Skip to content
നെഹെമ്യാവ് 9:22-31

നെഹെമ്യാവ് 9:22-31

22
നീ അവൎക്കു രാജ്യങ്ങളെയും ജാതികളെയും അതിർതിരിച്ചു വിഭാഗിച്ചുകൊടുത്തു; അവർ ഹെശ്ബോൻരാജാവായ സീഹോന്റെ ദേശവും ബാശാൻരാജാവായ ഓഗിന്റെ ദേശവും കൈവശമാക്കി.
23
അവരുടെ മക്കളെ നീ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വൎദ്ധിപ്പിച്ചു; ചെന്നു കൈവശമാക്കുവാൻ നീ അവരുടെ പിതാക്കന്മാരോടു അരുളിച്ചെയ്തിരുന്ന ദേശത്തേക്കു അവരെ എത്തിച്ചു.
24
അങ്ങനെ മക്കൾ ചെന്നു ദേശത്തെ കൈവശമാക്കി; ദേശനിവാസികളായ കനാന്യരെ നീ അവൎക്കു കീഴടക്കി അവരെയും അവരുടെ രാജാക്കന്മാരെയും ദേശത്തുള്ള ജാതികളെയും തങ്ങൾക്കു ബോധിച്ചതുപോലെ ചെയ്‌വാൻ അവരുടെ കയ്യിൽ ഏല്പിച്ചുകൊടുത്തു.
25
അവർ ഉറപ്പുള്ള പട്ടണങ്ങളും പുഷ്ടിയുള്ള ദേശവും പിടിച്ചു എല്ലാനല്ലവസ്തുക്കളും നിറഞ്ഞ വീടുകളും വെട്ടിയുണ്ടാക്കിയ കിണറുകളും മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും അനവധി ഫലവൃക്ഷങ്ങളും കൈവശമാക്കി; അവർ തിന്നു തൃപ്തിപ്പെട്ടു പുഷ്ടിയുള്ളവരായി നിന്റെ വലിയ നന്മയിൽ സുഖിച്ചുകൊണ്ടിരുന്നു.
26
എന്നിട്ടും അവർ അനുസരണക്കേടു കാണിച്ചു നിന്നോടു മത്സരിച്ചു നിന്റെ ന്യായപ്രമാണം തങ്ങളുടെ പുറകിൽ എറിഞ്ഞുകളഞ്ഞു; അവരെ നിങ്കലേക്കു തിരിപ്പാൻ അവരോടു സാക്ഷ്യംപറഞ്ഞ നിന്റെ പ്രവാചകന്മാരെ അവർ കൊന്നു മഹാകോപഹേതുക്കൾ ഉണ്ടാക്കി.
27
ആകയാൽ നീ അവരെ അവരുടെ ശത്രുക്കളുടെ കയ്യിൽ ഏല്പിച്ചു, അവർ അവരെ പീഡിപ്പിച്ചു; അവരുടെ കഷ്ടകാലത്തു അവർ നിന്നോടു നിലവിളിച്ചപ്പോൾ നീ സ്വൎഗ്ഗത്തിൽനിന്നു കേട്ടു നിന്റെ മഹാകരുണനിമിത്തം അവൎക്കു രക്ഷകന്മാരെ കൊടുത്തു; അവർ അവരുടെ ശത്രുക്കളുടെ കയ്യിൽനിന്നു അവരെ രക്ഷിച്ചു.
28
അവൎക്കു സ്വസ്ഥത ഉണ്ടായപ്പോൾ അവർ വീണ്ടും നിനക്കു അനിഷ്ടമായതു ചെയ്തു; അതുകൊണ്ടു നീ അവരെ അവരുടെ ശത്രുക്കളുടെ കയ്യിൽ ഏല്പിക്കയും അവർ അവരുടെമേൽ കൎത്തവ്യം നടത്തുകയും ചെയ്തു; അവർ തിരിഞ്ഞു നിന്നോടു നിലവിളിച്ചപ്പോൾ നീ സ്വൎഗ്ഗത്തിൽനിന്നു കേട്ടു അവരെ നിന്റെ കരുണപ്രകാരം പലപ്രാവശ്യവും വിടുവിച്ചു.
29
അവരെ നിന്റെ ന്യായപ്രമാണത്തിലേക്കു തിരിച്ചു വരുത്തേണ്ടതിന്നു നീ അവരോടു സാക്ഷീകരിച്ചു; എന്നിട്ടും അവർ അഹങ്കരിക്കയും ഒരുത്തൻ അനുസരിച്ചു നടന്നു ജീവിക്കാകുന്ന നിന്റെ കല്പനകൾ കേൾക്കാതെ നിന്റെ വിധികൾക്കു വിരോധമായി പാപം ചെയ്കയും എതിൎത്തുനിന്നു ദുശ്ശാഠ്യം കാണിക്കയും ചെയ്തു അനുസരണം ഇല്ലാതിരുന്നു.
30
നീ ഏറിയ സംവത്സരം അവരോടു ക്ഷമിച്ചു നിന്റെ ആത്മാവിനാൽ നിന്റെ പ്രവാചകന്മാർമുഖാന്തരം അവരോടു സാക്ഷീകരിച്ചു; എന്നാൽ അവർ ശ്രദ്ധിച്ചില്ല; അതുകൊണ്ടു നീ അവരെ ദേശത്തെ ജാതികളുടെ കയ്യിൽ ഏല്പിച്ചുകൊടുത്തു.
31
എങ്കിലും നിന്റെ മഹാകരുണ നിമിത്തം നീ അവരെ നിൎമ്മൂലമാക്കിയില്ല, ഉപേക്ഷിച്ചുകളഞ്ഞതുമില്ല; നീ കൃപയും കരുണയുമുള്ള ദൈവമല്ലോ.
Settings

Reading Style

Typeface

Font Size 19px

Options