Skip to content
സംഖ്യാപുസ്തകം 35:16-34

സംഖ്യാപുസ്തകം 35:16-34

16
എന്നാൽ ആരെങ്കിലും ഇരുമ്പായുധംകൊണ്ടു ഒരുത്തനെ അടിച്ചിട്ടു അവൻ മരിച്ചുപോയാൽ അവൻ കുലപാതകൻ; കുലപാതകൻ മരണശിക്ഷ അനുഭവിക്കേണം.
17
മരിപ്പാൻ തക്കവണ്ണം ആരെങ്കിലും ഒരുത്തനെ കല്ലെറിഞ്ഞിട്ടു അവൻ മരിച്ചുപോയാൽ അവൻ കുലപാതകൻ; കുലപാതകൻ മരണ ശിക്ഷ അനുഭവിക്കേണം.
18
അല്ലെങ്കിൽ മരിപ്പാൻ തക്കവണ്ണം ആരെങ്കിലും കയ്യിലിരുന്ന മരയായുധംകൊണ്ടു ഒരുത്തനെ അടിച്ചിട്ടു അവൻ മരിച്ചുപോയാൽ അവൻ കുലപാതകൻ; കുലപാതകൻ മരണശിക്ഷ അനുഭവിക്കേണം.
19
രക്തപ്രതികാരകൻ തന്നേ കുലപാതകനെ കൊല്ലേണം; അവനെ കണ്ടുകൂടുമ്പോൾ അവനെ കൊല്ലേണം.
20
ആരെങ്കിലും ദ്വേഷംനിമിത്തം ഒരുത്തനെ കുത്തുകയോ കരുതിക്കൂട്ടി അവന്റെമേൽ വല്ലതും എറികയോ ചെയ്തിട്ടു അവൻ മരിച്ചുപോയാൽ,
21
അല്ലെങ്കിൽ ശത്രുതയാൽ കൈകൊണ്ടു അവനെ അടിച്ചിട്ടു അവൻ മരിച്ചുപോയാൽ അവനെ കൊന്നവൻ മരണശിക്ഷ അനുഭവിക്കേണം. അവൻ കുലപാതകൻ; രക്തപ്രതികാരകൻ കുലപാതകനെ കണ്ടുകൂടുമ്പോൾ കൊന്നുകളയേണം.
22
എന്നാൽ ആരെങ്കിലും ശത്രുതകൂടാതെ പെട്ടെന്നു ഒരുത്തനെ കുത്തുകയോ കരുതാതെ വല്ലതും അവന്റെമേൽ എറിഞ്ഞുപോകയോ,
23
അവന്നു ശത്രുവായിരിക്കാതെയും അവന്നു ദോഷം വിചാരിക്കാതെയും അവൻ മരിപ്പാൻ തക്കവണ്ണം അവനെ കാണാതെ കല്ലു എറികയോ ചെയ്തിട്ടു അവൻ മരിച്ചു പോയാൽ
24
കൊലചെയ്തവന്നും രക്തപ്രതികാരകന്നും മദ്ധ്യേ ഈ ന്യായങ്ങളെ അനുസരിച്ചു സഭ വിധിക്കേണം.
25
കൊലചെയ്തവനെ സഭ രക്തപ്രതികാരകന്റെ കയ്യിൽനിന്നു രക്ഷിക്കേണം; അവൻ ഓടിപ്പോയിരുന്ന സങ്കേതനഗരത്തിലേക്കു അവനെ മടക്കി അയക്കേണം; വിശുദ്ധതൈലത്താൽ അഭിഷിക്തനായ മഹാപുരോഹിതന്റെ മരണംവരെ അവൻ അവിടെ പാൎക്കേണം.
26
എന്നാൽ കൊലചെയ്തവൻ ഓടിപ്പോയിരുന്ന സങ്കേതനഗരത്തിന്റെ അതിർ വിട്ടു പുറത്തു വരികയും
27
അവനെ അവന്റെ സങ്കേതനഗരത്തിന്റെ അതിരിന്നു പുറത്തുവെച്ചു കണ്ടു രക്തപ്രതികാരകൻ കൊലചെയ്തവനെ കൊല്ലുകയും ചെയ്താൽ അവന്നു രക്തപാതകം ഇല്ല.
28
അവൻ മഹാപുരോഹിതന്റെ മരണംവരെ തന്റെ സങ്കേതനഗരത്തിൽ പാൎക്കേണ്ടിയിരുന്നു; എന്നാൽ കൊലചെയ്തവന്നു മഹാപുരോഹിതന്റെ മരണശേഷം തന്റെ അവകാശഭൂമിയിലേക്കു മടങ്ങിപ്പോകാം.
29
ഇതു നിങ്ങൾക്കു തലമുറതലമുറയായി നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും ന്യായവിധിക്കുള്ള പ്രമാണം ആയിരിക്കേണം.
30
ആരെങ്കിലും ഒരുത്തനെ കൊന്നാൽ കുലപാതകൻ സാക്ഷികളുടെ വാമൊഴിപ്രകാരം മരണശിക്ഷ അനുഭവിക്കേണം; എന്നാൽ ഒരു മനുഷ്യന്റെ നേരെ മരണശിക്ഷെക്കു ഏകസാക്ഷിയുടെ മൊഴി മതിയാകുന്നതല്ല.
31
മരണയോഗ്യനായ കുലപാതകന്റെ ജീവന്നുവേണ്ടി നിങ്ങൾ വീണ്ടെടുപ്പുവില വാങ്ങരുതു; അവൻ മരണശിക്ഷ തന്നേ അനുഭവിക്കേണം.
32
സങ്കേതനഗരത്തിലേക്കു ഓടിപ്പോയവൻ പുരോഹിതന്റെ മരണത്തിന്നു മുമ്പെ നാട്ടിൽ മടങ്ങിവന്നു പാൎക്കേണ്ടതിന്നും നിങ്ങൾ വീണ്ടെടുപ്പുവില വാങ്ങരുതു.
33
നിങ്ങൾ പാൎക്കുന്ന ദേശം അങ്ങനെ അശുദ്ധമാക്കരുതു; രക്തം ദേശത്തെ അശുദ്ധമാക്കുന്നു; ദേശത്തിൽ ചൊരിഞ്ഞ രക്തത്തിന്നുവേണ്ടി രക്തം ചൊരിയിച്ചവന്റെ രക്തത്താൽ അല്ലാതെ ദേശത്തിന്നു പ്രായശ്ചിത്തം സാദ്ധ്യമല്ല.
34
അതുകൊണ്ടു ഞാൻ അധിവസിക്കുന്ന നിങ്ങളുടെ പാൎപ്പിടമായ ദേശം അശുദ്ധമാക്കരുതു; യിസ്രായേൽമക്കളുടെ മദ്ധ്യേ യഹോവയായ ഞാൻ അധിവസിക്കുന്നു.
Settings

Reading Style

Typeface

Font Size 19px

Options