Skip to content
ഉല്‍പത്തി 38:12-23

ഉല്‍പത്തി 38:12-23

12
കുറെ കാലം കഴിഞ്ഞിട്ടു ശൂവയുടെ മകൾ യെഹൂദയുടെ ഭാൎയ്യ മരിച്ചു; യെഹൂദയുടെ ദുഃഖം മാറിയശേഷം അവൻ തന്റെ സ്നേഹിതൻ അദുല്ലാമ്യനായ ഹീരയോടുകൂടെ തന്റെ ആടുകളെ രോമം കത്രിക്കുന്ന അടിയന്തരത്തിന്നു പോയി.
13
നിന്റെ അമ്മായപ്പൻ തന്റെ ആടുകളെ രോമം കത്രിക്കുന്ന അടിയന്തരത്തിന്നു തിമ്നെക്കു പോകുന്നു എന്നു താമാരിന്നു അറിവു കിട്ടി.
14
ശേലാ പ്രാപ്തിയായിട്ടും തന്നെ അവന്നു ഭാൎയ്യയായി കൊടുത്തില്ല എന്നു കണ്ടിട്ടു അവൾ വൈധവ്യവസ്ത്രം മാറ്റിവെച്ചു, ഒരു മൂടുപടം മൂടി പുതെച്ചു തിമ്നെക്കു പോകുന്ന വഴിക്കുള്ള എനയീംപട്ടണത്തിന്റെ ഗോപുരത്തിങ്കൽ ഇരുന്നു.
15
യെഹൂദാ അവളെ കണ്ടപ്പോൾ അവൾ മുഖം മൂടിയിരുന്നതു കൊണ്ടു ഒരു വേശ്യ എന്നു നിരൂപിച്ചു.
16
അവൻ വഴിയരികെ അവളുടെ അടുക്കലേക്കു തിരിഞ്ഞു തന്റെ മരുമകൾ എന്നു അറിയാതെ: വരിക, ഞാൻ നിന്റെ അടുക്കൽ വരട്ടെ എന്നു പറഞ്ഞു. എന്റെ അടുക്കൽ വരുന്നതിന്നു നീ എനിക്കു എന്തു തരും എന്നു അവൾ ചോദിച്ചു.
17
ഞാൻ ആട്ടിൻകൂട്ടത്തിൽ നിന്നു ഒരു കോലാട്ടിൻകുട്ടിയെ നിനക്കു കൊടുത്തയക്കാം എന്നു അവൻ പറഞ്ഞു. നീ കൊടുത്തയക്കുവോളത്തിന്നു ഒരു പണയം തരുമോ എന്നു അവൾ ചോദിച്ചു.
18
എന്തു പണയം തരേണം എന്നു അവൻ ചോദിച്ചതിന്നു നിന്റെ മുദ്രമോതിരവും മോതിരച്ചരടും നിന്റെ കയ്യിലെ വടിയും എന്നു അവൾ പറഞ്ഞു. ഇവ അവൾക്കു കൊടുത്തു, അവൻ അവളുടെ അടുക്കൽ ചെന്നു; അവൾ ഗൎഭം ധരിക്കയും ചെയ്തു.
19
പിന്നെ അവൾ എഴുന്നേറ്റു പോയി, തന്റെ മൂടുപടം നീക്കി വൈധവ്യവസ്ത്രം ധരിച്ചു.
20
സ്ത്രീയുടെ കയ്യിൽനിന്നു പണയം മടക്കി വാങ്ങേണ്ടതിന്നു യെഹൂദാ അദുല്ലാമ്യനായ സ്നേഹിതന്റെ കൈവശം ആട്ടിൻകുട്ടിയെ കൊടുത്തയച്ചു; അവൻ അവളെ കണ്ടില്ല താനും.
21
അവൻ ആ സ്ഥലത്തെ ആളുകളോടു: ഏനയീമിൽ വഴിയരികെ ഇരുന്ന വേശ്യ എവിടെ എന്നു ചോദിച്ചതിന്നു: ഇവിടെ ഒരു വേശ്യയും ഉണ്ടായിരുന്നില്ല എന്നു അവർ പറഞ്ഞു.
22
അവൻ യെഹൂദയുടെ അടുക്കൽ മടങ്ങിവന്നു: ഞാൻ അവളെ കണ്ടില്ല; ഈ സ്ഥലത്തു ഒരു വേശ്യയും ഉണ്ടായിരുന്നില്ല എന്നു അവിടെയുള്ള ആളുകൾ പറഞ്ഞു എന്നു പറഞ്ഞു.
23
അപ്പോൾ യെഹൂദാ നമുക്കു അപകീൎത്തി ഉണ്ടാകാതിരിപ്പാൻ അവൾ അതു എടുത്തുകൊള്ളട്ടെ; ഞാൻ ഈ ആട്ടിൻകുട്ടിയെ കൊടുത്തയച്ചുവല്ലോ; നീ അവളെ കണ്ടില്ലതാനും എന്നു പറഞ്ഞു.
Settings

Reading Style

Typeface

Font Size 19px

Options