യെശയ്യാവ് 45:18-25
18
ആകാശത്തെ സൃഷ്ടിച്ച യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു - അവൻ തന്നേ ദൈവം; അവൻ ഭൂമിയെ നിൎമ്മിച്ചുണ്ടാക്കി; അവൻ അതിനെ ഉറപ്പിച്ചു; വ്യൎത്ഥമായിട്ടല്ല അവൻ അതിനെ സൃഷ്ടിച്ചതു; പാൎപ്പിന്നത്രേ അതിനെ നിൎമ്മിച്ചതു: - ഞാൻ തന്നേ യഹോവ; വേറൊരുത്തനും ഇല്ല.
19
ഞാൻ രഹസ്യത്തിൽ അന്ധകാരപ്രദേശത്തുവെച്ചല്ല സംസാരിച്ചതു; ഞാൻ യാക്കോബിന്റെ സന്തതിയോടു: വ്യൎത്ഥമായി എന്നെ അന്വേഷിപ്പിൻ എന്നല്ല കല്പിച്ചിരിക്കുന്നതു; യഹോവയായ ഞാൻ നീതി സംസാരിക്കുന്നു, നേരുള്ളതു പ്രസ്താവിക്കുന്നു.
20
നിങ്ങൾ കൂടിവരുവിൻ; ജാതികളിൽവെച്ചു തെറ്റി ഒഴിഞ്ഞവരേ, ഒന്നിച്ചു അടുത്തു വരുവിൻ; വിഗ്രഹമായൊരു മരം എടുത്തുകൊണ്ടു നടക്കയും രക്ഷിപ്പാൻ കഴിയാത്ത ദേവനോടു പ്രാൎത്ഥിക്കയും ചെയ്യുന്നവൎക്കു അറിവില്ല.
21
നിങ്ങൾ പ്രസ്താവിച്ചു കാണിച്ചുതരുവിൻ; അവർ കൂടി ആലോചിക്കട്ടെ; പുരാതനമേ ഇതു കേൾപ്പിക്കയും പണ്ടു തന്നേ ഇതു പ്രസ്താവിക്കയും ചെയ്തവൻ ആർ? യഹോവയായ ഞാൻ അല്ലയോ? ഞാൻ അല്ലാതെ വേറൊരു ദൈവം ഇല്ല; ഞാൻ അല്ലാതെ നീതിമാനായൊരു ദൈവവും രക്ഷിതാവും ഇല്ല.
22
സകലഭൂസീമാവാസികളുമായുള്ളോരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.
23
എന്നാണ, എന്റെ മുമ്പിൽ ഏതു മുഴങ്കാലും മടങ്ങും; ഏതു നാവും സത്യം ചെയ്യും എന്നിങ്ങനെ എന്റെ വായിൽനിന്നു നീതിയും മടങ്ങാത്ത ഒരു വചനവും പുറപ്പെട്ടിരിക്കുന്നു.
24
യഹോവയിൽ മാത്രം നീതിയും ബലവും ഉണ്ടു എന്നു ഓരോരുത്തൻ പറഞ്ഞുകൊണ്ടു അവന്റെ അടുക്കൽ ചെല്ലും; അവനോടു കോപിക്കുന്നവരൊക്കെയും ലജ്ജിച്ചുപോകും.
25
യഹോവയിൽ യിസ്രായേൽസന്തതിയെല്ലാം നീതീകരിക്കപ്പെട്ടു പുകഴും.
Settings