ കാഹളനാദം കേട്ടിട്ടു കരുതിക്കൊണ്ടില്ല; അവന്റെ രക്തം അവന്റെമേൽ ഇരിക്കും; കരുതിക്കൊണ്ടിരുന്നുവെങ്കിൽ അവൻ തന്റെ പ്രാണനെ രക്ഷിക്കുമായിരുന്നു.
6
എന്നാൽ കാവല്ക്കാരൻ വാൾ വരുന്നതു കണ്ടു കാഹളം ഊതാതെയും ജനം കരുതിക്കൊള്ളാതെയും ഇരുന്നിട്ടു വാൾ വന്നു അവരുടെ ഇടയിൽനിന്നു ഒരുത്തനെ ഛേദിച്ചുകളയുന്നു എങ്കിൽ, ഇവൻ തന്റെ അകൃത്യംനിമിത്തം ഛേദിക്കപ്പെട്ടുപോയി എങ്കിലും അവന്റെ രക്തം ഞാൻ കാവല്ക്കാരനോടു ചോദിക്കും.
7
അതുപോലെ മനുഷ്യപുത്രാ, ഞാൻ നിന്നെ യിസ്രായേൽഗൃഹത്തിന്നു കാവല്ക്കാരനാക്കി വെച്ചിരിക്കുന്നു, നീ എന്റെ വായിൽനിന്നു വചനം കേട്ടു എന്റെ നാമത്തിൽ അവരെ ഓൎമ്മപ്പെടുത്തേണം.
8
ഞാൻ ദുഷ്ടനോടു: ദുഷ്ടാ, നീ മരിക്കും എന്നു കല്പിക്കുമ്പോൾ ദുഷ്ടൻ തന്റെ വഴി വിട്ടുതിരിവാൻ കരുതിക്കൊള്ളത്തക്കവണ്ണം നീ അവനെ പ്രബോധിപ്പിക്കാതെയിരുന്നാൽ ദുഷ്ടൻ തന്റെ അകൃത്യംനിമിത്തം മരിക്കും; അവന്റെ രക്തമോ ഞാൻ നിന്നോടു ചോദിക്കും.
9
എന്നാൽ ദുഷ്ടൻ തന്റെ വഴി വിട്ടുതിരിയേണ്ടതിന്നു നീ അവനെ ഓൎമ്മപ്പെടുത്തീട്ടും അവൻ തന്റെ വഴി വിട്ടുതിരിയാഞ്ഞാൽ, അവൻ തന്റെ അകൃത്യംനിമിത്തം മരിക്കും; നീയോ, നിന്റെ പ്രാണനെ രക്ഷിച്ചിരിക്കുന്നു.
ദൈവത്തിന്റെ നീതിയും വ്യക്തിപരമായ ഉത്തരവാദിത്തവും
10
അതുകൊണ്ടു മനുഷ്യപുത്രാ, നീ യിസ്രായേൽ ഗൃഹത്തോടു പറയേണ്ടതു: ഞങ്ങളുടെ അതിക്രമങ്ങളും പാപങ്ങളും ഞങ്ങളുടെമേൽ ഇരിക്കുന്നു; അവയാൽ ഞങ്ങൾ ക്ഷയിച്ചുപോകുന്നു; ഞങ്ങൾ എങ്ങനെ ജീവിച്ചിരിക്കും എന്നു നിങ്ങൾ പറയുന്നു.
11
എന്നാണ, ദുഷ്ടന്റെ മരണത്തിൽ അല്ല, ദുഷ്ടൻ തന്റെ വഴി വിട്ടുതിരിഞ്ഞു ജീവിക്കുന്നതിൽ അത്രേ എനിക്കു ഇഷ്ടമുള്ളതെന്നു യഹോവയായ കൎത്താവിന്റെ അരുളപ്പാടു; നിങ്ങളുടെ ദുൎമ്മാൎഗ്ഗങ്ങളെ വിട്ടുതിരിവിൻ, തിരിവിൻ; യിസ്രായേൽഗൃഹമേ, നിങ്ങൾ എന്തിന്നു മരിക്കുന്നു എന്നു അവരോടു പറക.
12
മനുഷ്യപുത്രാ, നീ നിന്റെ സ്വജാതിക്കാരോടു പറയേണ്ടതു: നീതിമാൻ അതിക്രമം ചെയ്യുന്ന നാളിൽ അവന്റെ നീതി അവനെ രക്ഷിക്കയില്ല; ദുഷ്ടൻ തന്റെ ദുഷ്ടത വിട്ടുതിരിയുന്ന നാളിൽ തന്റെ ദുഷ്ടതയാൽ ഇടറിവീഴുകയില്ല; നീതിമാൻ പാപം ചെയ്യുന്ന നാളിൽ, അവന്നു തന്റെ നീതിയാൽ ജീവിപ്പാൻ കഴികയുമില്ല.
13
നീതിമാൻ ജീവിക്കുമെന്നു ഞാൻ അവനോടു പറയുമ്പോൾ, അവൻ തന്റെ നീതിയിൽ ആശ്രയിച്ചു അകൃത്യം പ്രവൎത്തിക്കുന്നു എങ്കിൽ, അവന്റെ നീതിപ്രവൃത്തികൾ ഒന്നും അവന്നു കണക്കിടുകയില്ല; അവൻ ചെയ്ത നീതികേടുനിമിത്തം അവൻ മരിക്കും.
14
എന്നാൽ ഞാൻ ദുഷ്ടനോടു: നീ മരിക്കും എന്നു പറയുമ്പോൾ അവൻ തന്റെ പാപം വിട്ടുതിരിഞ്ഞു നീതിയും ന്യായവും പ്രവൎത്തിക്കയും
15
പണയം തിരികെ കൊടുക്കയും അപഹരിച്ചതു മടക്കിക്കൊടുക്കയും നീതികേടു ഒന്നും ചെയ്യാതെ ജീവന്റെ ചട്ടങ്ങളെ അനുസരിക്കയും ചെയ്താൽ അവൻ മരിക്കാതെ ജീവിക്കും.
16
അവൻ ചെയ്ത പാപം ഒന്നും അവന്നു കണക്കിടുകയില്ല; അവൻ നീതിയും ന്യായവും പ്രവൎത്തിച്ചിരിക്കുന്നു; അവൻ ജീവിക്കും.
17
എന്നാൽ നിന്റെ സ്വജാതിക്കാർ: കൎത്താവിന്റെ വഴി ചൊവ്വുള്ളതല്ല എന്നു പറയുന്നു; അവരുടെ വഴിയത്രേ ചൊവ്വില്ലാതെയിരിക്കുന്നതു.
18
നീതിമാൻ തന്റെ നീതി വിട്ടുതിരിഞ്ഞു നീതികേടു പ്രവൎത്തിക്കുന്നുവെങ്കിൽ അവൻ അതിനാൽ തന്നേ മരിക്കും.
19
എന്നാൽ ദുഷ്ടൻ തന്റെ ദുഷ്ടത വിട്ടുതിരിഞ്ഞു നീതിയും ന്യായവും പ്രവൎത്തിക്കുന്നുവെങ്കിൽ അവൻ അതിനാൽ ജീവിക്കും.
20
എന്നിട്ടും കൎത്താവിന്റെ വഴി ചൊവ്വുള്ളതല്ല എന്നു നിങ്ങൾ പറയുന്നു; യിസ്രായേൽഗൃഹമേ, ഞാൻ നിങ്ങളിൽ ഓരോരുത്തനെയും അവനവന്റെ നടപ്പിന്നു തക്കവണ്ണം ന്യായം വിധിക്കും.
യെരൂശലേമിന്റെ നാശവാർത്ത
21
ഞങ്ങളുടെ പ്രവാസത്തിന്റെ പന്ത്രണ്ടാം ആണ്ടു, പത്താം മാസം, അഞ്ചാം തിയ്യതി, യെരൂശലേമിൽനിന്നു ചാടിപ്പോയ ഒരുത്തൻ എന്റെ അടുക്കൽ വന്നു: നഗരം പിടിക്കപ്പെട്ടുപോയി എന്നു പറഞ്ഞു.
22
ചാടിപ്പോയവൻ വരുന്നതിന്റെ തലെനാൾ വൈകുന്നേരം യഹോവയുടെ കൈ എന്റെമേൽ വന്നു; രാവിലെ അവൻ എന്റെ അടുക്കൽ വരുമ്പോഴേക്കു യഹോവ എന്റെ വായ് തുറന്നിരുന്നു; അങ്ങനെ എന്റെ വായ് തുറന്നതുകൊണ്ടു ഞാൻ പിന്നെ മിണ്ടാതെ ഇരുന്നില്ല.
23
യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ: മനുഷ്യപുത്രാ,
ദേശത്ത് ശേഷിച്ചവർക്കുള്ള ന്യായവിധി
24
യിസ്രായേൽദേശത്തിലെ ശൂന്യസ്ഥലങ്ങളിൽ പാൎക്കുന്നവർ: അബ്രഹാം ഏകനായിരിക്കെ അവന്നു ദേശം അവകാശമായി ലഭിച്ചു; ഞങ്ങളോ പലരാകുന്നു; ഈ ദേശം ഞങ്ങൾക്കു അവകാശമായി ലഭിക്കും എന്നു പറയുന്നു.
25
അതുകൊണ്ടു നീ അവരോടു പറയേണ്ടതു: യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ മാംസം രക്തത്തോടുകൂടെ തിന്നുകയും നിങ്ങളുടെ വിഗ്രഹങ്ങളെ നോക്കി നമസ്കരിക്കയും രക്തം ചൊരികയും ചെയ്യുന്നു;
26
നിങ്ങൾ ദേശത്തെ കൈവശമാക്കുമോ? നിങ്ങൾ നിങ്ങളുടെ വാളിൽ ആശ്രയിക്കയും മ്ലേച്ഛത പ്രവൎത്തിക്കയും ഓരോരുത്തനും തന്റെ കൂട്ടുകാരന്റെ ഭാൎയ്യയെ വഷളാക്കുകയും ചെയ്യുന്നു; നിങ്ങൾ ദേശത്തെ കൈവശമാക്കുമോ?
27
നീ അവരോടു പറയേണ്ടതു: യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നാണ, ശൂന്യസ്ഥലങ്ങളിൽ പാൎക്കുന്നവർ വാൾകൊണ്ടു വീഴും; വെളിമ്പ്രദേശത്തുള്ളവരെ ഞാൻ മൃഗങ്ങൾക്കു ഇരയായി കൊടുക്കും; ദുൎഗ്ഗങ്ങളിലും ഗുഹകളിലും ഉള്ളവരോ മഹാമാരികൊണ്ടു മരിക്കും.
28
ഞാൻ ദേശത്തെ പാഴും ശൂന്യവും ആക്കും; അതിന്റെ ബലത്തിന്റെ പ്രതാപം നിന്നുപോകും; യിസ്രായേൽപൎവ്വതങ്ങൾ ആരും വഴിപോകാതവണ്ണം ശൂന്യമായിത്തീരും.
29
അവർ ചെയ്ത സകലമ്ലേച്ഛതകളുംനിമിത്തം ഞാൻ ദേശത്തെ പാഴും ശൂന്യവുമാക്കുമ്പോൾ ഞാൻ യഹോവ എന്നു അവർ അറിയും.
പ്രവാസികളുടെ ഉപരിപ്ലവഭക്തി
30
മനുഷ്യപുത്രാ, നിന്റെ സ്വജാതിക്കാർ മതിലുകൾക്കരികത്തും വീട്ടുവാതില്ക്കലുംവെച്ചു നിന്നെക്കുറിച്ചു സംഭാഷിച്ചു: യഹോവയിങ്കൽനിന്നുണ്ടായ അരുളപ്പാടു എന്തെന്നു വന്നു കേൾപ്പിൻ എന്നു തമ്മിൽതമ്മിലും ഓരോരുത്തൻ താന്താന്റെ സഹോദരനോടും പറയുന്നു.
31
സംഘം കൂടിവരുന്നതുപോലെ അവർ നിന്റെ അടുക്കൽവന്നു എന്റെ ജനമായിട്ടു നിന്റെ മുമ്പിൽ ഇരുന്നു നിന്റെ വചനങ്ങളെ കേൾക്കുന്നു; എന്നാൽ അവർ അവയെ ചെയ്യുന്നില്ല; വായ്കൊണ്ടു അവർ വളരെ സ്നേഹം കാണിക്കുന്നു; ഹൃദയമോ, ദുരാഗ്രഹത്തെ പിന്തുടരുന്നു.
32
നീ അവൎക്കു മധുരസ്വരവും വാദ്യനൈപുണ്യവും ഉള്ള ഒരുത്തന്റെ പ്രേമഗീതംപോലെ ഇരിക്കുന്നു; അവർ നിന്റെ വചനങ്ങളെ കേൾക്കുന്നു; ചെയ്യുന്നില്ലതാനും.
33
എന്നാൽ അതു സംഭവിക്കുമ്പോൾ - ഇതാ, അതു വരുന്നു - അവർ തങ്ങളുടെ ഇടയിൽ ഒരു പ്രവാചകൻ ഉണ്ടായിരുന്നു എന്നു അറിയും.
Use ← → arrow keys to navigate
Settings
Reading Style
Typeface
Font Size px
Reading Width chars
Options
Study Note