Skip to content
2 ശമൂവേല്‍ 5:1-10

2 ശമൂവേല്‍ 5:1-10

1
അനന്തരം യിസ്രായേൽഗോത്രങ്ങളൊക്കെയും ഹെബ്രോനിൽ ദാവീദിന്റെ അടുക്കൽ വന്നു: ഞങ്ങൾ നിന്റെ അസ്ഥിയും മാംസവും ആകുന്നുവല്ലോ.
2
മുമ്പു ശൌൽ ഞങ്ങളുടെ രാജാവായിരുന്നപ്പോഴും നായകനായി യിസ്രായേലിനെ നടത്തിയതു നീ ആയിരുന്നു. നീ എന്റെ ജനമായ യിസ്രായേലിനെ മേയ്ക്കയും യിസ്രായേലിന്നു പ്രഭുവായിരിക്കയും ചെയ്യുമെന്നു യഹോവ നിന്നോടു അരുളിച്ചെയ്തിട്ടുമുണ്ടു എന്നു പറഞ്ഞു.
3
ഇങ്ങനെ യിസ്രായേൽമൂപ്പന്മാരൊക്കെയും ഹെബ്രോനിൽ രാജാവിന്റെ അടുക്കൽ വന്നു; ദാവീദ് രാജാവു ഹെബ്രോനിൽവെച്ചു യഹോവയുടെ സന്നിധിയിൽ അവരോടു ഉടമ്പടി ചെയ്തു; അവർ ദാവീദിനെ യിസ്രായേലിന്നു രാജാവായിട്ടു അഭിഷേകം ചെയ്തു.
4
ദാവീദ് വാഴ്ച തുടങ്ങിയപ്പോൾ അവന്നു മുപ്പതു വയസ്സായിരുന്നു; അവൻ നാല്പതു സംവത്സരം വാണു.
5
അവൻ ഹെബ്രോനിൽ യെഹൂദെക്കു ഏഴു സംവത്സരവും ആറു മാസവും യെരൂശലേമിൽ എല്ലായിസ്രായേലിന്നും യെഹൂദെക്കും മുപ്പത്തിമൂന്നു സംവത്സരവും രാജാവായി വാണു.
6
രാജാവും അവന്റെ ആളുകളും യെരൂശലേമിലേക്കു ആ ദേശത്തെ നിവാസികളായ യെബൂസ്യരുടെ നേരെ പുറപ്പെട്ടു. ദാവീദിന്നു അവിടെ കടപ്പാൻ കഴികയില്ലെന്നുവെച്ചു അവർ ദാവീദിനോടു: നീ ഇവിടെ കടക്കയില്ല; നിന്നെ തടുപ്പാൻ കുരുടരും മുടന്തരും മതി എന്നു പറഞ്ഞു.
7
എന്നിട്ടും ദാവീദ് സീയോൻകോട്ട പിടിച്ചു; അതു തന്നെ ദാവീദിന്റെ നഗരം.
8
അന്നു ദാവീദ്: ആരെങ്കിലും യെബൂസ്യരെ തോല്പിച്ചാൽ അവൻ നീൎപ്പാത്തിയിൽ കൂടി കയറി ദാവീദിന്നു വെറുപ്പായുള്ള മുടന്തരെയും കുരുടരെയും പിടിക്കട്ടെ എന്നു പറഞ്ഞു. അതുകൊണ്ടു കുരുടരും മുടന്തരും വീട്ടിൽ വരരുതു എന്നൊരു ചൊല്ലു നടപ്പായി.
9
ദാവീദ് കോട്ടയിൽ വസിച്ചു, അതിന്നു ദാവീദിന്റെ നഗരമെന്നു പേരിട്ടു. ദാവീദ് അതിനെ മില്ലോ തുടങ്ങി ചുറ്റിലും ഉള്ളിലോട്ടും പണിതുറപ്പിച്ചു.
10
സൈന്യങ്ങളുടെ ദൈവമായ യഹോവ തന്നോടുകൂടെയുണ്ടായിരുന്നതുകൊണ്ടു ദാവീദ് മേല്ക്കുമേൽ പ്രബലനായിത്തീൎന്നു.
Settings

Reading Style

Typeface

Font Size 19px

Options