യിരെമ്യാവ് 17:19-27
19
യഹോവ എന്നോടു ഇപ്രകാരം അരുളിച്ചെയ്തു: നീ ചെന്നു, യെഹൂദാരാജാക്കന്മാർ അകത്തു വരികയും പുറത്തു പോകയും ചെയ്യുന്ന ജനത്തിന്റെ വാതില്ക്കലും യെരൂശലേമിന്റെ എല്ലാവാതില്ക്കലും നിന്നുകൊണ്ടു അവരോടു പറക:
20
ഈ വാതിലുകളിൽകൂടി അകത്തു കടക്കുന്ന യെഹൂദാരാജാക്കന്മാരും എല്ലായെഹൂദന്മാരും യെരൂശലേമിലെ സൎവ്വനിവാസികളും ആയുള്ളോരേ, യഹോവയുടെ അരുളപ്പാടു കേൾപ്പിൻ!
21
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: സൂക്ഷിച്ചുകൊൾവിൻ; ശബ്ബത്തുനാളിൽ യാതൊരു ചുമടും ചുമന്നു യെരൂശലേമിന്റെ വാതിലുകളിൽകൂടി അകത്തു കൊണ്ടുവരരുതു.
22
ശബ്ബത്തുനാളിൽ നിങ്ങളുടെ വീടുകളിൽനിന്നു യാതൊരു ചുമടും പുറത്തു കൊണ്ടുപോകാതെയും യാതൊരു വേലയും ചെയ്യാതെയും ശബ്ബത്തുനാൾ വിശുദ്ധീകരിപ്പിൻ. നിങ്ങളുടെ പിതാക്കന്മാരോടു ഞാൻ അങ്ങനെ കല്പിച്ചുവല്ലൊ.
23
എന്നാൽ അവർ കേട്ടില്ല, ചെവി ചായിച്ചതുമില്ല; കേട്ടനുസരിക്കയോ ബുദ്ധ്യുപദേശം കൈക്കൊള്ളുകയോ ചെയ്യാതെ അവർ ശാഠ്യം കാണിച്ചു.
24
നിങ്ങളോ ശബ്ബത്തുനാളിൽ ഈ നഗരത്തിന്റെ വാതിലുകളിൽകൂടി യാതൊരു ചുമടും കൊണ്ടുവരാതെയും ശബ്ബത്തുനാളിൽ യാതൊരു വേലയും ചെയ്യാതെയും അതിനെ വിശുദ്ധീകരിക്കേണ്ടതിന്നു എന്റെ വാക്കു ജാഗ്രതയോടെ കേട്ടനുസരിക്കുമെങ്കിൽ
25
ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കുന്നവരും രഥങ്ങളിലും കുതിരപ്പുറത്തും കയറുന്നവരുമായ രാജാക്കന്മാരും രാജകുമാരന്മാരും അവരുടെ പ്രഭുക്കന്മാരായ യെഹൂദാപുരുഷന്മാരും യെരൂശലേം നിവാസികളും ഈ നഗരത്തിന്റെ വാതിലുകളിൽകൂടി കടക്കയും ഈ നഗരം എന്നേക്കും നില്ക്കയും ചെയ്യും എന്നു യഹോവയുടെ അരുളപ്പാടു.
26
യെഹൂദാപട്ടണങ്ങളിൽനിന്നും യെരൂശലേമിന്നു ചുറ്റും ഉള്ള പ്രദേശങ്ങളിൽനിന്നും ബെന്യാമീൻദേശത്തുനിന്നും താഴ്വീതിയിൽനിന്നും മലനാടുകളിൽനിന്നും തെക്കേ ദിക്കിൽനിന്നും അവർ ഹോമയാഗങ്ങളും ഹനനയാഗങ്ങളും ഭോജനയാഗങ്ങളും കുന്തുരുക്കവും കൊണ്ടുവരും; യഹോവയുടെ ആലയത്തിൽ അവർ സ്തോത്രയാഗവും അൎപ്പിക്കും.
27
എന്നാൽ ശബ്ബത്തുനാൾ വിശുദ്ധീകരിപ്പാനും ശബ്ബത്തുനാളിൽ യെരൂശലേമിന്റെ വാതിലുകളിൽകൂടി ചുമടു ചുമന്നുകൊണ്ടുപോകാതെ ഇരിപ്പാനും നിങ്ങൾ എന്റെ വാക്കു കേട്ടനുസരിക്കയില്ലെങ്കിൽ ഞാൻ അതിന്റെ വാതിലുകളിൽ തീ കൊളുത്തും; അതു കെട്ടുപോകാതെ യെരൂശലേമിലെ അരമനകളെ ദഹിപ്പിക്കും.
Settings