അപ്പൊസ്തലപ്രവൃത്തികള്‍ 19:24-41
24
വെള്ളികൊണ്ടു അൎത്തെമിസ് ദേവിയുടെ ക്ഷേത്രരൂപങ്ങളെ തീൎക്കുന്ന ദെമേത്രിയൊസ് എന്ന തട്ടാൻ തൊഴിൽക്കാൎക്കു വളരെ ലാഭം വരുത്തി വന്നു.
25
അവൻ അവരെയും ആ വകയിൽ ഉൾപ്പെട്ട വേലക്കാരെയും കൂട്ടിവരുത്തി: പുരുഷന്മാരേ, നമ്മുടെ സമ്പാദ്യം ഈ തൊഴിൽകൊണ്ടു ആകുന്നു എന്നു നിങ്ങൾക്കു ബോദ്ധ്യമല്ലോ.
26
എന്നാൽ ഈ പൌലൊസ് എന്നവൻ കയ്യാൽ തീൎത്തതു ദേവന്മാർ അല്ല എന്നു പറഞ്ഞുകൊണ്ടു എഫെസൊസിൽ മാത്രമല്ല, മിക്കവാറും ആസ്യയിൽ ഒക്കെയും വളരെ ജനങ്ങളെ സമ്മതിപ്പിച്ചു മറിച്ചുകളഞ്ഞു എന്നു നിങ്ങൾ കണ്ടും കേട്ടും ഇരിക്കുന്നുവല്ലോ.
27
അതിനാൽ നമ്മുടെ ഈ കാൎയ്യം ആക്ഷേപത്തിൽ ആകുവാൻ അടുത്തിരിക്കുന്നതുമല്ലാതെ അൎത്തെമിസ് മഹാദേവിയുടെ ക്ഷേത്രം ഏതുമില്ല എന്നു വരികയും ആസ്യമുഴുവനും ഭൂതലവും ഭജിച്ചുപോരുന്നവളുടെ മാഹാത്മ്യം ഒടുങ്ങിപ്പോകയും ചെയ്യും എന്നു പറഞ്ഞു.
28
അവർ ഇതു കേട്ടു ക്രോധം നിറഞ്ഞവരായി: എഫെസ്യരുടെ അൎത്തെമിസ് മഹാദേവി എന്നു ആൎത്തു.
29
പട്ടണം മുഴുവനും കലഹം കൊണ്ടു നിറഞ്ഞു, അവർ പൌലൊസിന്റെ കൂട്ടുയാത്രക്കാരായ ഗായൊസ് അരിസ്തൎഹോസ് എന്ന മക്കെദോന്യരെ പിടിച്ചുകൊണ്ടു രംഗസ്ഥലത്തേക്കു ഒരുമനപ്പെട്ടു പാഞ്ഞു ചെന്നു.
30
പൌലൊസ് ജനസമൂഹത്തിൽ ചെല്ലുവാൻ ഭാവിച്ചാറെ ശിഷ്യന്മാർ അവനെ വിട്ടില്ല.
31
ആസ്യാധിപന്മാരിൽ ചിലർ അവന്റെ സ്നേഹിതന്മാർ ആകയാൽ: രംഗസ്ഥലത്തു ചെന്നു പോകരുതു എന്നു അവരും അവന്റെ അടുക്കൽ ആളയച്ചു അപേക്ഷിച്ചു.
32
ജനസംഘം കലക്കത്തിലായി മിക്കപേരും തങ്ങൾ വന്നുകൂടിയ സംഗതി എന്തെന്നു അറിയായ്കയാൽ ചിലർ ഇങ്ങനെയും ചിലർ അങ്ങനെയും ആൎത്തു.
33
യെഹൂദന്മാർ മുമ്പോട്ടു ഉന്തിക്കൊണ്ടുവന്ന അലക്സന്തരിനെ പുരുഷാരത്തിൽ ചിലർ സംസാരിപ്പാൻ ഉത്സാഹിപ്പിച്ചു; അലക്സന്തർ ആംഗ്യം കാട്ടി ജനസമൂഹത്തോടു പ്രതിവാദിപ്പാൻ ഭാവിച്ചു.
34
എന്നാൽ അവൻ യെഹൂദൻ എന്നു അറിഞ്ഞപ്പോൾ: എഫെസ്യരുടെ അൎത്തെമിസ് മഹാദേവി എന്നു എല്ലാവരും കൂടി രണ്ടു മണിനേരത്തോളം ഏകശബ്ദത്തോടെ ആൎത്തുകൊണ്ടിരുന്നു.
35
പിന്നെ പട്ടണമേനവൻ പുരുഷാരത്തെ അമൎത്തി പറഞ്ഞതു: എഫെസ്യപുരുഷന്മാരേ, എഫെസോസ് പട്ടണം അൎത്തെമിസ് മഹാദേവിക്കും ദ്യോവിൽനിന്നു വീണ ബിംബത്തിന്നും ക്ഷേത്രപാലക എന്നു അറിയാത്ത മനുഷ്യൻ ആർ?
36
ഇതു എതിർമൊഴിയില്ലാത്തതാകയാൽ നിങ്ങൾ തിടുക്കമായി ഒന്നും ചെയ്യാതെ അടങ്ങിപ്പാൎക്കേണ്ടതാകുന്നു.
37
ഈ പുരുഷന്മാരെ നിങ്ങൾ കൂട്ടികൊണ്ടുവന്നുവല്ലോ; അവർ ക്ഷേത്രം കവൎച്ച ചെയ്യുന്നവരല്ല, നമ്മുടെ ദേവിയെ ദുഷിക്കുന്നവരുമല്ല.
38
എന്നാൽ ദെമേത്രിയൊസിന്നും കൂടെയുള്ള തൊഴിൽക്കാൎക്കും വല്ലവന്റെയും നേരെ ഒരു സംഗതി ഉണ്ടെങ്കിൽ വിസ്താരദിവസങ്ങൾ വെച്ചിട്ടുണ്ടു; ദേശാധിപതികളും ഉണ്ടു; തമ്മിൽ വ്യവഹരിക്കട്ടെ.
39
വേറെ കാൎയ്യം ചൊല്ലി ആകുന്നു വാദം എങ്കിൽ ധൎമ്മസഭയിൽ തീൎക്കാമല്ലോ.
40
ഇന്നത്തെ കലഹത്തിന്നു കാരണമില്ലായ്കയാൽ അതു നിമിത്തം നമ്മുടെ പേരിൽ കുറ്റം ചുമത്തുവാൻ ഇടയുണ്ടു സ്പഷ്ടം; ഈ ആൾക്കൂട്ടത്തിന്നു ഉത്തരം പറവാൻ നമുക്കു വക ഒന്നുമില്ലല്ലോ.
41
ഇങ്ങനെ പറഞ്ഞു അവൻ സഭയെ പിരിച്ചുവിട്ടു.
Settings